തിരുഹൃദയം, ക്രിസ്തുവിന്റെ അഗാധമായ മനുഷ്യത്വമാണ്

ക്രിസ്തുവിന്റെ ഹൃദയത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ഉദ്ധരിക്കുന്ന വാക്യമാണ് അവന്റെ വിലാപ്പുറത്ത് നിന്ന് രക്തവും വെള്ളവും ഒഴുകി എന്നത്. ലാസറിന്റെ ശവകുടീരത്തിന് മുമ്പില്‍ വച്ചാണ് യേശുവിന്റെ തിരുഹൃദയം വെളിപ്പെട്ടത് എന്നാണ് എന്റെ പക്ഷം. അടുത്ത നിമിഷം താന്‍ ഉയിര്‍പ്പിക്കും എന്ന് ഉറപ്പുള്ളയാളുടെ ശവകുടീരത്തിന് മുന്നിലാണ് യേശു നിന്ന് കണ്ണീര്‍ വാര്‍ത്തത്. അത്ര മാത്രം മനുഷ്യ ദുഖങ്ങളുമായി അവിടുന്ന് താദാത്മ്യം പ്രാപിച്ചു എന്നുള്ളതിന്റെ പ്രകാശനമാണ് ആ കണ്ണീര്‍ വാര്‍ക്കല്‍.

സെന്റ് അഗസ്റ്റി്‌ന്റെ ആത്മകഥയായ കണ്‍ഫെഷന്‍സില്‍ വായിച്ചതോര്‍ക്കുന്നു. ജന്മം കണ്ണീരാക്കിയ അമ്മ മോനിക്കയുടെ ശവസംസ്‌കാരവേളയിലുടനീളം അഗസ്റ്റിന്‍ സ്വയം ശകാരിച്ചു കൊണ്ടിരുന്നു – കരയരുത്. അവിശ്വാസികളെ പോലെ കണ്ണീര്‍ പൊഴിച്ചു പോകരുത്. വിശ്വാസികള്‍ക്കു കരയാന്‍ പാടില്ലല്ലോ! അമ്മയെ അടക്കി ഏകാന്തതയിലേക്കു പിന്‍വാങ്ങിയ അഗസ്റ്റി്‌ന്റെ നെഞ്ചില്‍ ഒരു തടാകം വിങ്ങി നിന്നു. കണ്ണീര്‍ പൊഴിക്കുന്നതിന് സകല വിശ്വാസകളും തന്നെ കുറ്റം വിധിച്ചു കൊള്ളട്ടേ എന്നു പറഞ്ഞു കൊണ്ട് അഗസ്റ്റിന്‍ നെഞ്ചിലെ തടാകത്തെ തുറന്നുവിട്ടു. ആ മിഴിനീര്‍പ്രവാഹത്തിന്റെ രാത്രിയില്‍ അഗസ്റ്റിന്‍ മാനുഷികതയെയും ദൈവികതെയും ഒരേ സമയം തൊട്ടു!

ജീവിതം വല്ലാത്ത ഒരിരുളിലേക്കു കൂപ്പുകുത്തുന്നുവെന്ന ആത്മസങ്കടം വളരെ പ്രിയപ്പെട്ട ഒരാളോട് ഒരിക്കല്‍ പങ്കുവച്ചു. നിര്‍മമതയുടെ തവിട്ടു കുപ്പായമണിഞ്ഞ ഒരു സന്ന്യാസിയില്‍ നിന്നു ഞാന്‍ മറ്റെന്തും പ്രതീക്ഷിച്ചു. കണ്ണീരൊഴികെ. എന്നാല്‍ എന്റെ മുന്നില്‍ നിന്നു ആ കണ്ണുകള്‍ നിറഞ്ഞൊഴുകുക മാത്രമാണ് ചെയ്തത്. നേര്‍ത്ത ആ ദീര്‍ഘനിശ്വാസത്തില്‍ ഞാനന്ന് കേട്ടത് ക്രിസ്തുവിന്റെ നിശ്വാസം. നിറമിഴികളുള്ള സന്ന്യാസികളെ മാത്രം ഞാനിന്നു ആദരവോടെ ഓര്‍മിക്കുന്നു!

ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തിനോ വഴക്കു കൂടി. അഹത്തിന്റെ രണ്ടു പര്‍വതങ്ങള്‍ പോലെ അവര്‍ പരസ്പരം ഉയര്‍ന്നു നിന്നു. യുദ്ധത്തിന്റെ അവസാനം ഭാര്യ പറഞ്ഞു, എനിക്കു നിന്റെ നെഞ്ചില്‍ തല ചായ്ച്ച് ഒന്നു കരയണം! എന്റെ നെഞ്ചിലെ മുറിവുകള്‍ മറച്ചു വയ്ക്കാനാണ് ഞാന്‍ ഈ പാറക്കെട്ടുകളുടെ മുഖം മൂടിയണിഞ്ഞത്. ഭര്‍ത്താവ് അവളെ നെഞ്ചില്‍ ചേര്‍ത്തണച്ചു. ആ ജലപ്രവാഹത്തില്‍ നെഞ്ചിലെ കല്ലുകള്‍ അലിഞ്ഞു പോയി. ഒരു പുഴ മാത്രം അവര്‍ക്കിടയില്‍ ഒഴുകി. എന്തിനാണ് വഴക്കു കൂടിയതെന്നു പോലും പിന്നീടവര്‍ക്ക് ഓര്‍മിക്കാനായില്ല. വാക്കുകള്‍ കൊണ്ടു വ്യക്തമാക്കാന്‍ കഴിയാതിരുന്ന മനസ്സിന്റെ ആഴങ്ങള്‍ ഹൃദയജലം വഴി എത്രയെളുപ്പത്തിലാണ് അവര്‍ക്കിടയില്‍ സുതാര്യമായി തീര്‍ന്നത്്!

ബെന്യാമിന്റെ ആടുജീവിതം എന്ന ഉജ്ജ്വലമായ പുസ്തകത്തില്‍ ഒരു ചിത്രമുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ അതു വരെ പുലിയെ പോലെ ക്രൗര്യവുമായി നടന്നിരുന്ന അറബിയായ അര്‍ബാബ് പേടിച്ചു വിറച്ച് മുറിയിലൊളിച്ചിരിക്കുന്നത്. മരുഭൂമിയുടെ കൊടും വരള്‍ച്ച മാത്രം ശീലിച്ച അയാള്‍ക്ക് മഴ സഹിക്കാനാകുന്നില്ല, അതിനെ ഉള്‍ക്കൊള്ളാന്‍ പോലുമാകുന്നില്ല. വിപല്ക്കരമായ രീതിയില്‍ നെഞ്ചിനുള്ളിലെ മഴകളെ ഭയക്കുന്ന ഒരു കാലമാണിവിടെ സംജാതമാകുന്നത് എന്ന്് ഞാന്‍ ഭയപ്പെടുന്നു. അല്ലെങ്കില്‍ എങ്ങനെയാണ് നമുക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സാധിക്കുക? ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മരിച്ചു വീഴുന്ന മനുഷ്യജന്മങ്ങള്‍ ഹൃദയശൂന്യതയുടെ ഓരോരോ കഥകള്‍ പറയും. നെഞ്ചിനുള്ളില്‍ ഹൃദയജലം ഇല്ലാതെ പോയതിന്റെ കഥകള്‍.

ഒന്നോര്‍ത്തു നോക്കൂ. എന്നാണ് ഞാന്‍ ആദ്യമായി കരഞ്ഞത്്്? പിറന്നു വീണപ്പോഴുള്ള ആദ്യത്തെ നിലവിളിക്കു ശേഷം ഞാന്‍ കണ്ണീര്‍ വാര്‍ത്തത്? നഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെ ചൊല്ലി. പിണങ്ങിയ സുഹൃത്തിനെ ചൊല്ലി, അമ്മയുടെ ചൂരല്‍ വടിയുടെ വേദനയില്‍, പിന്നെ കൗമാരത്തിലെ ഏകാന്തതയില്‍ തനിച്ചായപ്പോള്‍. അപ്പോഴെല്ലാം ഞാന്‍ എനിക്കു വേണ്ടിയാണ് മിഴിനീര്‍ ചിന്തിയിരുന്നത്. പിന്നെ എന്നു മുതലാണ് മറ്റുള്ളവരെ കുറിച്ചോര്‍ത്ത് ഞാന്‍ മിഴിനീര്‍ വാര്‍ത്തത്? എവിടെയോ തടവിലാക്കപ്പെട്ട ആര്‍ക്കോ വേണ്ടി ഞാന്‍ കരഞ്ഞത്? എവിടെയോ വിശന്നു മരിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ത്ത് ഞാന്‍ എന്റെ കുളിമുറിയില്‍ ആരും കാണാതെ കയ്‌പോടെ നിലവിളിച്ചത്?

അന്നായിരുന്നു, ക്രിസ്തുവിന്റെ തിരുഹൃദയം എന്നെ തൊട്ടത്. അന്നായിരുന്നു, ഞാന്‍ മനുഷ്യത്വത്തിലൂടെ ദൈവികതയെ തൊട്ടത്. അഗാധമായ മനുഷ്യത്വമാണ് ക്രിസ്തുവിനെ ക്രിസ്തുവാക്കുന്നതും ക്രിസ്തുവിന്റെ ഹൃദയത്തെ തിരുഹൃദയമാക്കുന്നതും. ഏറ്റവും ആഴമുള്ള മനുഷ്യത്വം പ്രകടമാകുന്ന നിമിഷത്തിലാണ് ക്രിസ്തുവിന്റെ ദൈവികത ഏറ്റവും സ്പഷ്ടമായി വെളിപ്പെടുന്നത്. അത് പ്രകടമാക്കാന്‍ വേണ്ടിയാണ് ക്രിസ്തു നെഞ്ചിലെ വസ്ത്രം നീക്കി തന്റെ ഹൃദയം മനുഷ്യര്‍ക്ക് കാണിച്ചു കൊടുത്തതും!

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles