വൈകിവന്ന മാനസാന്തരം

സ്വത്ത് തർക്കത്തിൻ്റെ പേരിൽ വർഷങ്ങളായി ആ സഹോദരങ്ങൾ തമ്മിൽ കലഹത്തിലാണ്. പരസ്പരം സംസാരിച്ചിട്ട് നാളുകളേറെയായി. എന്തായാലും, ആ വർഷം ഇടവക പള്ളിയിൽ സംഘടിപ്പിച്ച വാർഷിക ധ്യാനത്തിൽ ഇരുവരും പങ്കെടുത്തു.
അന്നത്തെ ധ്യാനത്തിൽ
ക്ഷമയെക്കുറിച്ചാണ് അച്ചൻ പ്രസംഗിച്ചത്. “നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല”
(Ref: മത്തായി 18 : 35) എന്ന വചനം അനുജൻ്റെ ഹൃദയത്തെ സ്പർശിച്ചു.
അന്നത്തെ ധ്യാനം കഴിഞ്ഞ് എല്ലാവരും പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അനുജൻ ജേഷ്ഠൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. എന്നാൽ ജേഷ്ഠൻ അത് ഗൗനിക്കാതെ നീങ്ങി.
പിന്നീട് സംഭവിച്ചത് വേദനാജനകമാണ്;
ആ രാത്രി ഹൃദയാഘാതം വന്ന്
അനുജൻ ഈ ലോകം വിട്ട് യാത്രയായി.
തന്നെ നോക്കി പുഞ്ചിരിച്ച അനുജൻ്റെ മുഖം ചേട്ടൻ്റെ മനസിനെ പിന്നീട് വേട്ടയാടി.
ശവമഞ്ചത്തിന്നരികിൽ വന്ന്
അയാൾ നിലവിളിച്ചു:
“എന്നാലും എൻ്റെ കൂടപ്പിറപ്പേ….
നീ എന്നെ നോക്കി ചിരിച്ചപ്പോൾ
നിനക്കൊരു പുഞ്ചിരി നൽകാൻ
ഈ ചേട്ടന് കഴിഞ്ഞില്ലല്ലോ?
കഠിനഹൃദയനായ എന്നോട് നീ പൊറുക്കണമേ…..”
വൈകിവന്ന മാനസാന്തരം എന്ന് അയാളെ നോക്കി പലരും അടക്കം പറഞ്ഞു.
ഇനിയെത്ര നാൾ ഈ ഭൂമിയിൽ
ജീവിക്കുമെന്ന് നമുക്കാർക്കും അറിയില്ലല്ലോ? ഒരുറക്കത്തിനും ഉണർവിനുമിടയിൽ പോലും മരണം സംഭവിക്കുന്നു.
ആരോഗ്യമുള്ളവർ പോലും കുഴഞ്ഞുവീണ് മരിക്കാറുണ്ട്.
സങ്കീർത്തനം പറയുന്നതുപോലെ
“മനുഷ്യ ജീവിതം പുല്ലുപോലെയാണ്;
വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതുകൊഴിഞ്ഞുപോകുന്നു;
അതു നിന്നിരുന്ന
ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല”
(സങ്കീ:103 :15- 16).
ഇതെല്ലാം അറിഞ്ഞിട്ടും
ഇനിയും പുകഞ്ഞുകൊണ്ടിരിക്കുന്ന
പകയുടെ ധൂമ കലശവുമായി
നാം യാത്ര തുടരുന്നു.
കോവിഡിൻ്റെ ഇക്കാലം
അനുരജ്ഞനത്തിൻ്റെയും അനുനയത്തിൻ്റെയും
നവീകരണത്തിൻ്റെയും കാലമാകട്ടെ!
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.