പരസ്യജീവിതത്തിന് മുമ്പുള്ള യേശുവിന്റെ മുപ്പതു വര്‍ഷം എങ്ങനെയുള്ളതായിരുന്നു?

ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശത്തില്‍ നിന്ന്‌: 

യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പുള്ള മുപ്പതുവർഷക്കാലത്തെക്കുറിച്ചു നമുക്കറിയവുന്നത് ഒറ്റക്കാര്യം മാത്രമാണ്: അതായത്, യേശു കുടുംബത്തിൽ ചിലവഴിച്ച രഹസ്യജീവിത വർഷങ്ങളാണത്. ഇവയിൽ കുറച്ചു കാലം ഹേറോദേസിൻറെ പീഢനത്തിൽ നിന്ന് പലയാനം ചെയ്ത് ഒരു കുടിയേറ്റക്കാരനെപ്പോലെ, ഈജിപതിലും, ശേഷിച്ച വർഷങ്ങൾ നസ്രത്തിൽ, യൗസേപ്പിൻറെ തൊഴിൽ പഠിച്ചുകൊണ്ടും, വീട്ടിൽ മാതാപിതാക്കളെ അനുസരിച്ചുകൊണ്ടും പഠനത്തിലും തൊഴിലിലും വ്യാപൃതനായിക്കൊണ്ടും കഴിഞ്ഞു. പുറത്തു പ്രത്യക്ഷനാകാതെ ദൈനംദിന ജീവിതം നയിച്ചുകൊണ്ട് കർത്താവ് ഭൂമിയിൽ കൂടുതൽ സമയവും ചിലവഴിച്ചു എന്നത് ശ്രദ്ധേയമാണ്. സുവിശേഷങ്ങളിൽ കാണുന്നതനുസരിച്ച് മൂന്ന് വർഷമാണ് അവിടത്തെ പ്രഭാഷണങ്ങളുടെയും അത്ഭുതങ്ങളുടെയും മറ്റ് നിരവധി കാര്യങ്ങളുടെയും സമയം എന്ന് നമുക്കു കരുതാം. മൂന്നു വർഷങ്ങൾ. ശേഷിച്ച വർഷങ്ങൾ മുഴുവനും കുടുംബത്തിൽ രഹസ്യജീവിതത്തിലായിരുന്നു.

അനുദിന ജീവിതത്തിൻറെ മഹത്വം

ഇത് നമുക്കുള്ള ഒരു മനോഹര സന്ദേശമാണ്: ഇത് ദൈനംദിന ജീവിതത്തിൻറെ മഹത്വത്തെയും, ജീവിതത്തിലെ ഒരോ പ്രവർത്തിയുടെയും, അത് എത്ര നിസ്സാരവും നിഗൂഢവുമായാലും, ദൈവതിരുമുമ്പിൽ അതിൻറെ പ്രാധാന്യത്തെയും ആവിഷ്ക്കരിക്കുന്നു.

ഈ മുപ്പതുവർഷത്തെ രഹസ്യ ജീവിതത്തിനുശേഷം യേശുവിൻറെ പരസ്യജീവിതം ആരംഭിക്കുന്നു. അത് കൃത്യമായി ആരംഭിക്കുന്നത് ജോർദ്ദാൻ നദിയിലെ ജ്ഞാനസ്നാനത്തോടെയാണ്. എന്നാൽ, ദൈവമായ യേശു എന്തിനാണ് സ്നാനം സ്വീകരിക്കുന്നത്? പാപങ്ങൾക്ക് മാപ്പു ചോദിച്ചുകൊണ്ട്, മാനസ്സാന്തരപ്പെടുന്നതിനുള്ള, കൂടുതൽ നന്നാകുന്നതിനുള്ള, സന്നദ്ധതയുടെ അടയാളമായിരുന്ന ഒരു അനുതാപ കർമ്മം അടങ്ങിയതായിരുന്നു യോഹന്നാൻറെ മാമ്മോദീസാ. യേശുവിന് തീർച്ചയായും അത് ആവശ്യമില്ലായിരുന്നു.

നമ്മിലൊരുവനെപ്പോലെ ആയിത്തീരുന്ന ദൈവസുതൻ

വാസ്തവത്തിൽ സ്നാപക യോഹന്നാൻ എതിർക്കാൻ ശ്രമിക്കുന്നു, പക്ഷേ യേശു നിർബന്ധിക്കുന്നു. അത് എന്തുകൊണ്ട് ? കാരണം, പാപികളോടൊപ്പമായിരിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു: അതുകൊണ്ടാണ് അവൻ അവരോടൊപ്പം അണിനിരന്ന് അവരെപ്പോലെ തന്നെ ചെയ്യുന്നത്. ആരാധനാഗീതത്തിൽ പറയുന്നതുപോലെ, “നഗ്നമായ ആത്മാവോടും നഗ്നമായ പാദങ്ങളോടും” സമീപിച്ചവരുടെ (ജനങ്ങളുടെ) മനോഭാവത്തോടെയാണ് അവിടന്ന് അത് ചെയ്യുന്നത്. നഗ്നമായ ആത്മാവ്, അതായത്, യാതൊന്നും മറയ്ക്കാത്ത പാപി. യേശു ചെയ്യുന്നത് ഇതാണ്, നമ്മുടെ അവസ്ഥയിൽ ആമഗ്നനാകുന്നതിനായി യേശു നദിയിലിറങ്ങുന്നു. സ്നാനം, വാസ്തവത്തിൽ, അർത്ഥമാക്കുന്നത് “നിമജ്ജനം” എന്നാണ്. തൻറെ ശുശ്രൂഷയുടെ ആദ്യ ദിവസം, യേശു അവിടത്തെ “പദ്ധതിയുടെ പ്രകടന പത്രിക” പ്രദാനം ചെയ്യുന്നു. ഒരു പരമാധികാര തീരുമാനമോ ബലപ്രയോഗമോ ഒരു ഉത്തരവോ കൊണ്ട് ഉന്നതത്തിലിരുന്നു നമ്മെ രക്ഷിക്കുകയല്ല താൻ ചെയ്യുന്നതെന്ന് അവിടന്ന് നമ്മോട് പറയുന്നു, അവിടന്ന് അങ്ങനെയല്ല ചെയ്യുന്നത്: അവിടന്ന് നമ്മെ രക്ഷിക്കുന്നത് നമ്മുടെ അടുത്തേക്കു വരുകയും നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടാണ്.

സാമീപ്യം ദൈവത്തിൻറെ ശൈലി

ഇതാ. ഇങ്ങനെയാണ് ദൈവം ലോകത്തിൻറെ തിന്മയെ ജയിക്കുന്നത്: സ്വയം താഴ്ത്തിക്കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്. നമുക്കും മറ്റുള്ളവരെ ഉയർത്താൻ കഴിയുന്ന മാർഗ്ഗം കൂടിയാണിത്: വിധിച്ചുകൊണ്ടല്ല, എന്തുചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് മറ്റുള്ളവരുടെ ചാരെ ആയിരുന്നുകൊണ്ടും, സഹനത്തിൽ പങ്കുചേർന്നുകൊണ്ടും, ദൈവസ്നേഹം പങ്കുവച്ചുകൊണ്ടുമാണ്. അടുപ്പം എന്നത് നമ്മുടെ കാര്യത്തിൽ ദൈവത്തിൻറെ ശൈലിയാണ്; അവിടന്നു തന്നെ അത് മോശയോട് പറയുന്നു: “നിങ്ങൾ ചിന്തിച്ചുനോക്കൂ: ഞാൻ നിങ്ങളുടെ ചാരെയുള്ളതു പോലെ തങ്ങളുടെ ദേവന്മാർ അടുത്തുള്ള ഏതു ജനതയുണ്ട്?” നമ്മുടെ കാര്യത്തിൽ ദൈവത്തിൻറെ രീതിയാണ് അടുപ്പം.

ദൈവത്തിൻറെ സ്വയാവിഷ്ക്കാരം കാരുണ്യത്തിൽ

യേശുവിൻറെ അനുകമ്പയുടെ ഈ പ്രവർത്തിക്കുശേഷം, അസാധാരണമായ ഒരു കാര്യം സംഭവിക്കുന്നു: ആകാശം തുറക്കുകയും ഒടുവിൽ ത്രിത്വം വെളിപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് ഒരു പ്രാവിൻറെ രൂപത്തിൽ ഇറങ്ങുന്നു (മർക്കൊ 1:10) പിതാവ് യേശുവിനോട് പറയുന്നു: “നീ എൻറെ പ്രിയ പുത്രൻ ആകുന്നു” (Mc 1,11). കരുണ പ്രത്യക്ഷപ്പെടുമ്പോൾ ദൈവം സ്വയം വെളിപ്പെടുന്നു. ഇത് മറക്കരുത്: കരുണ പ്രത്യക്ഷപ്പെടുമ്പോൾ ദൈവം സ്വയം ആവിഷ്കൃതനാകുന്നു, കാരണം അത് അവിടത്തെ മുഖമാണ്. യേശു പാപികളുടെ ദാസനായിത്തീരുന്നു, പുത്രനായി പ്രഖ്യാപിക്കപ്പെടുന്നു; അവൻ നമ്മിലേക്കു താഴുകയും ആത്മാവ് അവൻറെ മേൽ ഇറങ്ങുകയും ചെയ്യുന്നു. സ്നേഹം സ്നേഹത്തെ വിളിക്കുന്നു. ഇത് നമുക്കും ബാധകമാണ്: ഓരോ സേവനത്തിലും, നാം ചെയ്യുന്ന എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും, ദൈവം ആവിഷ്കൃതനാകുന്നു, ദൈവം ലോകത്തെ ഉറ്റുനോക്കുന്നു. ഇത് നമുക്കും ബാധകമാണ്.

കരുണയാൽ മുദ്രിത ജീവിതം

പക്ഷേ, നാം എന്തെങ്കിലും ചെയ്യുന്നതിന് മുമ്പുതന്നെ, നമ്മുടെ ജീവിതം നമ്മുടെ മേലുള്ള കാരുണ്യത്താൽ മുദ്രിതമായിരിക്കുന്നു. നാം സൗജന്യമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. രക്ഷ സൗജന്യമാണ്. നമ്മുടെ കാര്യത്തിൽ ദൈവത്തിൻറെ സൗജന്യമായ പ്രവർത്തിയാണിത്. നമ്മുടെ മാമ്മോദീസാദിനത്തിലാണ് കൗദാശികമായി ഇത് ചെയ്യുന്നത്; എന്നാൽ സ്നാനമേൽക്കാത്തവർക്കും എപ്പോഴും ദൈവത്തിൻറെ കരുണ ലഭിക്കുന്നു, കാരണം ദൈവം അവിടെയുണ്ട്, അവിടന്ന് കാത്തിരിക്കുന്നു, ഹൃദയവാതിലുകൾ തുറക്കുന്നതും പ്രതീക്ഷിച്ച് അവിടന്നിരിക്കുന്നു. അവിടന്ന് അടുത്തേക്കുവരുന്നു, അവിടന്ന് തൻറെ കാരുണ്യത്താൽ നമ്മെ തലോടുന്നു എന്നു ഞാൻ പറയും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles