മംഗളവാര്‍ത്ത മുതല്‍ മരണ നാഴിക വരെ – Day 2

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 2
യേശുവിന്റെ മനുഷ്യാവതാരത്തിനായി ഒരു സ്ത്രീ ആവശ്യമായിരുന്നു. (ഉത്പത്തി 3:15, ഗലാത്തിയാ4:4)
എന്നാൽ, അത് ഏതു സ്ത്രീക്കും സാധിക്കുന്ന ഒരു യോഗ്യതയായിരുന്നില്ല.കാരണം ദൈവ കൃപയാൽ തിരഞ്ഞെടുക്കപ്പെടുക (ലൂക്കാ 1:30) നിസ്സാരമായി ഗണിക്കാവുന്ന ഒന്നല്ല. യഥാർത്ഥത്തിൽ മറിയത്തിനു അതിന് അർഹതയുണ്ടായിരുന്നു. കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും (ലൂക്കാ 1:48 ) എന്ന് അവൾ പാടിയത് ആത്മവിശ്വാസത്തോടും പൂർണ്ണ ധൈര്യത്തോടും കൂടിത്തന്നെയാണ്.
നിന്റെ വാക്കു പോലെ എനിക്ക് ഭവിക്കട്ടെ എന്നത് ബലഹീനതയിൽ മറിയം ചെയ്ത ഒരു അടിയറവല്ല മറിച്ച് ,
ദൈവത്തിൽ നിന്നുള്ള അറിയിപ്പിന്റെ സാധ്യത അംഗീകരിച്ചു കൊണ്ടു തന്നെയാണ്.
തനിക്കു ലഭിച്ച ദൈവവിളി അവൾ സ്വീകരിക്കുകയും സമ്പൂർണ്ണമായി സഹകരിക്കുകയും ചെയ്തു. ദൈവത്തിന്റെ രക്ഷാകര പദ്ധതിയോടുള്ള മറിയത്തിന്റെ ഈ സഹകരണത്തിൽ തിരുസഭ അവളെ ‘സഹരക്ഷക’ ആയി ആദരിക്കുകയും വണങ്ങുകയും ചെയ്യുന്നു.
“മാലാഖമാർ ആദരപൂർവ്വം പരിസേവിക്കുന്നവനെ, നിന്റെ മാതൃത്വം ആവർത്തിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് മകനേ എന്നു വിളിക്കാൻ പരിശുദ്ധ മറിയം മടിച്ചില്ല. അവിടുന്നാകട്ടെ താൻ തന്നെ അവളുടെ മേൽ ചൊരിഞ്ഞ മാതൃ മാഹാത്‌മ്യത്തെ ബഹുമാനിക്കാനും അവളുടെ വിളിക്ക് ചെവി കൊടുക്കാനും മടിച്ചില്ല.”
( വിശുദ്ധ ബെർണ്ണാർദ്ദ്)
“ദൈവം പരിശുദ്ധ മറിയത്തെ തന്റെ അമ്മയായി തെരഞ്ഞെടുത്തത് അവളുടെ മറ്റെല്ലാ അത്യുത്തമമായ പുണ്യങ്ങളെക്കാൾ പരി.മറിയത്തിന്റെ എളിമ മൂലമാണ്.”
(വിശുദ്ധ ജെറോം)
~ Jincy Santhosh ~
പരിശുദ്ധാത്മാവേ എഴുന്നൊള്ളി വരണമേ!.
അവിടുത്തെ വിശ്വസ്ത ദാസിയായ പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ ശക്തമായ മാദ്ധ്യസ്ഥത്താൽ ഞങ്ങളിൽ വന്നു നിറയണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.