ബോളിവുഡ് നടന്‍ ജോണി ലിവറിന്റെ ക്രിസ്തു അനുഭവം

ദക്ഷിണേന്ത്യയാണ് എന്റെ ശരിക്കുള്ള ജന്മദേശം. എന്റെ പിതാവിന് ഹിന്ദുസ്ഥാന്‍ ലിവറില്‍ ജോലികിട്ടിയപ്പോള്‍ ഞങ്ങള്‍ മുംബൈ യില്‍ താമസമുറപ്പിക്കുകയാണുണ്ടായത്. ജോണ്‍ റാവു എന്നാണ് എന്റെ ശരിക്കുള്ള പേര്. ആന്ധ്ര എജുക്കേഷണല്‍ സൊസൈറ്റിയിലായിരുന്നു എന്റെ വിദ്യാഭ്യാസം. വലിയ മിടുക്കനൊന്നുമായിരുന്നില്ല പഠനത്തിലെങ്കിലും എ ങ്ങനെയൊക്കെയോ ഞാന്‍ ജയിച്ചു പോന്നു.
ഞങ്ങളുടേത് ഒരു ക്രൈസ്തവ കുടുംബമായിരുന്നുവെങ്കിലും പേരിന് മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ. ക്രിസ്മസിനും ഈസ്റ്ററിനും മാത്രം ക്രിസ്ത്യാനിയാകുന്ന കൂട്ടത്തിലായിരുന്നു, ഞാന്‍. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം ഓര്‍ക്കാനുള്ള ഒരു സുഹൃത്തായിരുന്നു എനിക്ക് യേശു. ചെറുപ്പം മുതലേ ഞാന്‍ വളരെ സ്വതന്ത്ര്യശൈലിയും സൗഹാര്‍ദവും പുലര്‍ത്തുന്നവനുമായിരുന്നു. ജീവിതം അത്ര കാര്യമായി ഞാന്‍ എടുത്തിരുന്നില്ല. എല്ലാവരോടും സൗഹാര്‍ദം പുലര്‍ത്തിയിരുന്നതിനാല്‍ എനിക്ക് എല്ലാ ദൈവവും സ്വന്തമായിരുന്നു. എല്ലാ ഉത്സവവും എനിക്ക് സ്വന്തമായിരുന്നു.
കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു, എന്റെ ഒരു വിനോദം. അതുമൂലം ഞാന്‍ വഴി തെറ്റിപ്പോകുന്നുവെന്ന് എന്റെ പിതാവിന് തോന്നി. അങ്ങനെ അപ്പന്‍ എന്നെ ഹിന്ദുസ്ഥാന്‍ ലിവറില്‍ ജോലിക്കു ചേര്‍ത്തു. ജോലിസ്ഥലത്തു പോലും തമാശയുണ്ടാക്കുകയായിരുന്നു, എന്റെ വിനോദം. അതെല്ലാം സഹതൊഴിലാളികള്‍ ആസ്വദിക്കുകയും അഭിന്ദിക്കുകയും ചെയ്തു.
ജോണി, നിനക്ക് നല്ല കഴിവുണ്ടല്ലോ. ശ്രമിക്കൂ’ എന്നു പലരും പറഞ്ഞു. അത് എന്നെ ഉത്തേജിപ്പിച്ചു. അങ്ങനെ 1975 ല്‍ ഞാന്‍ ആദ്യ സിനിമയ്ക്കായി കരാര്‍ ഒപ്പു വച്ചു. 1981 ല്‍ ഞാന്‍ ഹിന്ദുസ്ഥാന്‍ ലിവറിലെ ജോലി രാജി വച്ചു. ജോണ്‍ റാവു എന്ന പേരു മാറ്റി ജോണി ലിവര്‍ എന്നാക്കി.
വിജയങ്ങള്‍ ഒന്നൊന്നായി വന്നു. ഒരു പാട് പണവും ബന്ധവും എന്റെ വഴിക്കു വന്നു. സമൂഹത്തില്‍ ഒരു സ്ഥാനമായി. എന്റെ കുടുംബത്തോടൊപ്പം ആഢംബരജീവിതം നയിച്ചു. ലോകത്തിലുള്ള എല്ലാം ആസ്വദിച്ചു. ഒരിക്കല്‍ ഞാന്‍ ദേശീയ ഗാനത്തെ വിഷയമാ ക്കി ഒരു നാടകം ചെയ്തു. അത് നിയമവിരുദ്ധമായതിനാല്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലില്‍ കിടന്നു. പക്ഷേ, അവിടെയും എനിക്ക് കിട്ടിയത് രാജകീയ പരിചരണമായിരുന്നു. എന്റെ ആരാധകര്‍ കാണാന്‍ വന്നു. എന്നെ തൊട്ടു പോകരുതെന്ന് ബോളിവുഡില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും കോളുകളെത്തി. വിഷമിക്കേണ്ടെന്നു പറഞ്ഞുള്ള നിരവധി ആശംസകള്‍ എനിക്കു കിട്ടി. മൂന്നാം ദിവസം എനിക്കു ജാമ്യം കിട്ടി. ഏതു സാഹചര്യത്തില്‍ നിന്നും രക്ഷ നേടിത്തരാന്‍ പണത്തിനും സുഹൃത്തുക്കള്‍ക്കും കഴിയുമെന്നും ഞാന്‍ വിശ്വസിച്ചു. ഒരു കാരണവും പ്രത്യേകിച്ചില്ലെങ്കില്‍ പോലും ഞങ്ങള്‍ക്ക് എന്നും പാര്‍ട്ടിയായിരുന്നു. എനിക്ക് എപ്പോഴും കൂടെ ഒരു മദ്യക്കുപ്പി വേണമെന്നായി.
ജീവിതം ഇങ്ങനെ ആഘോഷമായി പോകുമ്പോഴാണ് എന്റെ മകന്‍ ജെസ്സേക്ക് കഴുത്തില്‍ ട്യൂമര്‍ വന്നത്. ഞാനവനെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ കൊണ്ടു പോയി. ഓപ്പറേഷന്‍ ചെയ്യാം. പക്ഷേ, വലതുഭാഗം സുഖപ്പെടുമെന്ന് ഗ്യാരണ്ടിയില്ലെന്ന് അവര്‍ പറഞ്ഞു. അവന് വേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ഞാനൊരുക്കമായിരുന്നു, പക്ഷേ എന്തു കാര്യം? എന്റെ ഭാര്യ സുജാത അമ്പലങ്ങള്‍ തോറും പ്രാര്‍ത്ഥനയുമായി നടന്നു. ഓപ്പറേറ്റ് ചെയ്താല്‍ കുട്ടി മരിക്കുമെന്ന് അവരെല്ലാവരും പറഞ്ഞു. എല്ലാ സാധ്യതകളും ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു ഫലവുമുണ്ടായിരുന്നില്ല.
അവസാനത്തെ ആശ്രയം ജീവിക്കുന്ന ദൈവമായിരുന്നു. ഞാന്‍ അവിടുത്തെ മുന്നില്‍ മുട്ടില്‍ നിന്നു. എല്ലാ പള്ളികളിലേക്കും ഞ ങ്ങള്‍ പ്രാര്‍ത്ഥനാ സഹായം ചോദിച്ച് കത്തയച്ചു. എല്ലാവരും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. അവസാനത്തെ ഓപ്പറേഷന്‍ വിജയകരമായി!
ഇന്ന് എന്റെ മകന്‍ ട്യൂമറില്‍ നിന്നും സമ്പൂര്‍ണ മുക്തി നേടിയിരിക്കുന്നു. അന്നു മുതല്‍ ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. ഓരോ വചനത്തിന്റെയും ശക്തി ഞാനനുഭവിച്ചറിഞ്ഞു. വീണ്ടും വീണ്ടും ഞാനവ വായിച്ചു. ഓരോ ബൈബിള്‍ വാക്യവും എന്നോട് സംസാരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. പതുക്കെപ്പതുക്കെ ബൈബിളിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്നെത്തന്നെ പരിശോധിച്ചു. എന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ദൈവത്തിന്റെ സഹായം ഞാന്‍ ചോദിച്ചു, ദൈവകൃപയാല്‍ എന്റെ മദ്യപാനശീലം ഞാന്‍ ഉപേക്ഷിച്ചു. എന്റെ വീട്ടില്‍ വലിയൊരു ബാര്‍ ഉണ്ടായിരുന്നു. അവിടെ ആഴ്ചയില്‍ രണ്ടുവട്ടം ഇന്ന് പ്രാര്‍ത്ഥനാക്കൂട്ടായ്മ നടക്കുന്നു! എന്റെ യാത്രയില്‍ ഞാന്‍ ബൈബിള്‍ കൊണ്ടു നടക്കുന്നു. മുടങ്ങാതെ വായിക്കുന്നു.
ഇന്ന് ഞങ്ങളുടെ കുടുംബത്തിനു മുടങ്ങാതെ പ്രാര്‍ത്ഥനാക്കൂട്ടായ്മയുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ദൈവം ചൊരിഞ്ഞ നന്മകള്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോ ള്‍ ഞങ്ങളുടെ കുടുംബത്തില്‍ പരിപൂര്‍ണ സമാധാനം അനുഭവിക്കുന്നു. എല്ലാവരോടും ഒറ്റക്കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യേശു നിങ്ങള്‍ക്കു നല്‍കുന്ന സമാധാനം നല്‍കാന്‍ ലോകത്തിലുള്ള ഒന്നിനുമാവില്ല. ഒരു ശ്രമിച്ചു നോക്കൂ, യേശുവിനെ!.