വി. ജോണ്‍ പോള്‍ രണ്ടാമന്‍ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനം. 27 വര്‍ഷക്കാലം വിശുദ്ധ പത്രോസിന്റെ പിന്‍ഗാമായി ഇരുന്നു കൊണ്ട് ലോകത്തിന്റെ ധാര്‍മ്മിക കാവല്‍ക്കാരനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ജോര്‍ജ് വീഗല്‍ പറയുന്നത് ഇപ്രകാരം :’അവന്‍ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതമാണ് ഏറ്റവും ആവേശകരമായ മനുഷ്യജീവിതം എന്നതിന്റെ ഉദാഹരണമാണ് പാപ്പ, ‘

മാര്‍പാപ്പയുടെ ജീവിതത്തെ വീഗല്‍ വിശേഷിപ്പിക്കുന്നത് ‘ഒരു ഹോളിവുഡ് തിരക്കഥാകൃത്തും എഴുതാന്‍ ധൈര്യപ്പെടാത്ത അത്ര അസാധാരണമായ ഒരു ജീവിത കഥയാണ് ഈ മനുഷ്യന്റേത്. ഈ ജീവിത കഥ അടുത്ത 100- അല്ലെങ്കില്‍ അടുത്ത 1,000- വര്‍ഷങ്ങളള്‍ക്കുള്ള പാഠപുസ്തകമാണ്. ‘ എന്നാണ്
ഒരു വിശുദ്ധന്റെ ജീവിതം സുവിശേഷം പ്രകാശിപ്പിക്കുന്ന ഒന്നാണ്. ഈ രീതിയില്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ സഭയ്ക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. തന്റെ ജീവിതത്തിലൂടെ, മനുഷ്യരാശിക്കു ദൈവത്തിന്റെ പിതൃസ്‌നേഹത്തിന്റെ പ്രഭ കാണിച്ചു കൊടുത്തു അല്ലങ്കില്‍ അല്ലെങ്കില്‍ വിശുദ്ധ പൗലോസ് പറയുന്നതു പോലെ ‘ക്രിസ്തുവിലുള്ള ജീവിതത്തിന്റെ പുതുമ’ (റോമ. 6: 4) നമുക്കു കാണിച്ചു തന്നു.

ജീവിത രേഖ
1920 മെയ് 18 ന് പോളണ്ടിലെ വാഡോവീസില്‍ മൂന്ന് മക്കളില്‍ ഇളയവനായി കരോള്‍ ജുസെഫ് വോയ്റ്റില ജനിച്ചു. കരോള്‍ എന്നായിരുന്നു പിതാവിന്റെ പേര് അദ്ദേഹം പോളിഷ് ആര്‍മി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. സ്‌നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോള്‍ ജനിച്ചതെങ്കിലും, അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓള്‍ഗ ശൈശവത്തില്‍ത്തന്നെ മരിച്ചു, കരോളിന് പന്ത്രണ്ട് വയസ്സായപ്പോള്‍, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടര്‍ന്ന് മരിച്ചു. മൂത്ത സഹോദരന്‍ എഡ്മണ്ട് സ്‌കാര്‍ലറ്റ് പനി ബാധിച്ച് മരിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ ലോലെക്ക് എന്നനാണ് കരോള്‍ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കരോള്‍ ക്രാക്കോവിലെ ജാഗിയോലോണിയന്‍ സര്‍വകലാശാലയിലും 1938 ല്‍ നാടകം പഠിപ്പിക്കുന്ന ഒരു സ്‌കൂളിലും ചേര്‍ന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 ല്‍ സര്‍വകലാശാല അടച്ചതിനാല്‍ കരോളിന് നാല് വര്‍ഷം ക്വാറിയില്‍ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941-ല്‍ അന്തരിച്ചു.

പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോള്‍ 1942-ല്‍ ക്രാക്കോവിലെ രഹസ്യ സെമിനാരിയില്‍ പഠനം ആരംഭിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോള്‍ അവിടെ പഠനം തുടര്‍ന്നു. 1946 നവംബര്‍ 1 ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13 ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പായും പിന്നീട് 1967 ജൂണ്‍ 26 ന് കര്‍ദിനാളായും ഉയര്‍ത്തി. 1978 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോള്‍ വോയ്റ്റില ഇറ്റലിക്കു പുറത്തുനിന്നു 455 വര്‍ഷത്തിനു ശേഷം നിയമിതനായ ആദ്യ മാര്‍പാപ്പയായി. 2005 ല്‍ അദ്ദേഹം അന്തരിച്ചു, ഫ്രാന്‍സിസ് മാര്‍പാപ്പ 2014 ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

‘ഞാന്‍ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു ‘
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കാലത്തു നാലു വര്‍ഷം സ്വിസ്സ് ഗാര്‍ഡായി സേവനം ചെയ്ത മാരിയോ എന്‍സ്ലര്‍ പാപ്പയുടെ ജന്മ ശതാബ്ദി പ്രമാണിച്ചു ഒരു പുസ്തം രചിക്കുകയുണ്ടായി ‘ഞാന്‍ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു ‘ I Served a Saint എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്. ഈ പുസ്തകത്തില്‍ പാപ്പയെ അഗാധമായ ദൈവ സ്‌നേഹവും വീരോചിതമായ മാതൃ ഭക്തിയും നിറഞ്ഞ വ്യക്തിയായി മാരിയോ ചിത്രീകരിക്കുന്നു. ജപമാല പാപ്പയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നായിരുന്നു, ജപമാലയുടെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ തിരുസഭയ്ക്കുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്.

മാരിയോ എന്‍സ്ലര്‍ 1989 ലാണ് ജോണ്‍ പോള്‍ രണ്ടാമനെ ആദ്യമായി കണ്ടുമുട്ടിയ രംഗം വിവരിക്കുന്നു. അപ്പോസ്‌തോലിക കൊട്ടാരത്തിന്റെ മൂന്നാം നിലയില്‍ ആയിരുന്നു അവന്റെ ആദ്യ നിയമനം. സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പോകാന്‍ പരിശുദ്ധ പിതാവ് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറപ്പെടുകയാണെന്ന് മാരിയോക്ക് ഒരു കോള്‍ ലഭിച്ചു. പാപ്പ പോകുമ്പോള്‍ സ്വിസ് ഗാര്‍ഡ് കോറിഡോറില്‍ ശ്രദ്ധയോടെ നില്‍ക്കണം, ഇടനാഴിയില്‍ ആരും ചുറ്റിക്കറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം അതാണ് പ്രോട്ടോക്കോള്‍. ചിലപ്പോള്‍ മാര്‍പ്പാപ്പ കാവല്‍ക്കാരോട് സംസാരിക്കാനായി നില്‍ക്കും. ഇത്തവണ മാരിയോയെ കണ്ടു പാപ്പ നിന്നു. ‘താങ്കള്‍ പുതിയ ആളാണല്ലേ’ എന്നു കുശലം ചോദിച്ചു. സ്വയം പരിചയപ്പെടുത്താന്‍ സമയം അനുവദിച്ചു . അവസാനം കൈ പിടിച്ചു ‘ശുശ്രൂഷകനെ സേവിക്കുന്ന മാരിയോ നന്ദി’ എന്നു പറഞ്ഞു അദേഹം പോയി. ശുശ്രൂഷ നേതൃത്വം എന്ന ആശയം തന്റെ ആത്മാവില്‍ പച്ചകുത്തിയ സന്ദര്‍ഭമായിരുന്നു അത് എന്നു മാരിയോ ഓര്‍ക്കുന്നു.

‘ജോണ്‍ പോള്‍ പാപ്പ ഒരു പ്രതിഭയായിരുന്നു, പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു… എന്നാല്‍ ആരെയും ആനന്ദിപ്പിക്കാന്‍ അദ്ദേഹത്തിനു നല്ല കഴിവുണ്ടായിരുന്നു. അതു ഒരു നൊബേല്‍ സമ്മാന ജേതാവോ അല്ലെങ്കില്‍ ഭവനരഹിതനായ ഒരു വ്യക്തിയോ, ഒരു രാജ്യത്തിന്റെ പ്രസിഡന്റോ മുതല്‍ ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ അധ്യാപകനോ ആകട്ടെ പാപ്പ അതു നല്ലതുപോലെ ചെയ്തിരുന്നു.’ മാരിയോ തന്റെ പുസ്തകത്തില്‍ കുറിക്കുന്നു.
‘എല്ലാവരെയും സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു… അത് ഒരു ആംഗ്യത്തിലോടെയോ, ഒരു വാക്കിലൂടെയോ , അല്ലെങ്കില്‍ ഒരു ആലിംഗനത്തിലൂടെയോ അതുമല്ലെങ്കില്‍ വെറുതെ ഒരു നോട്ടത്തിലൂടെയോ . അദ്ദേഹം സാധിച്ചിരുന്നു. അടുത്ത 1,000 വര്‍ഷങ്ങള്‍ ലാളിത്യം കൊണ്ടു മാത്രം പാപ്പ അറിയപ്പെടും. ‘ മാരിയോ കൂട്ടിച്ചേര്‍ത്തു.

കോവിഡ് പകര്‍ച്ച വ്യാധിയുടെ കാലത്തു എതു പ്രതിസന്ധി കാലഘട്ടങ്ങളിലും സഭയ്ക്കു അതിന്റെ നേതാക്കള്‍ക്കുമുള്ള ഉപദേശം മൂന്നു വാക്കുകളില്‍ മാരിയോ സംഗ്രഹിക്കുന്നു. മനുഷ്യനാവുക സ്ഥിരതയുള്ളവരാവുക, സൃഷ്ടിപരതയുള്ളവരാവുക (be human, be persistent, be creative) .മാരിയോയുടെ അഭിപ്രായത്തില്‍ ഈ മൂന്നു ഗുണങ്ങളും വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയില്‍ സംഗമിച്ചിരുന്നു.

വിശുദ്ധരുടെ കൂട്ടുകാരന്‍
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധരുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ മാത്രമല്ല അവരോടു വ്യക്തിപരമായ സുഹൃദ് ബന്ധവും പാപ്പയ്ക്കു ഉണ്ടായിരുന്നു. മാര്‍പാപ്പയായുള്ള 27 വര്‍ഷത്തില്‍ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും പാപ്പ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വി. മദര്‍ തെരേസ ജോണ്‍ പോള്‍ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയര്‍ ജോര്‍ജിയോ ഫ്രസതി, മാര്‍പ്പാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദര്‍ശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോണ്‍ പോള്‍ രണ്ടാമനുണ്ടായിരുന്നു.

ദൈവകാരുണ്യത്തിന്റെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസറ്റീനാ പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നടത്തിയ ശ്രമങ്ങള്‍ പ്രസിദ്ധമാണ് .രണ്ടാമായിരമാണ്ടില്‍ സിസ്റ്റര്‍ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുര്‍ബാന മധ്യേ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായര്‍ ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു. എല്ലാ സൃഷ്ടികള്‍ക്കും ദൈവത്തിന്റെ അളവറ്റ കാരുണ്യവും സ്‌നേഹവും സംലഭ്യമാണന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് ദൈവകരുണയുടെ ഞായര്‍ സഭയില്‍ ആലോഷിക്കാന്‍ ആരംഭിച്ചത്. പാപ്പയുടെ മാതാപിതാക്കളും വിശുദ്ധപദവിയിലേക്കുള്ള നാമകരണ പ്രക്രിയിലാണ്. 2020 മാര്‍ച്ചില്‍ ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പ് മാരെക് ജാദ്രാസ്വെസ്‌കി അതിരൂപത ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു.

മറിയമേ ഞാന്‍ സമ്പൂര്‍ണ്ണമായും അങ്ങയുടേത്
പരിശുദ്ധ കന്യകാമറിയവും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും തമ്മിലുള്ള ബന്ധം നന്നേ ചെറുപ്പത്തില്‍ ആരംഭിച്ചതാണ്. കരോള്‍ വോയ്റ്റിവക്ക് ഒന്‍പതാം വയസ്സില്‍ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. ഭക്തനായ പിതാവാണ് ജോണ്‍ പോള്‍ പാപ്പായെ വളര്‍ത്തിയത്. പ്രത്യാശയുടെ പടിവാതില്‍ എന്ന പുസ്തകത്തില്‍ (Crossing the Threshold of Hope) തന്റെ മാതൃ ഭക്തി വളരാന്‍ ഇടയായ മൂന്നു വഴികളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.

ഒന്നാമതായി, വാഡോവീസായിലെ തന്റെ ഇടവക ദേവാലയത്തില്‍, ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിച്ചിരിക്കുന്ന നിത്യസഹായ മാതാവിന്റെ ചിത്രത്തിനു മുമ്പില്‍ പോയി വോയിറ്റീവാ ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു. ഈ ചിത്രത്തിന്‍ ഉണ്ണിയേശു തന്റെ പീഡാ സഹനവേളയിലെ മര്‍ദ്ദന ഉപകരണങ്ങള്‍ മുന്‍കൂട്ടികണ്ടിട്ട് പരിശുദ്ധ മറിയത്തെ മുറുകെ പിടിച്ചട്ടുണ്ട്. പരിശുദ്ധ കന്യകാമറിയത്തെ ആശ്രയിച്ചാല്‍ തനിക്കും സഹനങ്ങളില്‍ ആശ്വാസവും സംരക്ഷണവും ലഭിക്കുമെന്ന് കുഞ്ഞു പ്രായത്തിലെ വോയ്റ്റീവ മനസ്സിലാക്കിയിരുന്നു.

രണ്ടാമതായി, കരോള്‍ വോയ്റ്റീവായും പിതാവു അവരുടെ വീടിനടത്തുള്ള പരിശുദ്ധ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രമായ കാല്‍വാരിയാ സെബ്രസ്സിഡോവാസ്‌കായില്‍, പ്രത്യേകമായി മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ തീര്‍ത്ഥാടനത്തിനു പോവുക പതിവായിരുന്നു. കുരിശിന്റെ വഴി പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു ഈ തീര്‍ത്ഥയാത്രകള്‍ അധികവും. അവിടെയും ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിച്ചുകൊണ്ടുള്ള കന്യകാമറിയത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇതിനെക്കുറിച്ച് പിന്നീടു പറയുന്നത്,’ എന്റെ ചെറുപ്പം മുതലേ മറിയത്തോടുള്ള ഭക്തി ഈശോയിലുള്ള വിശ്വാസവുമായി കൂട്ടപ്പെട്ടതായിരുന്നു. അതിനു കാല്‍വാരിയ ചാപ്പല്‍ എന്നെ സഹായിച്ചട്ടുണ്ട്. പത്തു വയസു മുതല്‍ ഇവിടുനിന്നു ലഭിച്ച ഉത്തരീയം മാതൃ സംരക്ഷണം ലഭിക്കുന്നതിനായി പാപ്പ അണിഞ്ഞിരുന്നു .

മൂന്നാമതായി വഴി സെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമാണ്. ( Shrine of Our Lady of Czestochowa) ഉണ്ണീശോയെ കരങ്ങളില്‍ വഹിച്ചുകൊണ്ടുള്ള മറിയത്തിന്റെ ഐക്കണ്‍ ഏതൊരു പോളണ്ടുകാരനെപ്പോലെ കുഞ്ഞു കരോളിനെയും ചെറുപ്പത്തിലെ സ്വാധീനിച്ചിരുന്നു . 1300 മുതല്‍ പോളീഷ് ഇനത ഈ ഛായ ചിത്രം വണങ്ങുന്നു. ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളില്‍ പോളീഷ് ജനത ഓടിയെത്തുന്ന സങ്കേതമാണ് ഈ മാതൃസന്നിധി. ഈ മാതാവിനോടുള്ള ഭക്തി പലതവണ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പരസ്യമായി പ്രഖ്യാപിച്ചട്ടുള്ളളതാണ് മാര്‍പാപ്പ ആയതിനുശേഷം ആദ്യമായി പോളണ്ടു സന്ദര്‍ശിച്ചപ്പോള്‍ സെസ്റ്റോചോവയിലെ മാതൃ സന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു , ”വി. പത്രോസിന്റെ കത്തീഡ്രലിലേക്കുള്ള പോളണ്ടിലെ ഈ മകന്റെ വിളിയില്‍, ഈ വിശുദ്ധ സ്ഥലവുമായി, പ്രത്യാശയുടെ ഈ ദേവാലയവുമായി വ്യക്തവും ശക്തവുമായ ഒരു ബന്ധം ഉണ്ട്. സമ്പൂര്‍ണ്ണമായി ഞാന്‍ അങ്ങയുടേതാണ് (totus tuus) എന്നു ഈ ചിത്രത്തിനു മുമ്പില്‍ പല പ്രാവശ്യം ഞാന്‍ മന്ത്രിച്ചട്ടുണ്ട്.” (ജൂണ്‍ 4, 1979).

പരി. മറിയത്തില്‍ നിന്നു പഠിക്കേണ്ടതായി ജോണ്‍ പോള്‍ പാപ്പ പറയുന്ന മൂന്നു കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

1) എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പില്‍ കീഴടങ്ങാനുള്ള മനസ്സ്

2 ) എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തില്‍ ശരണപ്പെടാനുള്ള ഹൃദയവിശാലത.

3) ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശു ക്രിസ്തുവിനെ എങ്ങനെ സ്‌നേഹിക്കണമെന്ന്

ക്ഷമയുടെ സുവിശേഷമായ കൊലപാതക ശ്രമം
”അന്ന് എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും, എനിക്ക് (ദൈവ മാതാവിന്റെ ) അസാധാരണമായ മാതൃ സംരക്ഷണവും പരിചരണവും അനുഭവപ്പെട്ടു, അത് മാരകമായ ബുള്ളറ്റിനേക്കാള്‍ ശക്തമായി മാറി.” – ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ താന്‍ നേരിട്ട കൊലപാതകശ്രമത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ . 1981 മെയ് 13 ന് വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്കു നേരെ വധശ്രമമുണ്ടായത് . 1983 ല്‍ റെബിബിയ ജയിലില്‍ വെച്ച് ആക്രമണകാരിയായ അലി അഗ്കയെ പാപ്പ സന്ദര്‍ശിച്ചപ്പോള്‍ അസാധാരണമായ സ്‌നേഹത്തിന്റെയും ക്ഷമയുടെയും പുതിയ സുവിശേഷം പിറവി എടുക്കുകയായിരുന്നു.
മഹാജൂബിലിക്കൊരുക്കിയ നല്ലിടയന്‍

” ക്രിസ്തീയ ജീവിതം മുഴുവന്‍ പിതാവിന്റെ ഭവനത്തിലേക്കുള്ള ഒരു വലിയ തീര്‍ത്ഥാടനം പോലെയാണ്. ഓരോ മനുഷ്യ സൃഷ്ടിയോടും പ്രത്യേകിച്ച് ‘ധൂര്‍ത്തനായ പുത്രനെ ‘ വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുന്ന പിതാവിന്റെ പക്കലേക്കുള്ള യാത്ര. ഓരോ ദിവസവും നമ്മള്‍ പുതിയ സ്‌നേഹം കണ്ടെത്തുന്നു…. ജൂബിലി… എല്ലാവരേയും … മാനസാന്തരത്തിന്റെ യാത്രയ്ക്കു പ്രോത്സാഹിപ്പിക്കണം ‘ രണ്ടായിരാമാണ്ടിലെ മഹാ ജൂബിലി ആഘോഷിക്കാന്‍ സഭയെ ഒരുക്കിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ദര്‍ശനമായിരുന്നു ഇത്. ദൈവ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആഘോഷമാക്കി പാപ്പ ജൂബിലിയെ മാറ്റി . വത്തിക്കാനിലെ പത്രാസിന്റെ ബസിലിക്കയില്‍ കരുണയുടെ വിശുദ്ധ വാതില്‍ തുറന്നു. 2000-ല്‍ എട്ട് ദശലക്ഷം തീര്‍ഥാടകര്‍ പ്രാര്‍ത്ഥനയ്ക്കായി റോമിലെത്തി, സഭയെയും മനുഷ്യരാശിയും മൂന്നാം സഹസ്രാബ്ദത്തിലേക്ക് അവന്‍ നയിച്ചു. ഈ ജുബലി അവസരത്തില്‍ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളില്‍ സഭ ചെയ്ത തെറ്റുകള്‍ക്കു ലോകത്തോടു മാപ്പു ചോദിപ്പോള്‍ പാപ്പ ലോക മനസാക്ഷിയുടെ അമരക്കാരനാവുകയായിരുന്നു. .

ജോണ്‍ പോള്‍ രണ്ടാമന്‍ സഭയും യഹൂദരുമായുള്ള സംഭാഷണത്തെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു . ജൂതന്മാരും മുസ്ലീങ്ങളും മറ്റ് മത വിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധത്തിനു പുതിയ വാതായനങ്ങള്‍ തുറക്കുകുകയും പല സന്ദര്‍ഭങ്ങളിലും മറ്റു മതനേതാക്കകളെ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിക്കുകുകയും ചെയ്തു.

വിശുദ്ധ കുര്‍ബാനയെ സ്‌നേഹിച്ച ബലിവസ്തു
തിരുസഭയില്‍ അസാധാരണമായ വീണ്ടെടുപ്പിന്റെ വിശുദ്ധ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബാനയുടെ വര്‍ഷം എന്നിവ പ്രഖ്യാപിച്ചതു വഴി സഭയുടെ ആത്മീയ നവീകരണത്തിനായി അദ്ദേഹം സ്വയം നിലകൊണ്ടു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാനവികത വലിയ പരീക്ഷണങ്ങള്‍ നേരിട്ടെങ്കിലും സഭയ്ക്ക് ധൈര്യവും പുതു ചൈതന്യവും എന്നു പ്രധാനം ചെയ്യുന്ന വിശുദ്ധ കുര്‍ബാനയെ സഭയുടെ ഹൃദയത്തോടു വീണ്ടും ചേര്‍ക്കാന്‍ പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നു. മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന സഭയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുര്‍ബാനയും ആകുന്ന രണ്ട് സ്തൂപങ്ങങ്ങളില്‍ വിണ്ടും കെട്ടിയിടാല്‍ പരിശുദ്ധ പിതാവു ശ്രമിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയിലെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍. ഏറെ ആഴമുളളതും കാലഘട്ടത്തിനു അനിവാര്യവുമായ കുര്‍ബാന പഠനങ്ങളാണ് അദ്ദേഹം സഭയക്കു തന്നത്. 2004-ല്‍ ദിവ്യകാരുണ്യ വത്സരത്തിലൂടെ വിശുദ്ധ കുര്‍ബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. വിശുദ്ധ കുര്‍ബാന വര്‍ഷത്തിനു മുന്നോടിയായി 2003-ലെ പെസഹായ്ക്ക് സഭ വിശുദ്ധ കുര്‍ബാനയില്‍നിന്നും എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ കുര്‍ബാനയെ മൂന്നാ സഹസ്രാബ്ദത്തിന്റെ കേന്ദ്രമാക്കി. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേരാന്‍ സഭാ മക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പാപ്പാ എഴുതി, ‘… സഭയുടെ നോട്ടം നിരന്തരം അവളുടെ കര്‍ത്താവിലേക്ക് തിരിയുന്നു, അള്‍ത്താരയിലെ കൂദാശയില്‍ സന്നിഹിതമായ ഈശോയുടെ സാന്നിധ്യത്തില്‍ സഭ അവന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ പൂര്‍ണ്ണ ആവിഷ്‌ക്കരണം അവള്‍ കണ്ടെത്തുന്നു.”

2005 ഏപ്രില്‍ 2 ഞായറാഴ്ച രാത്രി 9:37 ന് ദൈവകാരുണ്യത്തിന്റെ തിരുനാളിനു ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ”ഞാന്‍ എന്റെ പിതാവിന്റെ വീട്ടിലേക്ക് പോകട്ടെ” എന്ന വാക്കുകളുമായി പാപ്പ സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി . മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മൂന്ന് ദശലക്ഷത്തിലധികം തീര്‍ഥാടകര്‍ റോമില്‍ എത്തി. 2005 ഏപ്രില്‍ 8 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം എന്നു കരുതുന്നു ‘നമ്മുടെ പ്രിയപ്പെട്ട മാര്‍പ്പാപ്പ ഇന്ന് പിതാവിന്റെ വീടിന്റെ ജാലകത്തില്‍ നില്‍ക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാണ്, അവന്‍ നമ്മെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.”

~ ഫാ. ജയ്സൺ കുന്നേൽ MCBS ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles