വാഴ്ത്തപ്പെട്ട ചാള്‍സും വിവാഹിതര്‍ക്കുള്ള അഞ്ചു കല്പനകളും

വിവാഹ തീയതി തിരുനാളായി ആഘോഷിക്കാന്‍ കത്തോലിക്കാ സഭയില്‍ ഭാഗ്യലഭിച്ച വ്യക്തിയെ നിങ്ങള്‍ക്കു പരിചയപ്പെടേണ്ടേ

പരമ്പരാഗതമായി ഒരു വിശുദ്ധനോ വിശുദ്ധയോ മരിച്ച തീയതി, അതായതു സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ദിനമാണു തിരുനാളായി കത്തോലിക്കാ സഭയില്‍ ആഘോഷിക്കുക, എന്നാല്‍ ആസ്ട്രിയയിലെ വാഴ്ത്തപ്പെട്ട ചാള്‍സിന്റെ കാര്യത്തില്‍, മരണ ദിനമല്ല വിവാഹദിന തിരുനാള്‍ ദിനം. (ഒക്ടോബര്‍ 21) അതിനു കാരണം വിവാഹ ജീവിതം ചാള്‍സിന്റെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തില്‍ സഹായമായിരുന്നതുകൊണ്ടാണ്.
ആസ്ട്രിയായിലെ ആസ്‌ട്രോ ഹംഗേറിയന്‍ വംശത്തിലെ അവസാന ചക്രവര്‍ത്തി ആയിരുന്നു ചാള്‍സ്. ഒന്നാം ലോകമഹായുദ്ധ കാലത്തു സമാധാനം സ്ഥാപിക്കാനായി അക്ഷീണം പ്രയ്‌നിച്ച മനുഷ്യസ്‌നേഹി. കുടുംബത്തെ അങ്ങയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത വിശ്വസ്തനായ ഭര്‍ത്താവ്, ദയാലുവായ ഭരണാധികാരി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ചാള്‍സ്.

ശക്തമായ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്ന ചാള്‍സിനു വിശുദ്ധ കുര്‍ബാനയോടും ഈശോയുടെ തിരുഹൃദയത്തോടും സവിശേഷ ഭക്തി ഉണ്ടായിരുന്നു. 1911 ഒക്ടോബര്‍ 21 ന് ബര്‍ബണിലെയും പാര്‍മയിലെയും രാജകുമാരിയായ സീത്തായെ വിവാഹം കഴിച്ചു. ചാള്‍സിന്റെയും ഭാര്യ സിത്തായുടെയും ദാമ്പത്യ ജീവിതത്തിനു പതിനൊന്നു വര്‍ഷമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും, ദൈവം 8 കുഞ്ഞുങ്ങളെ നല്‍കി അവരെ അനുഗ്രഹിച്ചു.
1914 ജൂണ്‍ 28 ന് ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാണ്ടിന്റെ വധത്തോടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. ഫെര്‍ഡിനാണ്ടിന്റെ വധത്തെ തുടര്‍ന്ന് ചാള്‍സ് ഓസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ സിംഹാസനത്തിന്റെ അവകാശിയായി. 1916 നവംബര്‍ 21 ന് ഫ്രാന്‍സിസ് ജോസഫ് ചക്രവര്‍ത്തിയുടെ മരണത്തോടെ ചാള്‍സ് ഓസ്ട്രിയ ചക്രവര്‍ത്തിയായി; 1916 ഡിസംബര്‍ 30 ന് ഹംഗറിയിലെ അപ്പോസ്‌തോലിക രാജാവായി കിരീടമണിഞ്ഞു.
ക്രിസ്ത്യന്‍ ഉപവിയും സാമൂഹിക പരിഷ്‌കരണവും നടപ്പാക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് അദ്ദേഹം തന്റെ കിരീടധാരണത്തെ കണ്ടത്. സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കാനും അക്ഷീണം പ്രയ്‌നിച്ച ചാള്‍സ് ബെനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പ്പാപ്പയുടെ സമാധാന ശ്രമങ്ങളെ പിന്തുണച്ച ഏക ലോക നേതാവായിരുന്നു. യുദ്ധാനന്തരം 1919 മാര്‍ച്ചില്‍ ചാള്‍സിനെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് നാടുകടത്തി.

മധ്യ യൂറോപ്പില്‍ കമ്മ്യൂണിസത്തിന്റെ വളര്‍ച്ച തടയാന്‍ ശ്രമിച്ച ചാള്‍സ് 1921 ല്‍ രണ്ടു തവണ അധികാരത്തില്‍ തിരിച്ചു വരാന്‍ ശ്രമിച്ചു. ആഭ്യന്തര യുദ്ധം കാരണം അതു നടന്നില്ല. ലോക മഹായുദ്ധകാലത്തു ഒരു വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നിട്ടു, 1922ല്‍ മരിക്കുന്നതുവരെ വിവാഹമെന്ന കൂദാശയുടെ പ്രാധാന്യം അദ്ദേഹം മറന്നില്ല. വാഴ്ത്തപ്പെട്ട ചാള്‍സിന്റയും ദൈവദാസിയായ ഭാര്യ സീത്തായുടെയും ദാമ്പത്യ ജീവിതത്തില്‍ നിന്നു രൂപം കൊണ്ട ഈ അഞ്ചു വിവാഹ നിര്‍ദ്ദേശങ്ങള്‍ ഇന്നും സ്ഥല കാല വ്യത്യാസമില്ലാതെ ഏവര്‍ക്കും അനുകരണീയമാണ്.

1) ജീവിത പങ്കാളിയെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുക എന്നതാണ് വിവാഹത്തിന്റെ പ്രഥമ ലക്ഷ്യം എന്നതു മറക്കാതിരിക്കുക
തങ്ങളുടെ രാജകീയ വിവാഹത്തിനു തലേന്ന് ചാള്‍സ് സീത്തായോടു ഇപ്രകാരം പറഞ്ഞു, ”സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നതിനു ഇപ്പോള്‍ മുതല്‍ നമുക്കു പരസ്പരം സഹായിക്കാം.” വിവാഹം എല്ലാറ്റിനും ഉപരി ഒരു കൂദായാണ് ഈ സത്യം മറക്കാന്‍ എളുപ്പമാണ്. വിവാഹം എന്ന കൂദാശയിലൂടെ ദൈവം ദമ്പതികള്‍ക്കു അവരുടെ ജീവിതാവസ്ഥയില്‍ നിന്നു കൊണ്ടു സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനുള്ള കൃപ നല്‍കുന്നു. ദൈവം നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നു, ജീവിത പങ്കാളിക്കു വിശുദ്ധിയില്‍ വളരാനുള്ള സഹായം നല്‍കികൊണ്ടു ഈ ദൈവിക സന്തോഷത്തില്‍ ദമ്പതികള്‍ പങ്കുചേരണം. ഇതു അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ദൈവീക കൃപയാല്‍ സാധ്യമാണ്.

2) വിവാഹ ജീവിതത്തെ ദൈവത്തിനു പരിശുദ്ധ കന്യകാമറിയത്തിനും ഭരമേല്പിക്കുക.
സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ പരസ്പരം സഹായിക്കണമെങ്കില്‍ ദൈവീക കൃപ സമൃദ്ധമായി വേണമെന്നു അവര്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നു. ചാള്‍സിന്റെയും സിത്തായുടെയും വിവാഹമോതിരത്തില്‍ ലത്തീന്‍ ഭാഷയില്‍ Sub tuum praesidium confugimus, sancta Dei Genitrix’ (ഓ പരിശുദ്ധ മറിയമേ നിന്റെ സംരക്ഷണത്തിനായി ഞങ്ങള്‍ പറക്കുന്നു) എന്നു ആലേഖനം ചെയ്തിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷഷണത്തിനു ഭരമേല്പിച്ചുകൊണ്ടുള്ള ഒരു പുരാതന പ്രാര്‍ത്ഥനയാണിത്.

മധുവിധുവിനു പോകുന്നതിനു മുമ്പേ മരിയ സെല്ലിലുള്ള മാതാവിന്റെ ബസിലിക്കയിലേക്കു (Great Mother of Austria) തീര്‍ത്ഥാടനത്തിനാണു ചാള്‍സും സീത്തായും ആദ്യം പോയത്. കുടുംബ ജീവിതത്തിന്റെ പ്രശ്‌നങ്ങളില്‍ സഹായിക്കാന്‍ പരിശുദ്ധ മറിയത്തിനു കഴിയുമെന്നു ആ ദമ്പതികള്‍ എന്നും വിശ്വസിച്ചിരുന്നു.

3) വിവാഹദിനത്തിനു ശേഷം ഒരിക്കലും ‘ഞാന്‍ ‘ ഇല്ല ‘ ഞങ്ങള്‍ ‘ മാത്രമേ കാണാവു.
വിവാഹ ജീവിതത്തില്‍ പലപ്പോഴും കടന്നു വരാറുള്ള ഒരു പ്രലോഭനമാണ് ഭര്‍ത്താവിന്റെയും ഭാര്യയുടെയും ജോലികള്‍ വേര്‍തിരിച്ചു കാണുക എന്നത്. ചാള്‍സും സീത്തായും മക്കളും ഒരു ടീമായിട്ടാണു ജീവിച്ചതും പ്രവര്‍ത്തിച്ചതും. ഭര്‍ത്താവിന്റെ ജോലിയില്‍ താല്‍പര്യമുണ്ടായിരുന്ന സീത്താ ചാള്‍സിനു വേണ്ട നേരത്തു നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ ഭയപ്പെട്ടിരുന്നില്ല. രാജകീയ ജീവിതത്തിന്റെ പ്രൗഡിയില്‍, ആ ദമ്പതികള്‍, കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തുക എന്ന ഉത്തരവാദിത്വത്തെ നിസ്സാരമായി കരുതിയില്ല. കുഞ്ഞുങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക, ദൈവസ്‌നേഹത്തില്‍ വളര്‍ത്തുക ഇവ സീത്തായുടെ മാത്രം ജോലി ആയിരുന്നില്ല. ചാള്‍സും അതിനായി സമയം കണ്ടെത്തിയിരുന്നു. സകല അര്‍ത്ഥത്തിലും അവര്‍ ഇരുവരും ഒരു ശരീരമായി തീര്‍ന്നിരുന്നു.

4) സ്‌നേഹത്തിന്റെ ജ്വാല നിരന്തരം ഉത്തേജിപ്പിക്കുക.
ഒന്നാം ലോക മഹായുദ്ധകാലത്തെ ഒരു ഭരണാധികാരി എന്ന നിലയില്‍ ചാള്‍സിനു നിരന്തരം യാത്ര ചെയ്യേണ്ടതിന്റെയും സൈനിക തീരുമാനങ്ങള്‍ എടുക്കേണ്ടതിനായി കുടുംബത്തില്‍ നിന്നു അകന്നു നില്‍ക്കേണ്ട നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നു അകന്നു കഴിയുന്നതു അദ്ദേഹത്തിനു വലിയ ദു:ഖമായിരുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി സൈനിക ആസ്ഥാനത്തും രാജകൊട്ടാരത്തും ടെലിഫോണ്‍ സ്ഥാപിക്കുകയും ദിവസത്തില്‍ പല തവണ സീത്തയെയും മക്കളെയും വിളിക്കുകയും ചെയ്തിരുന്നു. രാജ്യഭരണത്തോടൊപ്പം കുടുംബ ജീവിതവും ചാള്‍സിനു വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്‌നേഹത്തിന്റെ ജ്വാലകളെ ആളിക്കത്തിക്കാനുള്ള അവസരങ്ങളില്‍ വിമുഖത കാണിച്ചാല്‍ കുടുംബ ഭദ്രത തകരുമെന്നു ചാള്‍സും സീത്തയും തിരിച്ചറിഞ്ഞിരുന്നു.

5) എതു പരീക്ഷണങ്ങളെയും അതിജീവിക്കുന്ന നിത്യം നിലനില്‍ക്കുന്ന സ്‌നേഹത്താല്‍ പരസ്പരം സ്‌നേഹിക്കുക.
വിവാഹ ജീവിതത്തിലെ ആദ്യ സ്‌നേഹാനുഭൂതികള്‍ എത്ര പെട്ടന്നാണു അപ്രത്യക്ഷമാകുന്നതെന്ന് പലരും അതിശയിച്ചട്ടുണ്ടാവും. സ്‌നേഹാനുഭൂതികളുടെ അഭാവം കഷ്ടതകള്‍ക്കിടയില്‍ ദമ്പതികളെ നിരുത്സഹരക്കിയേക്കാം.

കഷ്ടതയുടെ നാളുകളില്‍ പോലും സ്‌നേഹത്തില്‍ ഒന്നായിരിക്കാന്‍ ഈ ദമ്പതികള്‍ ശ്രദ്ധിച്ചിരുന്നു. സ്വന്തം രാജ്യം ത്യജിച്ചു വിപ്രാവസ്ത്തിനു പോകേണ്ടി വന്ന അവസ്ഥയിലാണു അവരുടെ സ്‌നേഹം ഏറ്റവും ആഴത്തില്‍ വേരുപാകിയത്. അതിനു ശേഷം ന്യുമോണിയ ബാധിച്ചു ചാള്‍സു മരണത്തിനു കീഴടങ്ങിയപ്പോഴും ആ ദാമ്പത്യസ്‌നേഹത്തിനു യാതൊരു ഉലച്ചിലും തട്ടിയില്ല.

”ഞാന്‍ നിന്നെ അവസാനമില്ലാതെ സ്‌നേഹിക്കുന്നു ‘ ഭാര്യയോടുള്ള ചാള്‍സിന്റെ അവസാന വാക്കുകളായിരുന്നു ഇത്. ചാള്‍സിനോടുള്ള സ്‌നേഹത്തെ പ്രതി പിന്നീടു സീത്ത ജീവിച്ച 67 വര്‍ഷങ്ങള്‍ കറുത്ത വസ്ത്രങ്ങള്‍ മാത്രമേ അവള്‍ ധരിക്കുമായിരുന്നുള്ളു. സ്വര്‍ഗ്ഗത്തിലെത്തി ഭര്‍ത്താവിനെ കാണാന്‍ സ്വയം ഒരുങ്ങുക ആയിരുന്നു അവള്‍. അവരുടെ സ്‌നേഹം ഒരു വികാരം മാത്രമായിരുന്നില്ല മരണം വരെയും അതിനപ്പുറവും പരസ്പരം സ്‌നേഹിച്ചു കൊള്ളാം എന്നുള്ള ഒരു ദൃഢമായ തീരുമാനമായിരുന്നു അത്.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles