ഗാന്ധിജിയെ ചവിട്ടി വീഴ്ത്തിയ കാവല്‍ക്കാരന്‍

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

ഗാന്ധിജി സൗത്ത് ആഫ്രിക്കയില്‍ കഴിയുന്ന കാലം. ഗുജറാത്തില്‍നിന്നുള്ള ഒരു ബിസിനസുകാരനായ ദാദാ അബ്ദുള്ളാ സേട്ടിന്റെ ഒരു കേസ് നടത്തുന്നതിന് 1893-ല്‍ ഇന്ത്യയില്‍നിന്ന് എത്തിയതായിരുന്നു അദ്ദേഹം.

ഒരുദിവസം പതിവുപോലെ ഗാന്ധിജി നടക്കാന്‍ പോയി. ഗാന്ധിജി അന്നു നടന്നുപോയത് അക്കാലത്തെ ഭരണാധിപനായിരുന്ന പ്രസിഡന്റ് ക്രൂഗറുടെ വസതിയുടെ മുന്നിലൂടെയായിരുന്നു. യാത്രക്കാര്‍ക്കുള്ള നടപ്പാതയിലൂടെ ഗാന്ധിജി നടന്നുപോകുമ്പോള്‍ ക്രൂഗറുടെ വീടിനുമുന്നില്‍ കാവല്‍നിന്നിരുന്ന പാറാവുകാരന്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഗാന്ധിജിയെ ചവിട്ടി തെരുവിലേക്കു തള്ളിയിട്ടു.

ഗാന്ധിജി ആകപ്പാടെ ഭയന്നുപോയി. അദ്ദേഹം ദേഹത്തെ പൊടിയെല്ലാം തട്ടിക്കളഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ കോട്‌സ് എന്ന വെള്ളക്കാരന്‍ കുതിരപ്പുറത്ത് ആ വഴിയേ വന്നു.

ഗാന്ധിജിയുടെ അടുത്തെത്തിയ കോട്‌സ് പറഞ്ഞു: ”ഞാനെല്ലാം കണ്ടു. നിങ്ങള്‍ ഇത്ര ക്രൂരമായി കൈയേറ്റം ചെയ്യപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. അയാള്‍ക്കെതിരായി നിയമനടപടി എടുക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സാക്ഷിപറയാം.”

ഗാന്ധിജി മറുപടിയായി പറഞ്ഞു: ”നിങ്ങള്‍ വ്യസനിക്കേണ്ട. ഈ പാവത്തിന് എന്തറിയാം? വെള്ളക്കാരനല്ലാത്ത എല്ലാവരും അയാള്‍ക്ക് ഒരുപോലെയാണ്. നീഗ്രോകളെ സാധാരണ ഇയാള്‍ കൈകാര്യം ചെയ്യുന്നതുപോലെയായിരിക്കണം എന്നെയും കൈകാര്യം ചെയ്തത്. ഏതായാലും ഇയാള്‍ക്കെതിരായി നിയമനടപടി എടുക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല.”

അപ്പോള്‍ ആ പാറാവുകാരനെ ഒരു പാഠം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോട്‌സ് ഗാന്ധിജിയോടു പറഞ്ഞു. എന്നാല്‍ ആ പാറാവുകാരനെതിരേമാത്രം കേസ് കൊടുക്കുന്നതില്‍ ഗാന്ധിജിക്കു താല്‍പര്യമില്ലായിരുന്നു. അക്കാലത്ത് സൗത്ത് ആഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനം മൂലമാണ് തനിക്കിങ്ങനെ ഒരു അനുഭവമുണ്ടായതെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. തന്മൂലം വര്‍ണവിവേചനത്തിനെതിരേ പോരാടണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഗാന്ധിജി നിയമനടപടിക്കു മുതിരുകയില്ലെന്നു കണ്ടപ്പോള്‍ കോട്‌സ് ആ പാറാവുകാരനെ ശാസിക്കുകയും ഗാന്ധിജിയോടു മാപ്പുപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോട്‌സും പാറാവുകാരനും സംസാരിച്ചതു ഡച്ച് ഭാഷയിലായിരുന്നതുകൊണ്ട് ഗാന്ധിജിക്ക് അവരുടെ സംഭാഷണം മനസിലായില്ല.

അവരുടെ സംഭാഷണം കഴിഞ്ഞയുടനേ പാറാവുകാരന്‍ ഗാന്ധിജിയുടെനേരേ തിരിഞ്ഞ് അദ്ദേഹത്തോടു മാപ്പുചോദിച്ചു. അപ്പോള്‍ ഗാന്ധിജിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ കുറിക്കട്ടെ: ”അയാള്‍ മാപ്പുചോദിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം, അയാള്‍ എന്നെ തെരുവിലേക്കു തള്ളിയിട്ടപ്പോള്‍ത്തന്നെ ഞാന്‍ അയാള്‍ക്കു മാപ്പുകൊടുത്തുകഴിഞ്ഞിരുന്നു.”

യാതൊരു പ്രകോപനവും കൂടാതെ ഒരാളുടെ ചവിട്ടേറ്റു നിലംപതിച്ചപ്പോള്‍, തന്നെ ദ്രോഹിച്ചവനോട് ആ നിമിഷംതന്നെ ക്ഷമിച്ച ഗാന്ധിജി എവിടെ? ആരെങ്കിലും അവര്‍ അറിയാതെയാണെങ്കില്‍പ്പോലും നമ്മെ വേദനിപ്പിക്കാനിടയായാല്‍ അയാളോടു വിദ്വേഷം വച്ചുപുലര്‍ത്തുന്ന നമ്മളെവിടെ?

മറ്റുള്ളവരുടെ തെറ്റുകള്‍ മറക്കുന്നവരും പൊറുക്കുന്നവരുമാണ് നമ്മളെന്നു പലപ്പോഴും നാം അവകാശപ്പെട്ടേക്കാം. എന്നാല്‍ മറ്റുള്ളവരുടെ തെറ്റുകള്‍ അവരോടു ക്ഷമിക്കുന്ന കാര്യത്തില്‍ നമ്മില്‍ ഭൂരിഭാഗംപേരും ഏറെ പിന്നിലാണെന്നതല്ലേ വസ്തുത? നമ്മുടെ അനുദിനജീവിതത്തില്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍ വിശകലനം ചെയ്താല്‍ മറ്റുള്ളവരോട് അവരുടെ തെറ്റുകള്‍ ക്ഷമിക്കുന്ന കാര്യത്തില്‍ നാം അത്ര ഉദാരമനസ്‌കരല്ല എന്നു നമുക്കു ബോധ്യമാകും.

ആരെങ്കിലും ഒരു തെറ്റു ചെയ്താല്‍ അതിനു പ്രതികാരം ചെയ്യുമെന്ന വാശിയുമായി നടക്കുന്നവര്‍ എത്രയോ അധികമാണ് നമ്മുടെയിടയില്‍. അതുപോലെതന്നെ തെറ്റു ചെയ്ത ആള്‍ ക്ഷമചോദിക്കാന്‍ തയാറായാല്‍പ്പോലും അയാളോട് ക്ഷമിക്കാന്‍ വിസമ്മതിക്കുന്നവരും നമ്മുടെയിടയിലില്ലേ?

നമ്മോടു തെറ്റു ചെയ്യുന്നവരോടു ക്ഷമിക്കുവാനുള്ള കടമ നമുക്കുണ്ട് എന്നു നമുക്കറിയാം. അതുപോലെതന്നെ നമ്മെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും നാം കടപ്പെട്ടവരാണ് എന്ന് ദൈവപുത്രനായ യേശുവില്‍നിന്ന് നാം പഠിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ആരോടെങ്കിലും അവരുടെ തെറ്റുകള്‍ ക്ഷമിക്കേണ്ട കാര്യംവരുമ്പോള്‍ ക്ഷമിക്കാനുള്ള നമ്മുടെ ധാര്‍മിക കടമയൊക്കെ നാം വിസ്മരിക്കുകയല്ലേ പതിവ്?

തന്നെ ഉപദ്രവിച്ചവരോട് ഗാന്ധിജി ഒന്നും രണ്ടും തവണയല്ല ക്ഷമിച്ചത്. ഗാന്ധിജിയുടെ സുദീര്‍ഘമായ പൊതുപ്രവര്‍ത്തന ഘട്ടത്തില്‍ ഒട്ടേറെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവരില്‍നിന്ന് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവരെ അനുകമ്പയോടെ വീക്ഷിക്കാനും അവരോടു ക്ഷമിക്കാനുമാണ് ഗാന്ധിജി പരിശ്രമിച്ചിട്ടുള്ളത്.

തന്നെ ദ്രോഹിക്കുന്നവരോട് ഗാന്ധിജിക്ക് എപ്പോഴും അനുകമ്പയായിരുന്നു. കാരണം, അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല എന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. തന്നെ ചവിട്ടി തെരുവിലേക്കു തള്ളിയിട്ട പാറാവുകാരന്‍ അങ്ങനെ ചെയ്യാന്‍ കാരണം അയാളുടെ അജ്ഞതയും അയാള്‍ വളര്‍ന്നുവരാനിടയായ സാംസ്‌കാരിക പശ്ചാത്തലവുമായിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചു. തന്മൂലം അയാളോട് എളുപ്പം ക്ഷമിക്കാന്‍ ഗാന്ധിജിക്കു സാധിച്ചു.

ഗാന്ധിജി അയാളോടു ക്ഷമിച്ചതുകൊണ്ട് അയാള്‍ ചെയ്തതിനെക്കുറിച്ച് ഗാന്ധിജി പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നു കരുതേണ്ട. ഗാന്ധിജിയുടെ പ്രതിഷേധം അയാളോടായിരുന്നില്ല; പ്രത്യുത അയാള്‍ അങ്ങനെ ചെയ്യുന്നതു പ്രോത്സാഹിപ്പിച്ച രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളോടായിരുന്നു.

യേശു പഠിപ്പിച്ചതുപോലെ, തന്നെ ദ്രോഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അവരോട് ക്ഷമിക്കാന്‍ ഗാന്ധിജി തയാറായി. നാമും ചെയ്യേണ്ടത് ഇതുപോലെയാണ്. നമ്മെ ദ്രോഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അവരോട് ക്ഷമിക്കാന്‍ ശ്രമിക്കുക. അതുവഴിയായി നമ്മുടെ ഹൃദയം സമാധാനംകൊണ്ടു നിറയും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles