നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. ഫിലോമിനയുടെ ജീവിതാനുഭവ പരമ്പര 5/10

എന്നാല്‍ ആഗസ്റ്റ് പത്താം തിയതി ദിവ്യകാരുണ്യ ആശീര്‍വാദസമയത്ത് പൗളിന്‍ സ്വയം മുട്ടിന്‍മേല്‍ നില്‍ക്കുവാന്‍ ശ്രമിച്ചു. അവള്‍ വീണുപോവുകയാണുണ്ടായത്. സകലരും നിലവിളിക്കുകയായിരുന്നു. പൗളിന്‍ ജീവന്‍ പോകുന്ന വേദനയാല്‍ പുളഞ്ഞു. പക്ഷെ അല്പസമയം കഴിഞ്ഞപ്പോള്‍ തന്റെ ബലഹീനമായ കാലുകളില്‍ പൗളിന്‍ എഴുന്നേറ്റുനിന്നു. പതിയെ ദേവാലയത്തിലൂടെ ചുവടുകള്‍ വച്ചു. അവള്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു.
ഫിലോമിന അവര്‍ക്കുവേണ്ടി മഹത്തായ ഒരത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്ന വാര്‍ത്ത നാടുമുഴുവന്‍ പരന്നു. റോമിലേക്ക് അവള്‍ തിരികെ യാത്രയായി. ജനത്തിനിടയിലൂടെ നടന്നുവന്ന് തന്റെ മുന്‍പില്‍ മുട്ടുകുത്തിയ യുവതി പൗളിനാണെന്ന് പരിശുദ്ധ പിതാവിന് വിശ്വസിക്കാനായില്ല. ഗ്രിഗറി പതിനാറാമന്‍ പാപ്പയായിരുന്നുവത്. കന്യകയും രക്തസാക്ഷിണിയുമായ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അവള്‍ പിതാവിനെ ഓര്‍മ്മപ്പെടുത്തി. ഈ സൗഖ്യത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് ഒരു വര്‍ഷത്തോളം പരിശുദ്ധ പിതാവ് പൗളിനെ റോമില്‍ താമസിപ്പിച്ചു.
ആ അത്ഭുതം സംശയലേശമന്യേ സ്ഥിരീകരിക്കുകയും എല്ലാമെത്രാന്‍മാരും പരിശുദ്ധ പിതാവിനോട് ഇക്കാര്യത്തില്‍ യോജിച്ചതിനാല്‍, 1837 ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പ ഫിലോമിനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. അവളുടെ വണക്കത്തിനായി ദിവ്യബലിയര്‍പ്പിക്കുവാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള ഒദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങിയത് 1837 ജനുവരി 30നാണ്. ആ വര്‍ഷം തന്നെ മാര്‍ച്ച് മാസത്തില്‍ അവളുടെ തിരുനാളും സ്ഥാപിക്കപ്പെട്ടു.ശ്മശാനത്തില്നി
പൗളിന്‍ തിരികെയെത്തി വിയാനിയച്ചനോട് നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിവരിച്ചു. വിയാനിയച്ചന്‍ അതിയായ സന്തോഷമാണ് പ്രകടിപ്പിച്ചത്. കാരണം സകലരുടേയും വിശ്വാസം വര്‍ദ്ധിപ്പിക്കുവാനുതകുന്ന രീതിയിലാണ് ഫിലോമിന അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നത്. താമസിയാതെ അദ്ദേഹം ഫിലോമിനയുടെ നാമത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും ആര്‍സില്‍ അനുദിനം നടന്നുകൊണ്ടിരുന്നു. എല്ലാ അത്ഭുതങ്ങള്‍ക്കും വിശുദ്ധനായ ജോണ്‍ വിയാനി വിരല്‍ ചൂണ്ടിയത് തന്റെ ഇഷ്ടവിശുദ്ധയായ ഫിലോമിനയിലേക്കാണ്.
അത്ഭുത പ്രവർത്തകയായ വിശുദ്ധ ഫിലോമിനയോടുള്ള ജപം
ഓ വിശ്വസ്തയായ കന്യകേ, മഹത്വപൂർണയായ രക്തസാക്ഷിണി, വിശുദ്ധ ഫിലോമിനെ. ദുഃഖിതരും ബലഹീനരായിരിക്കുന്നവർക്കും വേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങ് എന്നോട് ദയ കാണിക്കേണമേ. എന്റെ ആവശ്യങ്ങളുടെ ആഴം അവിടുന്ന് അറിയുന്നുണ്ടല്ലോ. ഇതാ ഞാൻ അതിയായ വിഷമത്തോടും അതിലേറെ പ്രതീക്ഷയോടും കൂടെ അങ്ങയോടു തൃപാദത്തിങ്കൽ അണഞ്ഞിരിക്കുന്നു. ഓ പരിശുദ്ധേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണം വയ്ക്കുന്നു. ഞാനിപ്പോൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ദൈവസന്നിധിയിൽ നിന്ന് ഇതിനുള്ള ഉത്തരം വാങ്ങിത്തരേണമേ. (….ആവശ്യം സമർപ്പിക്കുക ) അങ്ങയുടെ പുണ്യങ്ങളും പീഡനങ്ങളും വേദനകളും മരണവും ദിവ്യമണവാളനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും മരണത്തോടും ചേർത്തുവെയ്ക്കുന്നതുവഴി ഞാൻ ചോദിക്കുന്ന ഇക്കാര്യം സാധിച്ചുകിട്ടുമെന്നു എനിക്ക് ഉറച്ച ബോധ്യമുണ്ട്. അങ്ങനെ തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവത്തെ നിറഞ്ഞ സന്തോഷത്തോടെ സ്തുതിക്കട്ടെ.
ആമേൻ….
വി. ഫിലോമിനാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ( 3 പ്രാവശ്യം)
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.