ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ…
![](https://www.mariantimesworld.org/wp-content/uploads/2020/09/Purgatory.jpg)
പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു അനുഭവമാണു വി. പിയോയ്ക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഉണ്ടായത്.
ഒരിക്കൽ പിയോ അച്ചൻ തനിച്ചു മുറിയിൽ പ്രാർത്ഥിക്കുക ആയിരുന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ അതാ ഒരു വൃദ്ധൻ കൺമുമ്പിൽ നിൽക്കുന്നു. അതെക്കുറിച്ചു പിയോ അച്ചൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, ” ആ രാത്രിയിൽ ആശ്രമത്തിലെ എല്ലാ വാതിലുകളും അടച്ചിരിക്കുമ്പോൾ അയാൾ എങ്ങനെ അകത്തു കയറി എന്നു ചിന്തിക്കാൻ പോലും എനിക്കു സാധിക്കുന്നില്ല.”
ആഗമന ഉദ്ദേശ്യം എന്താണന്നറിയാൻ ഫാ: പിയോ ആ മനുഷ്യനോടു ചോദിച്ചു, “ആരാണ് നീ? എന്താണിവിടെ കാര്യം? ”
വൃദ്ധൻ മറുപടി പറഞ്ഞു, “പാദ്രേ പിയോ, നികോളയുടെ മകനായ പിയത്രോ ദി മൗവ്വറോയാണു ഞാൻ. എന്റെ വിളിപ്പേര് പ്രേകോകോ എന്നാണ്. 1908 സെപ്റ്റംബർ പതിനെട്ടിനു ഈ ആശ്രമത്തിലെ നാലാം നമ്പർ സെല്ലിൽ മരിച്ച വ്യക്തിയാണു ഞാൻ. ഒരു രാത്രി കിടന്നു കൊണ്ടു സിഗരറ്റു വലിക്കുമ്പോൾ ഞാൻ ഉറങ്ങിപ്പോയി സിഗരറ്റിൽ നിന്നു തീജ്വാലകൾ പടർന്നു എന്റെ സെല്ലു കത്തി നശിച്ചു. അങ്ങനെ ശ്വാസം മുട്ടി തീപ്പൊള്ളലേറ്റു ഞാൻ മരിച്ചു. ഞാൻ ഇപ്പോഴും ശുദ്ധീകരണ സ്ഥലത്താണ്. എന്റെ മോചനത്തിനായി വിശുദ്ധ കുർബാന വേണം. ഈ സഹായം നിന്നോടു ചോദിക്കുന്നതിനായി ദൈവം എന്നെ അനുവദിച്ചിരിക്കുന്നു.”
“നിന്റെ വിമോചനത്തിനായി ഞാൻ നാളെ വിശുദ്ധ ബലി അർപ്പിച്ചു കൊള്ളാം”. പിയോ അവനു ഉറപ്പു നൽകി.
വൃദ്ധൻ പിയോ അച്ചന്റെ മുമ്പിൽ നിന്നു മറഞ്ഞു.
കാര്യങ്ങൾ ശരിയാണോ എന്നറിയാൻ പിയോ ആശ്രമത്തിലെ പഴയ രേഖകൾ പിറ്റേന്നു തന്നെ പരിശോധിച്ചു. 1908 സെപ്റ്റംബർ മാസത്തിൽ അങ്ങനെയൊരു സംഭവം നടന്നിരുന്നതായി കണ്ടെത്തി. പിയോ അച്ചൻ അന്നു തന്നെ പ്രേകോകോക്കായി വിശുദ്ധ കുർബാന അർപ്പിച്ചു അവന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.
പലപ്പോഴും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ സഹായത്തിനായി വി. പീയോയെ സന്ദർശിച്ചുണ്ട് അതെക്കുറിച്ചു പിയോ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, ” ജീവിച്ചിരിക്കുന്ന ആത്മാക്കളെപ്പോലെ മരിച്ച ആത്മാക്കളും ഈ ആശ്രമത്തിലെ നിത്യ സന്ദർശകരാണ്.”
ശുദ്ധീകരണ സ്ഥലത്തു നിന്നുള്ള വിമോചനത്തിനായി വിശുദ്ധ കുർബാന ആയിരുന്നു അവരുടെ ആവശ്യം.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.