തന്നെ ആരാധിക്കലല്ല, അനുകരിക്കലാണ് വേണ്ടതെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞത് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽ എട്ടാമദ്ധ്യായം 29 ആം വാക്യത്തിൽ നിന്നുള്ള “ഞാനാരാണെന്നാണ് നിങ്ങൾ പറയുന്നത്” എന്ന ആ ചോദ്യം ശിഷ്യരെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരുന്നു എന്നു പറഞ്ഞു കൊണ്ട്  യേശു ശിഷ്യത്വത്തിന്റെ  വശങ്ങൾ വിശദീകരിക്കുകയായിരുന്നു പാപ്പാ. യേശുവിനെ ആരാധിക്കുന്നതിൽ നിന്നും യേശുവിനെ അനുകരിക്കുന്നതിലേക്കുള്ള ഒരു നിർണ്ണായക തീരുമാനത്തിലേക്ക് ശിഷ്യരെ നടത്തുന്ന നിർണ്ണായകമായ ഘട്ടമായിരുന്നു അത് എന്നു പറഞ്ഞു കൊണ്ട് യേശു നമ്മോടും ഞാനാരാണ് സത്യത്തിൽ നിങ്ങൾക്കെന്ന അതേ ചോദ്യം ചോദിക്കുന്നു എന്നും അതിന് മതബോധനത്തിലുള്ള തിടുക്കത്തിലുള്ള ഉത്തരത്തേക്കാൾ സജീവവും വ്യക്തിപരവുമായ ഒരുത്തരം ആവശ്യമാണെന്നും  പരിശുദ്ധ പിതാവ് പറഞ്ഞു. ആ ഉത്തരം നമ്മെ ശിഷ്യരെന്ന നിലയിൽ നവീകരിക്കും. അതിനു മൂന്ന് പടവുകളുണ്ടെന്നും അവ യേശുവിനെ പ്രഖ്യാപിക്കലും, യേശുവിനോടൊപ്പമുള്ള കാര്യവിചാരവും, യേശുവിനെ അനുഗമിക്കലുമാണെന്നും ഓരോന്നും വിശദീകരിക്കുകയും ചെയ്തു.

യേശുവിനെ പ്രഖ്യാപിക്കൽ

യേശുവിന്റെ  ചോദ്യത്തിന് ശിഷ്യരുടെ പേരിൽ പത്രോസ് പറഞ്ഞ “നീ ക്രിസ്തുവാണ് ” എന്ന ഉത്തരം ശരിയായിരുന്നു, എന്നാൽ ആ ശരിയുത്തരം പുറത്താരോടും പറയരുതെന്ന് യേശു വിലക്കുകയായിരുന്നു. ശരിയായിരുന്നെങ്കിലും പരിപൂർണ്ണമല്ലായിരുന്നു എന്നതിനാലാണെന്ന് ആ വിലക്കെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

രക്ഷകനെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ പടരാൻ സാധ്യതകൾ യേശു അതിൽ കണ്ടെത്തി. അതിനാൽ യേശു, ദിവ്യകാരുണ്യത്തിൻ നാം കണ്ടെത്തുന്ന തന്റെ യഥാർത്ഥമായ  പെസഹാ തനിമയെ മെല്ലെ വെളിപ്പെടുത്താൻ ആരംഭിച്ചുവെന്നും തന്റെ  ദൗത്യം ഉത്ഥാനത്തിന്റെ  മഹിമയിൽ ആണ് പൂർണ്ണമാവുകയെങ്കിലും കുരിശിലെ അപമാനത്തിന് ശേഷം മാത്രമേ അത് സംഭവിക്കു എന്നും യേശു ശിഷ്യരോടു വിശദീകരിക്കുന്നു. മിശിഹാ എന്ന തന്റെ  വ്യക്തിത്വത്തെക്കുറിച്ച്‌ മാത്രമാണ് നിശബ്ദത ആവശ്യപ്പെട്ടത് തന്നെ കാത്തിരിക്കുന്ന കുരിശിനെക്കുറിച്ചല്ല എന്നും വേദഗ്രന്ഥത്തിലെ  ഉദ്ധരണികളിലൂടെ ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഒരു ശക്തനായ മിശിഹായെയാണ് സഹിക്കുന്ന ദാസനെയല്ല നമ്മൾ ആഗ്രഹിക്കുക അതിനാൽ യേശുവിന്റെ വാക്കുകളിൽ നാമും പരിഭ്രമിച്ചുപോയേക്കാം. മുറിയപ്പെടുന്ന അപ്പമായി, ക്രൂശിക്കപ്പെട്ട് സമ്മാനിക്കുന്ന സ്നേഹമായി ദിവ്യകാരുണ്യം നമ്മുടെ മുന്നിൽ ദൈവം ആരാണെന്ന് ഓർമ്മിപ്പിക്കുന്നു. കർത്താവ് എളിമയോടെ അപ്പത്തിൽ വിഭജിക്കപ്പെട്ട് വിളമ്പി ഭക്ഷിക്കപ്പെടാൻ തയ്യാറാവുന്നു, നമ്മെ രക്ഷിക്കാൻ ക്രിസ്തു ദാസനും നമുക്കു ജീവൻ തരാൻ മരണം വരിക്കയും ചെയ്തു. ഈ വാക്കുകൾക്കു മുന്നിൽ പരിഭ്രാന്തരാവുന്നത് നല്ലതാണ് ഇത് നമ്മെ അടുത്ത പടിയിലേക്ക് നയിക്കുന്നു.

യേശുവോടൊപ്പമുള്ള കാര്യവിചാരം

കുരിശിനെക്കുറിച്ചു പറയുമ്പോഴും, വേദന തുടങ്ങിയവ പ്രത്യക്ഷമാകുമ്പോഴും നാം  എതിർക്കുന്നത് പോലുള്ള വളരെ മാനുഷീകമായ പ്രതികരണമായിരുന്നു  പത്രോസിന്റെത്. അവന് കർത്താവിന്റെ  വാക്കുകൾ ഉതപ്പാകുകയും  യേശുവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നത്തേയും പോലെ ഇന്നും കുരിശ് ഒരു ഫാഷനോ ആകർഷണമോ അല്ല എന്നാൽ അത് നമ്മെ ഉള്ളിൽ നിന്നും സുഖപ്പെടുത്തുന്നു. ക്രൂശിതന്റെ മുന്നിൽ നിൽക്കുമ്പോൾ നമ്മിൽ ദൈവം “ചിന്തിക്കുന്നതു പോലെ ചിന്തിക്കാനും ” മനുഷ്യർ ചിന്തിക്കുന്നതു പോലെ ചിന്തിക്കുവാനുമുള്ള” ഫലദായകമായ ഒരു ആന്തരീക പോരാട്ടമുണ്ട് എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. അത് എളിമയാർന്ന സ്നേഹത്തിൽ മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം ബലിയാകുന്നതുതമ്മിലും ബഹുമതിയും പദവിയും അന്തസ്സും വിജയവും ലക്ഷ്യം വച്ചുള്ളവയും തമ്മിലുള്ള  പോരാട്ടമാണ്. ഇത്തരം ഒരു പോരാട്ടത്തിലാണ്  മാനുഷീക  ചിന്താഗതിയിൽ  പത്രോസ് കർത്താവിനെ മാറ്റി നിറുത്തി ശകാരിച്ചത്. നമുക്കും കർത്താവിനെ മാറ്റി നിറുത്തി, ഹൃദയ കോണിലേക്ക് തള്ളി ഈശ്വരവിശ്വാസിയും മാന്യനുമാണ് എന്ന് ചിന്തിച്ച്,  യേശു പറയുന്നത് തള്ളിക്കളഞ്ഞു നമ്മുടെ വഴിയിൽ തുടരാം. എങ്കിലും ഈ ആന്തരീക പോരാട്ടത്തിൽ  യേശു നമ്മോടൊപ്പം നമ്മുടെ കൂടെയുണ്ട്, അപ്പോസ്തലന്മാരോടു ചെയ്തതുപോലെ അവന്റെ  കൂടെ നിറുത്താനാണ് യേശുവിനാഗ്രഹം എന്നും പാപ്പാ വെളിപ്പെടുത്തി. ഇവിടെ ദൈവത്തിന്റെ  വശവും ലോകത്തിന്റെ  വശവുമുണ്ടെന്നും കുരിശിൽ വാഴുന്ന ദൈവവും അധികാരം കൊണ്ട് ശത്രുക്കളെ  നിശബ്ദരാക്കുന്ന കള്ള  ദൈവങ്ങളും തമ്മിലുള്ള അകലവും, സ്നേഹത്താൽ മാത്രം സ്വയം വെളിപ്പെടുത്തുന്ന ക്രിസ്തുവും  ലോകം ആരാധിക്കുന്ന അധികാരവും വിജയവും ഉള്ള എല്ലാ ദൈവങ്ങളും തമ്മിലുള്ള വ്യത്യാസവും,  ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

വിശ്വാസ പ്രഖ്യാപനങ്ങളെക്കാൾ കുരിശിന്റെയും ദിവ്യകാരുണ്യത്തിന്റെയും മുന്നിൽ നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് യേശു നമ്മെ അസ്വസ്ഥരാകുന്നു. അതിനാൽ പരിശുദ്ധ കുർബ്ബാനയുടെ മുന്നിൽ ആരാധനയിൽ സമയം ചിലവിടുന്നത് നല്ലതാണ് എന്ന് പാപ്പാ ഉപദേശിച്ചു. നമ്മുടെ സ്വയാഗിരണത്തിൽ (Self-absorption) നിന്നും  നമ്മെ സ്വയം നൽകലിലേക്ക് സുഖപ്പെടുത്തുകയും, നമ്മുടെ കർക്കശതയിലും സ്വാർത്ഥതയിൽ നിന്നും നമ്മെ  മോചിപ്പിക്കുകയും, നമ്മുടെ മുഖം രക്ഷിക്കാനുള്ള നമ്മുടെ അടിമത്വത്തിൽ നിന്ന് നമ്മെ  മോചിപ്പിക്കുകയും അവൻ നയിക്കുന്നിടത്ത് അവനെ അനുഗമിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യാൻ ജീവന്റെ അപ്പമായ യേശുവിനെ നമുക്കനുവദിക്കാമെന്നും പാപ്പാ ആശംസിച്ചു.

യേശുവിന്റെ  പിന്നാലെ

സാത്താനെ നീ എന്റെ  പിറകിൽ നിൽക്കൂ എന്ന ശക്തമായ ആജ്ഞയോടെ യേശു പത്രോസിനെ തന്നിലേക്ക് തിരികെ കൊണ്ടുവന്നു എന്ന് ഫ്രാൻസിസ് പാപ്പാ  അറിയിച്ചു. പത്രോസിനു പുറകിലേക്കിറങ്ങി യേശുവിന്റെ  പിന്നാലെ നടക്കാനുള്ള വരം ലഭ്യമാകുന്നു.

ക്രിസ്തീയയാത്ര വിജയത്തിനായുള്ള ഒരു ഓട്ടമൽസരമല്ല, അത് ആരംഭിക്കുന്നത് പുറകിലേക്ക് മാറുന്നതിലും എല്ലാറ്റിന്റെയും കേന്ദ്രമായിരിക്കലാവശ്യമല്ല എന്ന സ്വാതന്ത്ര്യം കണ്ടെത്തലിലാണ്. “താൻ കരുതുന്ന യേശുവല്ല” “യഥാർത്ഥ യേശു”വാകണം കേന്ദ്രസ്ഥാനത്തെന്ന് പത്രോസ് തിരിച്ചറിയുന്നു. അവൻ വീണു കൊണ്ടേയിരിക്കും, എന്നാൽ മാപ്പിൽ നിന്ന് മാപ്പിലേക്ക് കടന്ന് യഥാർത്ഥ ദൈവമുഖം വ്യക്തതയോടെ കാണും. ക്രിസ്തുവിനോടുള്ള ഒരു ശൂന്യമായ   ആരാധനയിൽ നിന്ന്  സത്യമായ ക്രിസ്ത്വാനുകരണത്തിലേക്ക് അവൻ കടന്നു വരും.

യേശുവിന്റെ  പിന്നിൽ നിൽക്കുക എന്നതിന്റെ  അർത്ഥം യേശുവിനുണ്ടായിരുന്ന ആത്മവിശ്വാസത്തോടെ നമ്മൾ ദൈവത്തിന്റെ പ്രിയപുത്രരെന്ന് അറിഞ്ഞു കൊണ്ട് സേവിക്കപ്പെടാനല്ല  സേവിക്കാനായി വന്ന ഗുരുവിന്റെ  പാദങ്ങൾ പിൻതുടരാൻ ജീവിതത്തിലൂടെ മുന്നേറുക എന്നതാണെന്നു ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.ഓരോ ദിവസവും പുറത്തിറങ്ങി  സഹോദരീ സഹോദരരെ കണ്ടു മുട്ടുകയാണ് അതിനർത്ഥം.

ഒരു ശരീരമാണെന്ന ബോധ്യത്തോടെ മറ്റുള്ളവർക്കായി മുറിയപ്പെടാനുള്ള സന്മനസ്സുകാട്ടാൻ പരിശുദ്ധ കുർബ്ബാന നമ്മെ നിർബ്ബന്ധിക്കുന്നു. ദിവ്യകാരുണ്യത്തിൽ യേശുവുമായുള്ള ഈ കൂടികാഴ്ചയിൽ നമ്മെ രൂപാന്തരപ്പെടുത്താൻ അവരുടെ നാട്ടിലെ മഹാ വിശുദ്ധരായ സ്റ്റീഫനേയും, എലിസബത്തിനേയും പോലെ വിട്ടുകൊടുക്കാൻ പാപ്പാ സമൂഹത്തെ ആഹ്വാനം ചെയ്തു.

ഈ അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഒരു യാത്രയുടെ അവസാനവും മറ്റൊന്നിന്റെ  തുടക്കവും അടയാളപ്പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് പാപ്പാ അതിനാൽ യേശുവിനെ അനുഗമിക്കുക എന്നത്, മുന്നിലേക്ക് നോക്കി കൃപയുടെ സമയത്തെ സ്വീകരിക്കാനും, കർത്താവിന്റെ  ശിഷ്യരായ നമ്മോടു അവൻ ചോദിക്കുന്ന ” ഞാനാരാണെന്നാണ് നീ പറയുന്നത്”  എന്ന ചോദ്യത്താൽ വെല്ലുവിളിക്കപ്പെടുകയും ചെയ്യുകയുമാണെന്ന് പറഞ്ഞു കൊണ്ടുമാണ് പാപ്പാ തന്റെ വചനപ്രഘോഷണം  അവസാനിപ്പിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles