ന്യായവിധിക്കു മുമ്പുള്ള അടയാളത്തെ കുറിച്ച് ഈശോ സി. ഫൗസ്റ്റീനയ്ക്കു പറഞ്ഞു കൊടുക്കുന്നു

81
ഓ പരിശുദ്ധ ത്രീത്വമെ! ഏറ്റവും അഭേദ്യമായ ഏക ദൈവമേ! ഇൗ വലിയ കൃപയ്ക്കായും കരുണയുടെ ഇൗ ദാനത്തിനായും അങ്ങു പുകഴ്ത്തപ്പെടട്ടെ. എന്റെ ഈശോയെ, അന്യായമായി കുറ്റപ്പെടുത്തുമ്പോൾ നിശ്ശബ്ദത പാലിച്ചു ഞാൻ ദൈവദൂഷണങ്ങൾക്കു പരിഹാരം ചെയ്യാം. അപ്രകാരം അല്പമെങ്കിലും പ്രായശ്ചിത്തം ചെയ്യാം. എന്റെ ആത്മാവിൽ അങ്ങേക്കായി ഞാൻ നിലയ്ക്കാത്ത ഒരു ഗീതം ആലപിച്ചുകൊണ്ടിരിക്കുന്നു. ആരും ഇതു മനസ്സിലാക്കുകയോ ഊഹിക്കുകയോ ചെയ്യുകയില്ല. അങ്ങു മാത്രമേ എന്റെ ആത്മാവിന്റെ സംഗീതം മനസ്സിലാക്കുകയുള്ളു. ഓ എന്റെ കർത്താവേ, എന്റെ സൃഷ്‌ടാവേ!
82
(35) ദൈവത്തെ മറക്കാൻ തക്കവിധം ലോകകാര്യങ്ങളുടെ ചുഴിയിൽ വ്യാപൃതമാകാൻ ഞാൻ എന്നെ അനുവദിക്കുകയില്ല. എന്റെ ഒഴിവുസമയങ്ങളെല്ലാം ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന എന്റെ ഗുരുവിന്റെ പാദാന്തികത്തിൽ ഞാൻ ചെലവഴിക്കും. എന്റെ ശൈശവം മുതൽ അവിടുന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു.
83
താഴെ പറയുംവിധം എഴുതുക: നീതിമാനായ ന്യായാധിപനായി ഞാൻ വരുംമുമ്പ് കരുണയുടെ രാജാവായി വരുന്നു. ന്യായവിധിയുടെ ദിവസം ഉദിക്കുന്നതിനുമുമ്പ്, ഈ അടയാളം ആകാശത്തു നൽകപ്പെടും: ആകാശം പ്രകാശരഹിതമാകുകയും വലിയ അന്ധകാരം ഭൂമുഖത്തെ ആവരണംചെയ്യുകയും ചെയ്യും. അപ്പോൾ ആകാശത്ത് കുരിശടയാളം കാണപ്പെടും. രക്ഷ കന്റെ കരങ്ങളും പാദങ്ങളും തറച്ച ആണിപ്പഴുതിലൂടെ വലിയ പ്രകാശരശ്മികൾ ഒരു നിശ്ചിതസമയത്തേക്ക് ഈ ഭൂമിയെ പ്രകാശിപ്പിക്കും.
ഇത് അന്ത്യനാളിനു തൊട്ടുമുമ്പായി സംഭവിക്കും.
84
ഓ ഈശോയുടെ ഹൃദയത്തിൽനിന്ന് ഞങ്ങൾക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു
വിൽനൂസ്, ഓഗസ്റ്റ് 2, 1934.
85
വെള്ളിയാഴ്ച, വി. കുർബ്ബാനസ്വീകരണത്തിനുശേഷം, ദൈവത്തിന്റെ സിംഹാസനത്തിന്റെ മുന്നിലേക്ക് എന്റെ ആത്മാവ് സംവഹിക്കപ്പെട്ടു. അവിടെ ബലവാന്മാരായ സ്വർഗ്ഗീയ മാലാഖാവൃന്ദങ്ങൾ നിരന്തരം ദൈവത്തെ പുകഴ്ത്തുന്നത് ഞാൻ കണ്ടു. സിംഹാസനത്തിന് അപ്പുറം സൃഷ്ടികൾക്ക് അപ്രാപ്യമായ ഒരു പ്രകാശം കണ്ടു. അവിടെ മാംസം ധരിച്ച വചനംമാത്രം മദ്ധ്യസ്ഥനായി പ്രവേശിക്കുന്നു. ഈശോ ഈ പ്രകാശത്തിലേക്കു പ്രവേശിച്ച സമയത്ത്, ഞാൻ ഇപ്പ്രകാരം കേട്ടു, നീ എന്തു കേൾക്കുന്നുവോ അത് ഉടനെതന്നെ എഴുതുക. ഞാൻ എന്റെ സത്തയിൽത്തന്നെ സർവ്വാധിപനാണ്, നിയമങ്ങൾക്കും ആവശ്യങ്ങൾക്കും അതീതൻ. ഞാൻ സൃഷ്ടികളെ അസ്തിത്വത്തിലേക്കു വിളിക്കുന്നെങ്കിൽ – അത് എന്റെ കരുണയുടെ ആധിക്യംകൊണ്ടാണ്. ഉടനെതന്നെ ഞാൻ ചാപ്പലിൽ ആദ്യത്തെപ്പോലെ മുട്ടുകുത്തി നിൽക്കുന്നതായി കാണപ്പെട്ടു. വി. ബലി സമാപിക്കുകയും ചെയ്തു. ഈ വാക്കുകൾ ഉടനെതന്നെ ഞാൻ എഴുതിവച്ചു.
86
(ഒരിക്കൽ) എന്റെ കുമ്പസാരക്കാരനിലൂടെ (ഫാ.സൊപോയ്ക്കോ ആയിരിക്കാം) ദൈവം നിർവ്വഹിക്കുന്ന ഈ ദൗത്യത്തിനായി എത്രമാത്രം അദ്ദേഹം സഹിക്കേണ്ടിവരുമെന്നു ഞാൻ മനസ്സിലാക്കി. അതു കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ഭയപ്പെട്ടുപോയി. ഞാൻ കർത്താവിനോടു പറഞ്ഞു: “ഈശോയേ, ഇത് അങ്ങയുടെ കാര്യമാണല്ലോ. എന്തുകൊണ്ടാണ് അങ്ങ് അച്ചനോട് ഇപ്രകാരം (36) പെരുമാറുന്നത്? അദ്ദേഹത്തോട് പ്രവർത്തിക്കാൻ കല്പിക്കുമ്പോൾത്തന്നെ, അങ്ങ് തടസ്സങ്ങളും സൃഷ്ടിക്കുന്നു എന്നെനിക്കു തോന്നുന്നു.”
എഴുതുക. രാവും പകലും എന്റെ കണ്ണുകൾ അവനിലുറപ്പിച്ചിരിക്കുന്നു. അവന്റെ യോഗ്യത കൂട്ടാനാണ് ഈ പ്രതികൂലങ്ങൾ അനുവദിച്ചിരിക്കുന്നത്. നല്ല ഫലങ്ങൾക്കല്ല മറിച്ച് എന്നെപതിയുള്ള ക്ഷമയ്ക്കും കഠിനാധ്വാനത്തിനുമാണ് ഞാൻ പ്രതിഫലം നൽകുന്നത്.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)