രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 4

6) സഭയുടെ സാദൃശ്യങ്ങള്‍
പഴയനിയമത്തില്‍ ‘രാജ്യ’ത്തിന്റെ വെളിപാട് സാധാരണയായി സാദൃശ്യങ്ങലിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ, ഇന്നും സഭയുടെ സ്വഭാവം വിവിധ പ്രതീകങ്ങളിലൂടെ നമുക്കു വെളിവാക്കപ്പെടുന്നു. ഇടയവൃത്തി, കൃഷി, ഭവനനിര്‍മിതി, കുടുംബം, വിവാഹബന്ധം മുതലായവയില്‍നിന്നു സ്വീകൃതമായ ഈ പ്രതിബംബങ്ങള്‍ പ്രവാചക ലിഖിതങ്ങളിലൂടെ ഉരുത്തിരിയുകയായിരുന്നു.
അങ്ങനെ, സഭ ഒരു അജഗേഹവും അതിന്റെ ഏകവും അവശ്യവുമായ കവാടം മിശിഹായുമാണ് (യോഹ10:1-10). താന്‍ തന്നെ ഏതിന്റെ അജപാലകനായിരിക്കുമെന്ന് ദൈവം മുന്‍കൂട്ടി അറിയിച്ചുവോ ആ അജഗണവും ഇതുതന്നെ (ഏശ. 40:41; എസെ 34:11). ഇതിലെ അജഗണം മാനുഷിക അജപാലകരാല്‍ ഭരിക്കപ്പെടുന്നെങ്കിലും മിശിഹായാല്‍ത്തന്നെ നിരന്തരമായി നയിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവിടുന്നാണ് നല്ല ഇടയനും ഇടയന്മാരുടെ തലവനും (യോഹ. 10:11, പത്രോ. 5:4). അവിടുന്നാണ് ആടുകള്‍ക്കായി ജീവനര്‍പ്പിച്ചത് (യോഹ. 10:11-15).
സഭ ദൈവത്തിന്റെ കൃഷി, അഥവാ വിളവയലാണ് (1 കോറി. 3:9). ഗോത്രാധിപന്മാരാകുന്ന വിശുദ്ധമായ വേരില്‍, ഈ കൃഷിഭൂമിയിലാണ് പുരാതനമായ ഒലിവുവൃക്ഷം വളരുന്നതും യഹൂദരുടെയും വിജാതീയരുടെയും അനുരഞ്ജനം സാധിച്ചതും, സാധിക്കാനിരിക്കുന്നതും (റോമാ 11:13-26). ഈ സഭ സ്വര്‍ഗീയ കര്‍ഷകനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മുന്തിരിപോലെ കൃഷി ചെയ്യപ്പെട്ടു (മത്താ. 21:33-43; ഏശ. 5:1). ശാഖകള്‍ക്കു ജീവനും ഫലദായകത്വവും നല്‍കുന്ന സാക്ഷാല്‍ മുന്തിരി മിശിഹായാണ്. നാമാണ് ശിഖരങ്ങള്‍. സഭ വഴിയായി നാം അവനില്‍ വസിക്കുന്നു. അവിടുത്തെക്കൂടാതെ ഒന്നും ചെയ്യാന്‍ നമുക്കു സാദ്ധ്യവുമല്ല (യോഹ. 15:1-5).
സഭയെ പലപ്പോഴും ദൈവത്തിന്റെ ഭവനമെന്നും പറയുന്നു (1കോറി. 3:9). പണിക്കാര്‍ ഉപേക്ഷിച്ചു കളയുകയും എന്നാല്‍, മൂലക്കല്ലാക്കപ്പെടുകയും ചെയ്ത കല്ലിനോട് കര്‍ത്താവു തന്നത്തന്നെ താരതമ്യപ്പെടുത്തി (മത്താ 21:42; അപ്പ. 4:11; 1 പത്രോ. 2:7; സങ്കീ. 117:22). ആ അടിസ്ഥാനത്തിന്മേല്‍ സഭ ശ്ലീഹന്മാരാല്‍ പണിയപ്പെട്ടു (1 കോറി 3:11). അവനില്‍ നിന്നുതന്നെ അതു കെട്ടുറപ്പും സംസക്തിയും സ്വീകരിക്കുന്നു. ഈ ഭവനം പല അഭിധാനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. ദൈവത്തിന്റെ കുടുംബം വസിക്കുന്ന ഭവനം (1 തിമോ. 3:15). പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ അധിവാസസ്ഥലം (ഏഫേ. 2:19-22). മനുഷ്യരോടൊത്ത് ദൈവത്തിന്റെ കൂടാരം (വെളി. 21:3), സര്‍വോപരി, പരിശുദ്ധ ദേവാലയം. ഈ ദേവാലയം കല്ലുകളാല്‍ നിര്‍മിതമായ പരിശുദ്ധദേവാലയങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്ന് വിശുദ്ധ പിതാക്കന്മാര്‍ പ്രകീര്‍ത്തിച്ചിട്ടുള്ളതും ദൈവാരാധനയില്‍ സകാരണം പുതിയ ജറുസലേമെന്നപേരില്‍ വിശുദ്ധ നഗരത്തോടു തുല്യത കല്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്തുകൊണ്ടെന്നാല്‍, ഇതില്‍ സജീവശിലകളെന്നവിധം ഇവിടെ ഈ ഭൂമിയില്‍ നാം പണിയപ്പെടുന്നു (1 പത്രോ. 2:5). ഈ വിശുദ്ധ നഗരത്തെ യോഹന്നാന്‍ ദര്‍ശിക്കുന്നത് ലോകം പുതുതാക്കപ്പെടുന്ന വേളയില്‍ സ്വന്തം മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട വധുവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്നവളായാണ് (വെളി. 21:1)
‘ഉന്നത ജറുസലേം’ കൂടിയായ സഭ ‘നമ്മുടെ മാതാ’വെന്നും വിളിക്കപ്പെടുന്നു (ഗലാ. 4:26; വെളി 12:17); കറയില്ലാത്ത ചെമ്മരിയാടിന്റെ നിര്‍മല മണവാട്ടിയായി വിവരിക്കപ്പെടുന്നു (വെളി. 19:7; 21:2-9; 22:17). അവളെ മിശിഹാ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ കൈയേല്‍പ്പിക്കുകയും ചെയ്തു (എഫേ. 5:25-26). അലംഘ്യമായ ഒരു ഉടമ്പടിയാല്‍ അവളോടു തന്നത്തന്നെ ബന്ധിക്കുകയും അവളെ നിരന്തരമായി ‘പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു’ (എഫേ. 5:29). അവളെ നിര്‍മലയാക്കി തന്നോടു സംയോജിപ്പിക്കാനും സ്‌നേഹത്തിലും വിശ്വസ്തതയിലും തനിക്കു വിധേയയാക്കാനും അഭിലഷിച്ചു (എഫേ. 5:24). സര്‍വ വിജ്ഞാനത്തെയും അതിശയിക്കുന്ന വിധത്തില്‍, ദൈവത്തിനും മിശിഹായ്ക്കും നമ്മോടുള്ള സ്‌നേഹം നാം മനസ്സിലാക്കുന്നതിനു വേണ്ടി അത്രമാത്രം സ്വാര്‍ഗീയ നന്മകള്‍ അവളുടെ മേല്‍ അവിടന്ന് സദാകാലം നിറയ്ക്കുകയും ചെയ്തു (എഫേ 3:19). ഇപ്പോള്‍ ഈ ലോകത്തില്‍ തന്റെ നാഥനില്‍ നിന്നകന്ന് പരദേശയാത്ര ചെയ്യുന്ന സഭ (2 കോറി 5:6) തന്നത്തന്നെ പ്രവാസിനിയായി കരുതുകയും ഉന്നതങ്ങളിലുള്ളവയെ അന്വേഷിക്കുകയും അവയെപ്പറ്റി വിചാരിക്കുകയും ചെയ്യുന്നു. അവിടെയാണ് സഭയുടെ ജീവന്‍ മിശിഹായോടൊത്തു ദൈവത്തില്‍, തന്റെ പ്രിയമണവാളനോടൊത്തു മഹത്വത്തില്‍, പ്രത്യക്ഷയാകുന്നതുവരെ മറഞ്ഞിരിക്കുന്നത് (കൊളോ. 3:3-4).
(തുടരും)