പഴയ ഉടമ്പടിയില്‍ പരിശുദ്ധ മാതാവിന്റെ സ്ഥാനം എന്ത്?

രക്ഷയുടെ വ്യവസ്ഥിതിയിൽ പരിശുദ്ധകന്യകയുടെ പ്രവർത്തനം

ഖണ്ഡിക – 55     
മിശിഹായുടെ മാതാവ് പഴയ ഉടമ്പടിയിൽ

വിശുദ്ധലിഖിതങ്ങളും – പഴയനിയമവും പുതിയനിയമവും – സംപൂജ്യപാരമ്പര്യവും പരിത്രാണപദ്ധതിയിൽ രക്ഷകന്റെ മാതാവിന്റെ പ്രവർത്തനം നിതരാം വ്യക്തമായി കാണിക്കുകയും  പ്രത്യേക ശ്രദ്ധയ്ക്കെന്നവിധം എടുത്തുകാട്ടുകയും ചെയ്യുന്നു. പഴയനിയമഗ്രന്ഥങ്ങൾ മിശിഹായുടെ ലോകത്തിലേക്കുള്ള വരവ് പടിപടിയായി ഒരുക്കുന്ന രക്ഷാചരിത്രം വിവരിക്കുന്നു. ഈ പുരാതനരേഖകൾ, സഭയിൽ വീക്ഷിക്കപ്പെടുന്നതിനനുസൃതമായി, കൂടുതൽ കൂലങ്കഷവും വ്യക്തവുമായ വെളിപാടിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുന്നതിനനുസരിച്ച്, രക്ഷകന്റെ മാതാവായ സ്ത്രീരത്നത്തിന്റെ ചിത്രം പടിപടിയായി വെളിവാക്കുന്നുണ്ട്.

അവൾ ഈ വെളിച്ചത്തിൽ, പാപത്തിൽ പതിച്ച ആദ്യമാതാപിതാക്കന്മാർക്ക് സർപ്പത്തിന്റെ മേലുള്ള വിജയത്തിന്റെ വാഗ്ദാനത്തിൽ പ്രവചനരൂപത്തിൽ നിഴലിക്കുന്നുണ്ട് (ഉത്പ 3:15). ഇതുപോലെ, ഗർഭംധരിച്ച് പുത്രനെ പ്രസവിക്കുകയും അവന്റെ പേര് ഇമ്മാനുവേൽ എന്നായിരിക്കുകയും ചെയ്യുമെന്ന് അറിയിക്കപ്പെട്ട കന്യക അവൾതന്നെ (ഏശ 7:14; മിഖാ 5:2,3; മത്താ 1:22,23), കർത്താവിൽനിന്ന് വിശ്വാസത്തോടെ രക്ഷ പ്രതീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന അവിടത്തെ വിനീതരുടെയും ദരിദ്രരുടെയും മുൻനിരയിൽ അവളുണ്ട്.

അവസാനമായി, ഈ അതിശ്രഷ്ഠയായ സീയോൻപുത്രിയിൽത്തന്നെയാണ്, വാഗ്ദാനത്തിന്റെ സുദീർഘമായ പ്രതീക്ഷയ്ക്കുശേഷം സമയത്തിന്റെ പൂർത്തീകരണം സംഭവിച്ചതും പുതിയ വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ട്, ദൈവപുത്രൻ അവളിൽനിന്നു മനുഷ്യസ്വഭാവം സ്വീകരിച്ചതും തന്റെ മാംസത്തിന്റെ രഹസ്യത്തിൽ മനുഷ്യനെ പാപങ്ങളിൽ നിന്നു മോചിപ്പിച്ചതും.

ഖണ്ഡിക – 56
മറിയം മംഗളവാർത്തയിൽ

മരണത്തിന് ഒരു സ്ത്രീ സഹകരിച്ചതുപോലെതന്നെ, ജീവന് ഒരു സ്ത്രീ സഹകരിക്കണമെന്നും അങ്ങനെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മാതാവിന്റെ സമ്മതം മനുഷ്യാവതാരത്തിനു മുന്നോടിയാകണമെന്നും കൃപകളുടെ പിതാവായ ദൈവം ആഗ്രഹിച്ചു. ഇത് ഈശോയുടെ അമ്മയിൽ സർവാതിശായിയായവിധം അന്വർത്ഥമായി. അവൾ എല്ലാറ്റിനെയും നവീകരിക്കുന്ന ജീവനെത്തന്നെ ലോകത്തിനു സമൃദ്ധമായി നല്കി. ഇത് വലിയ ദൗത്യത്തിന് അനുരൂപമായ വരങ്ങൾകൊണ്ട് അവൾ ദൈവത്താൽ സമ്പന്നയാക്കപ്പെട്ടു.

അതുകൊണ്ട് പിതാക്കന്മാരുടെയിടയിൽ ദൈവമാതാവിനെ സമ്പൂർണവിശുദ്ധ, പരിശുദ്ധാത്മാവാൽ ഒരു പുതിയ ആകാശവും പുതിയ സൃഷ്ടിയുമായി രൂപംനല്കപ്പെട്ട് പാപത്തിന്റെ മാലിന്യങ്ങളിൽനിന്നെല്ലാം വിമുക്തയായവൾ എന്നെല്ലാം അഭിസംബോധന ചെയ്യുന്ന പതിവ് പ്രബലമായതിൽ അദ്ഭുതത്തിനവകാശമില്ല. ഗർഭസ്ഥയായ ആദ്യ നിമിഷം മുതൽ തികച്ചും പ്രത്യേകമായ വിശുദ്ധിയുടെ തേജസ്സാൽ സമ്പന്നയായ ഈ നസ്രായകന്യക, ദൈവകല്പനയാൽ സന്ദേശം നല്കിയ മാലാഖയാൽ “കൃപനിറഞ്ഞവളേ എന്ന് അഭിവാദ്യം ചെയ്യപ്പെട്ടു (ലൂക്കാ1:28); സ്വർഗീയ ദൂതനോട് അവൾ പ്രത്യുത്തരിച്ചു: “ഇതാ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ” (ലൂക്കാ 1:38). ഇങ്ങനെ, ആദത്തിന്റെ മകളായ മറിയം, ദൈവവചനത്തിനു സമ്മതം നല്കിക്കൊണ്ട്

ഈശോയുടെ അമ്മയായിത്തീർന്നു. അങ്ങനെ, ദൈവത്തിന്റെ രക്ഷാകരമായ തിരുവിഷ്ടം മുഴുമനസ്സോടെയും പാപത്താൽ അല്പം പോലും തടയപ്പെടാതെയും ആശ്ലേഷിച്ചുകൊണ്ട് സ്വയം പുത്രന്റെ വ്യക്തിത്വത്തിനും പ്രവർത്തനത്തിനും വേണ്ടി മുഴുവനുമായി സമർപ്പിച്ചു. അവനു വിധേയയായും അവനോടുകൂടെ സർവശക്തനായ ദൈവത്തിന്റെ കൃപയാൽ രക്ഷയുടെ രഹസ്യത്തിന് ശുശ്രൂഷചെയ്തു. അതുകൊണ്ട് മറിയത്തെ ദൈവത്താൽ നിഷ്ക്രിയയയായി ഉപയോഗിക്കപ്പെട്ടവളായല്ല; പ്രത്യുത, സ്വതന്ത്രമായ വിശ്വാസത്തോടും അനുസരണത്തോടുംകൂടെ മനുഷ്യരക്ഷയ്ക്കു സഹകരിച്ചവളായി സഭ കരുതുന്നു.

വിശുദ്ധ ഇരണേവൂസ് പറയുന്നതുപോലെ, അവൾ “അനുസരണംവഴി തനിക്കും മനുഷ്യവംശം മുഴുവനും രക്ഷയ്ക്കു കാരണമായി ഭവിച്ചു. അതുകൊണ്ട് അനേകം ആദ്യകാലപിതാക്കന്മാർ അവരുടെ പ്രഭാഷണങ്ങളിൽ അവളെപ്പറ്റി സസന്തോഷം ഉറപ്പിച്ചു പറയുന്നു: “ഹാവായുടെ അനുസരണക്കേടിന്റെ കെട്ട് മറിയത്തിന്റെ അനുസരണംവഴി അഴിക്കപ്പെട്ടു; കന്യകയായ ഹാവാ അവിശ്വാസംമൂലം ബന്ധിച്ചത് മറിയമെന്ന ഈ കന്യക വിശ്വാസം മൂലം അഴിച്ചു.” “ഹാവായുമായി താരതമ്യം നിർണയിച്ചുകൊണ്ട്, മറിയത്തെ “ജീവിക്കുന്നവരുടെ മാതാവെന്ന്” സംബോധന ചെയ്യുകയും “മരണം ഹാവാവഴി, ജീവൻ മറിയം വഴി” എന്ന് ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.

(തുടരും)

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles