പരിചയസമ്പന്നനായ കുമ്പസാരക്കാരന്‍ വേണമെന്ന് പറയാന്‍ കാരണമെന്താണ്?
ഖണ്ഡിക – 97
ഇതിന്റെ ആഘാതത്തിൽ വിശ്വാസം അടിപതറുന്നു; പോരാട്ടം രൂക്ഷമാകുന്നു. ദൈവത്തിൽ പിടിച്ചുനിൽക്കാൻ ആത്മാവ് മാനസികമായി വളരെ ശ്രമിക്കുന്നു. ദൈവത്തിന്റെ അനുമതിയോടെ സാത്താൻ കൂടുതലായി അടുക്കുന്നു: പ്രത്യാശയും സ്നേഹവും പരീക്ഷിക്കപ്പെടുന്നു. ഈ പരീക്ഷണങ്ങൾ ദാരുണമാണ്. ദൈവം രഹസ്യത്തിൽ ആത്മാവിനെ സഹായിക്കുന്നു, എന്നാൽ ആത്മാവ് ഇതറിയുന്നില്ല, ഈ സഹായം ഇല്ലെങ്കിൽ അതിന് ഉറച്ചുനിൽക്കാൻ സാധ്യമല്ല. എത്രമാത്രം ഒരാത്മാവിന് സഹിക്കാൻ പറ്റുമെന്നു ദൈവം നന്നായി അറിയുന്നു.
വെളിപ്പെടുത്തപ്പെട്ട സത്യങ്ങളോടും കുമ്പസാരക്കാരനോടുമുള്ള വിശ്വാസം പരീക്ഷിക്കപ്പെടുന്നു. സാത്താൻ ആത്മാവിനോടു പറയുന്നു, “നോക്കുക, ആരും നിന്നെ മനസ്സിലാക്കുന്നില്ല; എന്തിനാണ് ഇതേപ്പറ്റിയെല്ലാം പറയുന്നത്?” ഭയപ്പെടുത്തുന്ന വചനങ്ങൾ ചെവിയിൽ മുഴങ്ങുന്നു. ദൈവത്തിനെതിരായി താൻതന്നെയാണിതുപറയുന്നതെന്ന് ആത്മാവ് ധരിക്കുന്നു. കാണണമെന്ന് ആഗ്രഹിക്കാത്തത് കാണുന്നു. കേൾക്കാൻ ആഗ്രഹിക്കാത്തത് കേൾക്കുന്നു. ഇപ്രകാരമുള്ള അവസരങ്ങളിൽ പരിചയസമ്പന്നനായ ഒരു കുമ്പസാരക്കാരൻ ഇല്ലെങ്കിലുള്ള അവസ്ഥ ഭയാനകമാണ്! ആത്മാവ് തനിയെ ഈ ഭാരം വഹിക്കുന്നു. സാധ്യമെങ്കിൽ, നല്ല അറിവുള്ള ഒരു കുമ്പസാരക്കാരനെ കണ്ടുപിടിക്കാൻ എല്ലാ ശ്രമങ്ങളും അതു ചെയ്യേണ്ടതാണ്. എന്തെന്നാൽ, ഈ ഭാരത്താൽ ആത്മാവ് തളർന്നുവീഴാനും തകർച്ചയുടെ വക്കുവരെയെത്താനും ഇടയാകാം.
ഈ പരീക്ഷണങ്ങളെല്ലാം ഭാരമേറിയതും പ്രയാസമുള്ളതുമാണ്. സ്വർഗ്ഗീയാനന്ദം അനുഭവിക്കുകയും അവിടുന്നുമായി കൂടുതൽ ഗാഢബന്ധത്തിലായിരിക്കുകയും ചെയ്യുന്ന ആത്മാവിനുമാത്രമേ ഇപ്രകാരമുള്ള പരീക്ഷണങ്ങൾ ദൈവം അനുവദിക്കുകയുള്ളു. കൂടാതെ, ഇതിൽ നമുക്കു ഗ്രഹിക്കാൻ പറ്റാത്ത, ദൈവത്തിന്റേതായ പദ്ധതികളുണ്ട്. ദൈവത്തിന്റെഭാവിയിലെ പദ്ധതികൾക്കും, വലിയ പ്രവൃത്തികൾക്കുമായി ഒരാത്മാവിനെ ഇപകാരം മുൻകൂട്ടി ഒരുക്കുന്നു. ശുദ്ധമായ സ്വർണ്ണം ശോധനചെയ്യുന്നതുപോലെ അതിനെ അവിടുന്ന് പരീക്ഷിക്കുന്നു. എന്നാൽ ഇത് പരീക്ഷണങ്ങളുടെ അന്ത്യമല്ല; പരീക്ഷണങ്ങളുടെ പരീക്ഷണങ്ങൾ ഇനിയുമുണ്ട്, ദൈവത്താൽ പൂർണ്ണമായും കൈവിടപ്പെട്ട ആത്മാവിന്റെ അവസ്ഥ.
- പരീക്ഷണങ്ങളുടെ പരീക്ഷണം
- പൂർണ്ണമായ പരിത്യക്താവസ്ഥ – നിരാശ
ഖണ്ഡിക – 98
മുമ്പുപറഞ്ഞ് പരീക്ഷണങ്ങളിൽ ആത്മാവ് വിജയിക്കുമ്പോൾ, അവിടെയും ഇവിടെയും കാൽതട്ടിവീണാലും, എളിമയോടെ “എന്നെ രക്ഷിക്കണേ, ഞാൻ നശിക്കുന്നു!” എന്നുപറഞ്ഞ് ദൈവത്തെ വിളിച്ച് ധൈര്യപൂർവ്വം അത് പോരാടുന്നു. പൊരുതുവാനുള്ള കരുത്ത് അതിന് അപ്പോഴും ഉണ്ട്. ഈ സമയത്ത്, ആത്മാവ് ഒരു ഭയാനകമായ ഇരുണ്ട രാവിൽ ആമഗ്നയാകുന്നു. അത് തന്നിൽ പാപം മാത്രം കാണുന്നു. അതിന്റെ അവസ്ഥ ഭയങ്കരമാണ്. ദൈവം പൂർണ്ണമായി തന്നെ കൈവിട്ടതായി അനുഭവപ്പെടുന്നു. അവിടുത്തെ ക്രോധത്തിന്റെ പാത്രമായി മാറിയതായി തോന്നുന്നു. അത് നിരാശയിൽനിന്ന് ഒരുപടി അകലെയാണ്. തന്റെ കഴിവിനനുസരിച്ച് അതു പോരാടുന്നു; തന്റെ ആത്മവിശ്വാസത്തെ ഉണർത്താൻ ശ്രമിക്കുന്നു; എന്നാൽ പ്രാർത്ഥന ഒരു ഭയങ്കര സഹനമായി മാറുന്നു, ഈ പ്രാർത്ഥന ദൈവത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നതായി അതിന് അനുഭവപ്പെടുന്നു. ഉത്തുംഗമായ മലയുടെ മുനമ്പിൽ കിഴക്കാംതൂക്കായ ഭാഗത്തെ വക്കത്ത് ആത്മാവ് നിൽക്കുന്നതായി അനുഭവപ്പെടുന്നു. ആത്മാവിനെ ദൈവത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. എന്നാൽ, പിന്തള്ളപ്പെടുന്നതായി അതിന് തോന്നുന്നു.
ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്ന ഒരാത്മാവിന്റെ അവസ്ഥയുമായി താരതമ്യപ്പെടുത്തിയാൽ, ഈ ലോകത്തിലെമറ്റെല്ലാ സഹനങ്ങളും പീഡനങ്ങളും ഒന്നുമല്ല. ആർക്കും അതിനെ ആശ്വസിപ്പിക്കാൻ സാധ്യമല്ല, അത് പൂർണ്ണമായ ഏകാന്തത അനുഭവിക്കുന്നു; അതിനെ സംരക്ഷിക്കുവാൻ ആരുമില്ല. ആത്മാവ് സ്വർഗ്ഗത്തിലേക്ക് തന്റെ കണ്ണുകളുയർത്തുന്നു, എന്നാൽ, അത് തനിക്കുള്ളതല്ല എന്നു ബോധ്യപ്പെടുന്നു – അതിന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. അന്ധകാരത്തിൽനിന്ന് അന്ധകാരത്തിലേക്ക് അതു താഴ്ത്തപ്പെടുന്നു, താൻ ഹൃദയപൂർവ്വം സ്നേഹിച്ചിരുന്ന ദൈവത്തെ നിത്യമായി നഷ്ടപ്പെട്ടതായി അനുഭവപ്പെടുന്നു. ഈ ചിന്ത പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലുള്ള സഹനമാണ്. എന്നാൽ ആത്മാവ് ഈ ചിന്തക്ക് കീഴ്പ്പെടുന്നില്ല, അത് സ്വർഗ്ഗത്തിലേക്കു കണ്ണുകൾ ഉയർത്താൻ ശ്രമിക്കുന്നു, എന്നാൽ എല്ലാം നിഷ്ഫലമാകുന്നു. ഇത് തന്റെ വേദനയുടെ തീവ്രത കൂട്ടുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.