ക്രിസ്തുസ്‌നേഹം കൂട്ടായ്മയ്ക്ക് പ്രേരകമാകണം എന്ന് ഇറാക്ക് സഭയോട് ഫ്രാന്‍സിസ് പാപ്പാ

1. രക്ഷാകര നാഥയുടെ ഭദ്രാസനദേവാലയത്തിലെ സമ്മേളനം
മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവർക്ക് വേണ്ടിയുള്ള പാപ്പായുടെ സന്ദേശം ആരംഭിച്ചതിങ്ങനെയാണ്: നമ്മുടെ സഹോദരീ സഹോദരന്മാർ കർത്താവിനോടും തിരുസഭയോടുമുള്ള തങ്ങളുടെ വിശ്വസ്തതയുടെ പൂർണ്ണതയിൽ, തങ്ങളുടെ രക്തത്താൽ ശുദ്ധീകരിച്ച രക്ഷാകര നാഥയുടെ കത്തീഡ്രലിലാണ് നാം സമ്മേളിച്ചിരിക്കുന്നത്. അവരുടെ ത്യാഗത്തിന്‍റെ ഓർമ്മകളിലൂടെ നമ്മുടെ വിശ്വാസം പുതുക്കപ്പെടുകയും ശക്തിപ്പെടുകയും വേണം. കാരണം, ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് എല്ലായിടത്തും ക്രിസ്തുവിന്‍റെ സ്നേഹത്തിന് സാക്ഷ്യംവഹിക്കാൻ വേണ്ടിയാണ്.

2. കടുകുമണിപോലുള്ള വിശ്വാസം
കഴിഞ്ഞ ദശകങ്ങളിൽ ഇറാഖി വിശ്വാസികൾ നേരിട്ട പ്രതിസന്ധികളായ യുദ്ധത്തിന്‍റെയും മതപീഡനത്തിന്‍റെയും പ്രത്യാഘാതങ്ങളെ അനുസ്മരിച്ച പാപ്പാ, കടുക് മണിപോലെ ചെറുതാണ് ഇറാഖിലെ കത്തോലിക്കാ സമൂഹമെങ്കിലും, അവരിലെ വിശ്വാസരൂപീകരണത്തിൽ ശ്രദ്ധിക്കുന്നതിനും, അവരെ പൊതുനന്മയ്ക്കായി പ്രവർത്തിക്കാൻ സഹായിക്കുന്നതിനും, അവരെ പിന്തുണയ്ക്കുന്നതിനും തന്‍റെ സഹോദര മെത്രാന്മാർക്കും വൈദികർക്കും പാപ്പാ നന്ദിയും അഭിനന്ദനവും അറിയിച്ചു.

3. കൂട്ടായ്മയ്ക്കുള്ള ക്ഷണം
ക്രിസ്തു സ്നേഹം, എല്ലാവിധ സ്വാർത്ഥതയേയും മത്സരങ്ങളേയും മാറ്റിവച്ച്, സാർവത്രിക കൂട്ടായ്മയിലേക്ക് പ്രവേശിക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുമെന്ന് പറഞ്ഞ പാപ്പാ, “നിങ്ങളെ ഭിന്നിപ്പിക്കുന്ന ഒന്നും നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുത്… ഒരേ പ്രാർത്ഥനയും, ഒരേ മനസും, ഒരേ പ്രത്യാശയും മാത്രം നിങ്ങളുടെ സ്നേഹത്തിലും സന്തോഷത്തിലും ഉണ്ടായിരിക്കട്ടെ” എന്ന അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ഉദ്‌ബോധനവും ചൂട്ടിക്കാട്ടി.

4. മെത്രാന്മാരോട്…
ഇറാഖിലെ ബിഷപ്പുമാരോടുള്ള പാപ്പായുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: നിങ്ങൾ പ്രാർത്ഥനയിൽ ദൈവത്തോട് ചേർന്ന് നിൽക്കുക, നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തിനും വൈദികർക്കും നിങ്ങളുടെ സാന്നിധ്യം നൽകുക, പ്രത്യേകിച്ച് സഹോദര വൈദികരോട് കൂടുതൽ അടുത്തുനിൽക്കുക. അവർ നിങ്ങളെ വെറുമൊരു രക്ഷാധികാരിയോ രൂപതാ മാനേജറോ മാത്രമായി കാണരുത്, മറിച്ച് യഥാർത്ഥ പിതാക്കന്മാരായി, തുറന്ന മനസ്സോടെ അവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകാൻ തയ്യാറാവുക. നിങ്ങളുടെ പ്രാർത്ഥനയിൽ നിരന്തരം അവരെ ഓർക്കുക, അവരുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി അവരോടൊപ്പം ആയിരിക്കുക.

5. വൈദികരോടും സന്ന്യസ്തരോടും…
തുടർന്ന്, വൈദികരോടും, സന്യാസി-സന്യാസിനികളോടും, മതബോധനാധ്യാപക പ്രതിനിധികളോടും, വൈദിക വിദ്യാർത്ഥികളോടുമായി പാപ്പാ പറഞ്ഞു: നിങ്ങൾ എല്ലാവരും, യുവാവായ സാമുവലിനെ പോലെ കർത്താവിന്‍റെ ശബ്ദം ഹൃദയത്തിൽ ശ്രവിച്ചവരാണ്. ദിനംപ്രതി അത് പുതിക്കിക്കൊണ്ടേയിരിക്കുക, ധൈര്യത്തോടും തീക്ഷ്ണതയോടും കൂടി സുവിശേഷം പങ്കുവയ്ക്കാൻ അത് നിങ്ങളെ സഹായിക്കും. ദൈവവചനത്തിന്‍റെ വെളിച്ചത്തിൽ മുന്നോട്ട് പോവുക, സുവിശേഷം പ്രഘോഷിക്കുക. നിങ്ങളുടെ സേവനത്തിന് ഒരു  ഭരണപരമായ ഘടകമുണ്ടെന്നത് യാഥാർഥ്യമാണ്, എന്നാൽ മുഴുവൻ സമയവും മീറ്റിംഗുകളിലോ പഠനമുറികളിലോ ചെലവഴിക്കരുത്. വിശ്വാസ സമൂഹത്തിനോടൊപ്പം ആയിരിക്കുക. നിങ്ങൾ സാമൂഹ്യ പ്രവർത്തകരല്ല മറിച്ച്, ദൈവജനത്തിന്‍റെ സേവകരാണ്. ജനങ്ങളുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കരുത്.

6. യുവാക്കളോട്…
യുവാക്കളോട് പാപ്പായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു; എല്ലായിടത്തുമുള്ള യുവാക്കൾ വാഗ്ദാനത്തിന്‍റെയും പ്രത്യാശയുടേയും അടയാളമാണ്, എന്നാൽ പ്രത്യേകിച്ച് ഈ രാജ്യത്ത് നിങ്ങൾ അമൂല്യമായ പുരാവസ്തുക്കളോ നിധികളോ മാത്രമല്ല, മറിച്ച് വിലമതിക്കാത്തതും ഭാവിക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നതുമായ നിധിയുടെ ശേഖരമാണ്.

7. രക്തസാക്ഷികളെ അനുസ്മരിച്ചു
പത്ത് വർഷങ്ങൾക്ക് മുമ്പ് രക്ഷാകര നാഥയുടെ കത്തീഡ്രലിൽ നടന്ന ഭീകരാക്രമണത്തിൽ മരണമടഞ്ഞ വിശ്വാസികളെ അനുസ്മരിക്കുകയും, അവരെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്ന് പാപ്പാ സൂചിപ്പിക്കുകയും ചെയ്തു.

8. സാക്ഷ്യമാകുവാനുള്ള ആഹ്വാനം
രക്ഷയുടെ ചരിത്രവുമായി വളരെ അടുത്ത ബന്ധമുള്ള ഈ ദേശത്ത് മിഷനറിമാരായി അയക്കപ്പെട്ടവരാണ് നിങ്ങളെന്നും, ആ മഹത്തായ ചരിത്രത്തിന്‍റെ ഭാഗമാണ് നിങ്ങളെന്നും, ദൈവത്തിന്‍റെ അനന്തമായ വാഗ്ദാനങ്ങൾക്കാണ് നിങ്ങൾ സാക്ഷ്യംവഹിക്കുന്നതെന്നും പറഞ്ഞ പാപ്പാ, കർത്താവിന്‍റെ മഹത്വം പ്രഘോഷിക്കുന്നതിനും, നിങ്ങളുടെ ആത്മാവ് നമ്മുടെ രക്ഷകനായ ദൈവത്തിൽ ആഹ്ലാദിക്കുന്നതിനും, നിങ്ങളുടെ സാക്ഷ്യം പ്രതികൂല സാഹചര്യങ്ങളിൽ പക്വത പ്രാപിച്ച്, രക്തസാക്ഷികളുടെ രക്തത്താൽ ശക്തിപ്പെടുകയും ചെയ്യട്ടെ എന്ന ആശീർവാദത്തോടെയാണ് തന്‍റെ സന്ദേശം ഉപസംഹരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles