സ്ത്രീപക്ഷ ചിന്തകൾ

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ

 

ബൈബിളിൽ പേരെടുത്ത് പറയുന്ന   സ്ത്രീകളുടെ കൂട്ടത്തിൽ പ്രധാനികളാണ് മാർത്തയും മറിയവും. മരിച്ച നാല് ദിവസം കഴിഞ്ഞപ്പോൾ അപ്പോൾ യേശു ഉയർപ്പിച്ച ലാസർ എന്ന യുവാവിന്റെ സഹോദരിമാരാണ് ഇവർ. ചുറ്റിനടന്നുള്ള തന്റെ ശുശ്രൂഷയിൽ യേശുവേ ഇവരുടെ വീട്ടിലെത്തി ആദിത്യം സ്വീകരിക്കുന്നതിന്റെ  സൂചനകൾ ബൈബിളിൽ ഉണ്ട്. അത്തരമൊരു സന്ദർഭമാണ് ‘മാർത്തയും മറിയവും ‘ എന്ന തലക്കെട്ടിൽ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. രണ്ടുതരം സ്വഭാവ പ്രത്യേകതകൾ സൂചിപ്പിക്കാൻ ആയിരിക്കണം    ഇവരുടെ വിവരണം സുവിശേഷകൻ അവതരിപ്പിച്ചു തുടങ്ങുന്നത് (ലൂക്കാ 10:38-42).

ശുശ്രൂഷകളിൽ മുഴുകിയുള്ള ബഹുമുഖ പ്രവർത്തനങ്ങൾക്ക് പകരം ഏകാഗ്രമായ ദൈവവചന ശ്രമമാണ് കരണീയം (Not action but contemplation)എന്ന പഠിപ്പിക്കാനാണ് ഈ ഭാഗം സാധാരണയായി ഉദ്ധരിക്കാറുള്ളത്. പ്രവർത്തനത്തെ കാൾ പ്രധാനമാണ് പ്രാർത്ഥന എന്ന് സാരം.

പലവട്ടം വായിച്ചിട്ടും ഈ ഭാഗത്ത് യേശു ഉദ്ധരിച്ച ‘നല്ല ഭാഗത്തിന്റെയും ‘ മർത്തായുടെ നല്ലതല്ലാത്ത ഭാഗത്തിന്റെയും പൊരുൾ പിടി കിട്ടുന്നില്ല. ഒരു അതിഥി  വീട്ടിലെത്തുമ്പോൾ കാണുന്ന പതിവ് കാഴ്ച തന്നെയാണിത്. ഗൃഹനാഥൻ സ്വീകരണമുറിയിൽ അതിഥിയോട് സംസാരിച്ചിരിക്കും. ഗൃഹനാഥ അടുക്കളയിൽ അവരെ സത്കരിക്കാനുള്ള വിഭവങ്ങൾ ഒരുക്കുന്നതിൽ പണിപ്പെട്ടു ഓടിനടക്കും. വരുന്ന അതിഥി മുന്നറിയിപ്പൊന്നും ഇല്ലാതെ ആണ് വരുന്നതെങ്കിലോ? ഗൃഹനാഥയുടെ കാര്യം കഷ്ടത്തിലാകും. അതിഥികളുടെ കൂടെ ഒരു പത്തു പേർ വേറെയുമുണ്ടെങ്കിലോ; പിന്നെ ഗൃഹനാഥയുടെ കാര്യം പറയാനില്ല. അടുക്കളയിൽ ഒരു യന്ത്രം ഉണ്ടല്ലോ ,ഭാര്യ എന്ന പേരിൽ !ഗൃഹനാഥ, എന്തെങ്കിലുമാകട്ടെ, അതിഥിയെ കേൾക്കുകതന്നെ എന്നോർത്ത് ഒപ്പം വന്നു സ്വീകരണമുറിയിലിരുന്നാലോ? അപ്പോൾ ഗൃഹനാഥൻ കണ്ണുരുട്ടിക്കാണിക്കും. പിന്നീട് യഥാർത്ഥ ഉരുട്ടലും ഉണ്ടാകും. പിന്നെ എന്തുകൊണ്ട് യേശു, തന്റെയടുത്ത്വചനം കേട്ടുകൊണ്ടിരുന്ന മറിയത്തെ അഭിനന്ദിക്കുന്നു?

യഹൂദ മത സംസ്കാരത്തിൽ  പെൺകുട്ടികൾക്കും സ്ത്രീകൾക്കും ദൈവവചനം – തോറ (യഹൂദ മതഗ്രന്ഥമായ പഞ്ചഗ്രന്ഥി, ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ ) വായിക്കാൻ അനുവാദമില്ല. സ്ത്രീകൾക്ക് ആത്മീയ കാര്യങ്ങളിലോ  ദൈവീക കാര്യങ്ങളിലോ ഇടപെടാൻ അനുവാദമില്ല. അവർക്ക് അതിനുള്ള കഴിവുമില്ല എന്നാണ് അവരുടെ വിശ്വാസവും പ്രബോധനവും. സ്ത്രീകൾ ദൈവത്താൽ ശപിക്കപ്പെട്ടവരാണല്ലോ! ഒരുവൻ തന്റെ മകളെ വചനം പഠിക്കുന്നതിനേക്കാൾ നല്ലത് ,വിഷയാസക്തി പരിശീലിപ്പിക്കട്ടെ – വേശ്യാവൃത്തി പഠിപ്പിക്കട്ടെ, എന്നെഴുതപ്പെട്ട നിയമമുണ്ടവർക്ക് . ഈ പശ്ചാത്തലത്തിലാണ് മറിയം ദൈവവചനം കേൾക്കാനും പഠിക്കാനും കാണിച്ച താൽപര്യത്തെ യേശു അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

യേശുവിന്റെ അമ്മയായ മറിയത്തിന്റെ  മാതാപിതാക്കളായ യോവാക്കിമും അന്നയും ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്.  തങ്ങളുടെ മകളെ മതഗ്രന്ഥങ്ങൾ പഠിപ്പിക്കാനും വ്യാഖ്യാനിക്കാനും പരിശീലിപ്പിച്ചു കൊണ്ടാണ് അവര വളർത്തിയത്. അക്കാലത്തെ മറ്റു യഹൂദ പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി മറിയത്തിനുണ്ടായിരുന്ന സവിശേഷത, അവൾക്ക് നിയമ പുസ്തകങ്ങളിൽ അറിവും അവഗാഹവുമുണ്ടായിരുന്നു എന്നതാണ്. അവളുടെ സ്വതന്ത്ര വ്യക്തിത്വത്തിന് ആധാരമായതും  ഈ അറിവും  ജ്ഞാനവുമാണ്. സ്ത്രീ വെറും ഉപഭോഗവസ്തുവല്ലെന്നും ആത്മീയ കാര്യങ്ങൾ കേൾക്കാനും    ധ്യാനിക്കാനും സംസാരിക്കാനും അവൾക്ക് ശേഷിയുണ്ടെന്നും ഇന്നും അതിനു സജ്ജമായ ആത്മാവും വ്യക്തിത്വവും ചിന്താശേഷിയും പക്വതയും അവൾക്ക് ഉണ്ടെന്നുമാണ് യേശുവിന്റെ വിപ്ലവകരമായ പ്രഖ്യാപനം. ഭവനത്തിനകത്ത്പു രുഷനെ ശുശ്രൂഷിച്ചു അടുക്കളയിൽ പുകഞ്ഞ്  തീരേണ്ടതല്ല അവളുടെ ജന്മം , എന്ന പ്രഖ്യാപനമാണ് ഇവിടെ നടത്തുന്നത്. ആത്മീയതയുടെ ഔദ്യോഗിക ഇടങ്ങളിൽ ഇപ്പോഴും മത്തായുടെ നിലയിലേക്ക് സ്ത്രീയെ തമസ്കരിക്കുകയും മറിയത്തിന്റെ നല്ല ഭാഗം അവൾക്കു നിഷേധിക്കുകയും ചെയ്യുന്ന ആത്മീയതയുടെ മൊത്ത കച്ചവടക്കാർ യേശുവിന്റെ ഈ വിപ്ലവകരമായ പ്രബോധനം ചെവിക്കൊള്ളാൻ എന്ന് ചെവി തുറക്കമോ ആവോ? കേൾക്കൾ ചെവിയുള്ളവൻ കേൾക്കട്ടെ.

താൻ ജീവിച്ചിരുന്ന കാലത്ത്    സ്ത്രീകളെക്കുറിച്ച്  സമൂഹത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ തിരുത്തുന്നതിൽ യേശു എന്നും ജാഗ്രതയുള്ളവനായിരുന്നു. ഒരിക്കൽ യേശു പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ അവനോട് വിളിച്ചുപറഞ്ഞു, “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യക്കുള്ളവ” (ലൂക്കാ 11:27 ). യേശുവിൻറെ  അധരങ്ങളിൽ നിന്ന് അടർന്നു വീണ കൃപാ വചസ്സുകൾ കേട്ട് യേശുവിനെ അഭിനന്ദിച്ചതാണ് ആ സ്ത്രീ. അഭിനന്ദനം അമ്മയ്ക്കാണ്.  അമ്മയാകട്ടെ ഉദരവും മുലകളും. യേശുവിന്റെ അമ്മ = ഗർഭപാത്രം+ മുലകൾ. ഇതല്ലാതെ മറ്റൊന്നുമല്ല. ആ സമൂഹത്തിൽ സ്ത്രീയെക്കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാടാണിത്. സ്ത്രീയ്ക്ക് ചെയ്യാനുള്ളത് രണ്ടേരണ്ട് കാര്യങ്ങൾ – ഗർഭംധരിച്ചു പ്രസവിക്കുക, മുലയൂട്ടി വളർത്തുക. ഇത്‌ രണ്ടും സ്ത്രീയുടെ ലൈംഗീകാവയവങ്ങളാണ്.  പുരുഷന് ലൈംഗിക സുഖം നൽകുക, അവനുവേണ്ടി കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുക. വെറും ശാരീരികമോ ലൈംഗികമോ ആയ ധർമ്മം മാത്രം. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് മാറ്റം വന്നിട്ടും, മാറ്റമൊന്നുമില്ലാതെ തുടരുന്ന ഒന്നുണ്ട്, സമൂഹത്തിന്റെ സ്ത്രീ സങ്കൽപ്പങ്ങളാണത്.   സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ. ഇന്നും സ്ത്രീക്ക് സമൂഹം മാറ്റിവയ്ക്കുന്ന രണ്ട് ധർമ്മങ്ങളെയുള്ളൂ – ശാരീരികം, ലൈംഗികം. ശരീരംകൊണ്ട് നിർവഹിക്കാവുന്ന വേലകൾ. ചിന്തയും ആലോചനയും തീരുമാനവും പുരുഷന്. സ്ത്രീക്ക് ശാരീരിക ധർമ്മങ്ങൾ. ബൗധക ധർമ്മങ്ങൾ പുരുഷന്.

ആധുനിക മാധ്യമങ്ങൾ എല്ലാം തന്നെ നിരന്തരം ഉല്പാദിപ്പിക്കുകയും പുനരുത്പാദിപ്പിക്കും ചെയ്യുന്ന മൂല്യങ്ങൾ എന്താണ്? സ്ത്രീ എന്നാൽ ശരീരം മാത്രം. പുരുഷനുള്ള ഉപഭോഗവസ്തു ! തന്നെ അഭിനന്ദിച്ച സ്ത്രീയുടെ അധരങ്ങളിലൂടെ കടന്നുവന്ന അതേ നിർവചനമാണ് ഇന്ന് ആധുനിക മാധ്യമങ്ങളിലും. സ്ത്രീയ്ക്ക് -ഗർഭപാത്രവും, മുലകളും. ക്രിസ്തു അവളുടെ വാക്കുകളിലെ അപകടം തിരിച്ചറിയുന്നു. അപ്പോൾ തന്നെ അവളെ തിരുത്തുന്നു. ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ. എന്റെ അമ്മ  ഭാഗ്യവതിയായിരിക്കുന്നത്, ശരീരത്തിന്റെ ധർമ്മo അനുഷ്ഠിച്ചതുകൊണ്ടുമാത്രമല്ല, സ്ത്രീയ്ക്ക് വചനം കേൾക്കാൻ, പാലിക്കാൻ, ദൈവത്തോട് മുഖാമുഖം നിൽക്കാൻ ശേഷിയുണ്ടെന്നും യേശു വ്യക്തമാക്കുന്നു. വാക്കുകളിലൂടെ നിരന്തരമായ ഇടപെടലുകളിലൂടെ, യേശു സ്ത്രീ ജീവിതത്തെ, സ്ത്രീ സങ്കൽപങ്ങളെ നവീകരിക്കാൻ ശ്രമിക്കുന്നു. ചരിത്രത്തിൽ അവൾക്കായി വിട്ടുപോയ ഇടങ്ങളെ യേശു പൂരിപ്പിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles