ഒരു പട്ടാളക്കാരനെ സ്വര്‍ഗത്തിലേക്കു നയിച്ച ജപമാല

ആയിരത്തി എണ്ണൂറുകളിലാണ് സംഭവം. പാരീസ് നഗരത്തിൽ ഭർത്താവു മരിച്ച ഒരു സ്ത്രീയും കുഞ്ഞും താമസിച്ചിരുന്നു. വിധവയായ ആ സ്ത്രീയുടെ ഏക സന്തോഷവും അഭിമാനവും മകനായ ഹുബാൾഡ് ആയിരുന്നു. ദാരിദ്രവും കഠിനമായ ജോലിയും അവളെ നിത്യ രോഗിയാക്കി ഒരു ദിവസം മകനെ അടുത്തു വിളിച്ചു അവൾ പറഞ്ഞു “എൻ്റെ മകനേ ,അമ്മയ്ക്കു തീരെ സുഖമില്ല, അമ്മ മരിക്കാൻ പോവുകയാണ്, അവസാനമായി എൻ്റെ സമ്പാദ്യം എനിക്കു നിന്നെ ഏൽപ്പിക്കണം..”

“അമ്മേ,” നെടുവീർപ്പോടെ അവൻ വിളിച്ചു. “നമുക്കു സമ്പത്തായി ഒന്നുമില്ലല്ലോ, അമ്മയല്ലേ എൻ്റെ ഏറ്റവും വലിയ സ്വത്ത് . അമ്മ പോയാൽ…..?” അവനു വാക്കുകൾ ഇടറി.“ഒരു വലിയ നിധി എനിക്കു നിന്നെ ഏൽപിക്കാനുണ്ട്,” “മോൻ തലയിണയുടെ അടിയിൽ നിന്നു അതെടുക്കുമോ?”

തലയണയുടെ അടിയിൽ ഒരു പഴയ ജപമാല ഹുബാൾഡിൻ്റെ കൈയിൽ ഉടക്കി.”എൻ്റെ മകനെ ഈ അമ്മയ്ക്കു നിനക്കു നൽകാൻ ഈ നിധി മാത്രമേയുള്ളു. ” വീർപ്പുമുട്ടലോടെ അമ്മ തുടർന്നു.
“ ജപമാല മാത്രമേ എനിക്കുള്ളു, എൻ്റെ മോൻ ഈ അമ്മയ്ക്കു വേണ്ടി ഇതു മാത്രം ചെയ്യണം. ഈ അമ്മയുടെ ഓർമ്മക്കായി എന്നും ജപമാല ചെല്ലുമെന്നു നീ വാഗ്ദാനം ചെയ്യണം.”

.“ഞാൻ ചെയ്യാം അമ്മേ,” ഹുവാൾഡ് അമ്മയ്ക്കു വാക്കു നൽകി. “ ഒരു ദിവസം പോലും ജപമാല ചെല്ലാത്ത ദിവസം എൻ്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല.” നിറമിഴികളോടെ അവൻ അമ്മയ്ക്കു ഉറപ്പു നൽകി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ അമ്മ മരിച്ചു. അമ്മ മരിച്ചതോടെ അവൻ ഒറ്റപ്പെട്ടു, ജീവിക്കാനുള്ള അവൻ്റെ ഏകവഴി ആർമിയിൽ ചേരുക മാത്രമായി. അവനെ പരിശീലനത്തിനായി ക്രിമിയൻ ദ്വീപിലേക്കു അയച്ചു. നല്ല ഒരു സൈനീകനായി പേരെടുത്ത ഹുബാൾഡിനെത്തേടി ഉന്നത പദവികൾ എത്തി. മുപ്പതാം വയസ്സിൽ അവൻ കേണൽ പദവിയിലെത്തി.

സൈനിക നേട്ടങ്ങൾക്കിടയിൽ നിർഭാഗ്യവശാൽ ആത്മീയ ജീവിതത്തെ ഹുബാൾഡ് ബോധപൂർവ്വം മറന്നു. മതപരമായ എല്ലാ ആചാരാനുഷ്ഠാനങ്ങളും അവസാനിപ്പിച്ചു എങ്കിലും അമ്മയോടുള്ള വാക്കു പാലിക്കാനായി ജപമാല ചെല്ലുന്നതിൽ ഹുവാൾഡ് ഒരിക്കലും മുടക്കം വരുത്തിയില്ല. എത്ര ജോലിത്തിരക്കാണങ്കിലും പതിനഞ്ചു മിനിറ്റു ജപമണികളിലൂടെ സഞ്ചരിക്കാൻ തൻ്റെ വിരലുകളെ അവൻ അനുവദിച്ചിരുന്നു.

“എന്നിൽ വന്ന മാറ്റങ്ങൾ എൻ്റെ അമ്മ അറിഞ്ഞിരുന്നെങ്കിൽ ! എൻ്റെ അധരങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ ഇവ ഉരുവിടുന്നുവെങ്കിലും എൻ്റെ ആത്മാവിൽ എനിക്കു മതം ഇല്ല. ഞാൻ വലിയ പാപിയായിരിക്കുന്നു….. ” ഇങ്ങനെ ചിന്തിച്ച് ചില സമയങ്ങളിൽ അവൻ ദു:ഖിച്ചിരുന്നു.

1855 സെപ്റ്റംബർ മാസത്തിൽ , സൈന്യം സെബാസ്റ്റോപോൾ പട്ടണം വളഞ്ഞ് ആക്രമിക്കുന്ന സമയം. ഹുവാൾഡിൻ്റെ സൈന്യം മലാക്കോഫിനു സമീപം ക്യാമ്പടിച്ചിരിക്കുകയായിരുന്നു.അന്നു സെപ്റ്റംബർ ഏഴാം തീയതി രാത്രി ഹുവാൾഡ് തൻ്റെ കട്ടിലിൽ ക്ഷീണിതനായി കിടന്നു ഉറങ്ങുകയാണ്.തൻ്റെ അവിശ്വസ്തതയും പാപാവസ്ഥയും സ്വപ്നത്തിൽ കണ്ടപ്പോൾ അവൻ നിലവിളിച്ചു കരഞ്ഞു.

അപ്പോൾ ആരോ തോളിൽ തട്ടുന്നതുപോലെ അവനു തോന്നി.കേണൽ താങ്കൾ ഇത്രയും നേരത്തെ ഉണർന്നോ?

തിരിഞ്ഞു നോക്കിയപ്പോൾ ആർമി ചാപ്ലയിനാണ്.
അവർ പരസ്പരം കൈകൾ കൊടുത്തപ്പോൾ ഹുബാൾഡിൻ്റെ കൈകളിലെ ജപമണികൾ ചാപ്ലയിൻ തിരിച്ചറിഞ്ഞു.

കേണൽ, താങ്കൾ ജപമാല ചെല്ലുന്നു എന്നറിഞ്ഞതിൽ എനിക്കു സന്തോഷം, താങ്കൾ ഇത്രയും വലിയ മാതൃഭക്തനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു… ചാപ്ലയിൻ പറഞ്ഞു. ഞാനങ്ങനയല്ല അച്ചാ, എൻ്റെ അമ്മയോടുള്ള വാക്കു പാലിക്കാൻ വേണ്ടി മാത്രം… നടന്ന സംഭവങ്ങളെല്ലാം ആ വൈദീകനോടു കേണൽ പറഞ്ഞു.

നിറമിഴികളോടെ തൻ്റെ മുമ്പിൽ ഇരിക്കുന്ന കേണലിനെ ചാപ്ലയിനച്ചൻ ആശ്വസിപ്പിക്കുയും യേശുവിൻ്റെ ക്ഷമിക്കുന്ന സ്നേഹത്തെപ്പറ്റി ഓർമ്മിപ്പിക്കുകയും ചെയ്തു.
അധികനേരം മുന്നോട്ടു പോയില്ല കുമ്പസാരത്തിനായി കേണൽ വൈദീകൻ്റെ മുന്നിൽ മുട്ടുകുത്തി. പാപങ്ങളുടെ മാറാപ്പ് വർഷങ്ങൾക്കു ശേഷം ആ പാതിരാത്രിയിൽ ആ ആത്മീയവര്യൻ്റെ മുമ്പിൽ കേണൽ ഇറക്കിവച്ചപ്പോൾ, അമ്മയുടെ മടിയിലിരുന്നു കുരിശു വരച്ചപ്പോൾ കിട്ടിയ ആത്മീയ സാതന്ത്ര്യം ഒരിക്കൽക്കൂടി അവനു തിരികെ കിട്ടി. പാപമോചനം നൽകാനായി വൈദികൻ കരങ്ങൾ ഉയർത്തിയപ്പോൾ നീർച്ചാലിനരികിലെ മാൻപേടയെപ്പോൽ കേണൽ ഹുവാൾഡിൻ്റെ ഹൃദയവും ആനന്ദത്താൽ തുള്ളിച്ചാടി.

ആത്മീയ ആനന്ദത്തിൻ്റെ നിറവിൽ നിൽക്കുമ്പോഴാണ് പൊടുന്നനെ ശത്രുസൈന്യത്തിൻ്റെ ആക്രമണം ഉണ്ടായത്. ഒട്ടും അമാന്തിച്ചില്ല, തൻ്റെ സൈന്യത്തെ വിളിച്ചുണർത്തി കേണൽ യുദ്ധരംഗത്തേക്കു ചീറിപ്പാഞ്ഞു. ഭീകര യുദ്ധമായിരുന്നു. ഇരു വശങ്ങളിലും നൂറുകണക്കിനു ഭടന്മാർ മരിച്ചുവീണു. അവസാന വിജയം ഫ്രഞ്ചു സൈന്യത്തിനു തന്നെയായിരുന്നു.

പിറ്റേന്നു മരിച്ചവരുടെ കൂട്ടത്തിൽ കേണൽ ഹുബാൾഡിൻ്റെയും മൃതദേഹം കണ്ടെത്തി. ആ പോക്കറ്റിൽ അപ്പോഴും പണ്ട് അമ്മ നൽകിയ ജപമണികൾ ഉണ്ടായിരുന്നു. സ്വർഗ്ഗം തുറന്ന ജപമണികൾ. ആ മുഖത്തപ്പോഴും സ്വർഗ്ഗീയ ശോഭയുടെ നിഴലാട്ടം മറഞ്ഞിരുന്നില്ല.

വെറുതെയാണങ്കിലും ജപമാല ചെല്ലുന്നവരെ തേടി തക്ക സമയത്തു സഹായവുമായി പരിശുദ്ധ മറിയം ഏത്തും. ജപമാല ചൊല്ലുന്ന ഒരു ആത്മാവു ചാവു ദോഷത്തിൻ മരിക്കാൻ ആ മാതൃഹൃദയം ആഗ്രഹിക്കുന്നില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles