സുഹൃത്തുക്കളാൽ ചതിക്കപ്പെടുന്നവർ

ഗായകസംഘനേതാവിന് തന്ത്രീനാദത്തോടെ ദാവീദിന്റെ പ്രബോധനാഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ടിരിക്കുന്ന അൻപത്തിയഞ്ചാം സങ്കീർത്തനം ദുരിതങ്ങളുടെയും ചതിയുടെയും മുൻപിൽ ഒരുവൻ നടത്തുന്ന വിലാപഗാനമാണ്. ജെറെമിയപ്രവാചകന്റെ പുസ്തകം ഒൻപതാം അധ്യായത്തിൽ യൂദായുടെ അകൃത്യങ്ങൾ വിവരിക്കുന്ന ഭാഗത്തെ അനുകരിച്ചാണ് സങ്കീർത്തനകർത്താവ് ഈ ഗീതം രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. സാമുവലിന്റെ രണ്ടാം പുസ്തകം പതിനഞ്ചുമുതൽ പതിനെട്ട് വരെയുള്ള അദ്ധ്യായങ്ങളിൽ വായിക്കുന്ന, ദാവീദിന്റെ ഉപദേഷ്ടാവായിരുന്ന അഹിഥോഫെൽ, ദാവീദിന്റെ പുത്രനായ ആബ്‌സലോം നടത്തിയ സൈനികവിപ്ലവത്തിൽ,  അവനോട് ചേർന്ന സംഭവം ഈ സങ്കീർത്തനത്തിന്റെ പശ്ചാത്തലമായി കാണുന്നവരുമുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളാൽ ചതിക്കപ്പെട്ട സങ്കീർത്തകൻ, ഉടമ്പടികൾ ലംഘിച്ചവരെ ശിക്ഷിക്കുകയും, തിന്മകൾ ഏറ്റുവാങ്ങേണ്ടിവരുന്നവർക്ക് സംരക്ഷണമേകുകയും ചെയ്യുന്നവനായി ദൈവം അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. തന്റെ സാഹചരരും ഉറ്റചങ്ങാതികളുമായിരുന്നവർ തനിക്കെതിരായി തിന്മ ചെയ്‌തതിനാൽ അവരെ മരണം പിടികൂടട്ടേയെന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. മൃദുലമായ സംഭാഷണത്തിനും ഭംഗിയുള്ള വാക്കുകൾക്കും പിന്നിൽ ചതിയുണ്ടായിരുന്നുവെന്ന് അവൻ തിരിച്ചറിയുന്നു. അതേസമയം അഗാധമായ ദുഃഖത്തിന്റെ അനുഭവത്തിന് മുന്നിലും ദൈവത്തിലുള്ള ശരണം സങ്കീർത്തകൻ കൈവെടിയുന്നില്ല എന്നും നമുക്ക് കാണാം. നീതിമാനെ താങ്ങുന്നവനാണ് കർത്താവെന്ന് ദാവീദ് ഏറ്റുപറയുന്നുണ്ട്. കർത്താവിലുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് അവൻ സങ്കീർത്തനം അവസാനിപ്പിക്കുന്നത്. തെറ്റുചെയ്യുന്നവർ ഈ ലോകത്തിൽത്തന്നെ ശിക്ഷിക്കപ്പെടണമെന്ന ഒരു ചിന്തയാണ് സങ്കീർത്തകനെ നയിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

എത്രയധികം നിരാശയുടെയും തകർച്ചയുടെയും അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലും, ദൈവത്തിലുള്ള പ്രത്യാശ നശിക്കാതെ, എല്ലാമറിയുന്ന, അനാദിമുതലെ സിംഹാസനസ്ഥനായ ദൈവത്തിൽ ശരണമർപ്പിച്ച് ജീവിതം നയിക്കാൻ അൻപത്തിയഞ്ചാം സങ്കീർത്തനത്തിലൂടെ ദാവീദ് ആഹ്വാനം ചെയ്യുന്നു. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടാകേണ്ട സത്യസന്ധതയെക്കുറിച്ചും നേരിനെക്കുറിച്ചുമുള്ള ഒരോർമ്മപ്പെടുത്താൽ കൂടിയാണ് ഈ വാക്യങ്ങളിൽ നമുക്ക് കാണാനാകുക. സുഹൃത്തുക്കളെന്ന ഭാവത്തിൽ ചേർന്ന് നിന്ന് മറ്റുള്ളവരെ ചതിക്കാത്ത, ആരുടേയും ഹൃദയങ്ങളെ മുറിപ്പെടുത്താത്ത, ദൈവഭയം നശിക്കാത്ത, വാക്കുകളിൽ തിന്മയൊളിപ്പിക്കാത്ത ഒരു നിഷ്കളങ്ക ജീവിതം നയിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നൊരു ഉദ്‌ബോധനം ദാവീദിന്റെ വാക്കുകളിൽ നമുക്ക് കാണാനാകും. മുറിവേറ്റ ഹൃദയത്തിന്റെ നിലവിളി ദൈവത്തിന് മുന്നിൽ കേൾക്കപ്പെടാതെ പോകില്ലെന്ന് നമുക്ക് മറക്കാതിരിക്കാം. ദൈവത്തിൽ ആശ്രയിച്ച്, ദുഷ്ടതയുടെ മാർഗ്ഗം ഉപേക്ഷിച്ച്, ആത്മാർത്ഥമായ ഒരു ജീവിതസമർപ്പണത്തിലേക്ക് വളരാനും, സത്യസന്ധമായ ദൈവ, മനുഷ്യ സ്നേഹത്തിൽ ആഴപ്പെടാനും നമുക്കാകട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles