സമാധാനം തേടി അലയുന്നവര്‍ക്ക് ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് വിശുദ്ധ കുര്‍ബ്ബാന – മാര്‍ ജോസഫ് പാംപ്ലാനി.

ബുഡാപെസ്റ്റ്: സമാധാനം തേടി അലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് വിശുദ്ധ കുര്‍ബ്ബാനയെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ‘ ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു മാര്‍ പാംപ്ലാനി. പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യന്‍ ജീവിതത്തിന്റെ അര്‍ത്ഥം അറിയാത്തവനാണ്.

ഉത്ഥിതനെ കാണും വരെ നിരാശനായിരുന്ന തോമ ശ്ലീഹായുടെ അനുഭവം ഈ കാലഘട്ടത്തിന്റെ ദുഃഖമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ദൈവത്തെ കണ്ടെത്തുന്നതുവരെ അസ്വസ്ഥനായി കലഹിക്കുന്ന മനുഷ്യന്റെ പ്രതീകമാണ് സംശയിക്കുന്ന തോമ. എന്നാല്‍ ഉത്ഥിതനെ കണ്ടെത്തുന്ന ശ്ലീഹായുടെ അനുഭവത്തെ ദിവ്യകാരുണ്യാനുഭവമായിട്ടാണ് നാലാം സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ആഴ്ചയുടെ ആദ്യ ദിവസമായ ഞായറാഴ്ചയെക്കുറിച്ചുള്ള സൂചനയും സമാധാന ആശംസയും വിശ്വാസ പ്രഘോഷണവും മുറിക്കപ്പെട്ട ശരീരത്തിന്റെ ദര്‍ശനവും തലമുറകള്‍ക്കായുള്ള ആശീര്‍വാദവുമൊക്കെ തോമാശ്ലീഹായുടെ ദൈവാനുഭവത്തെ ദിവ്യകാരുണ്യാനുഭവമാക്കി മാറ്റുന്നതായിരുന്നു. ക്രിസ്തുവിനെ മുഖാമുഖം കണ്ടെത്തിയതോടെ ശ്ലീഹായുടെ എല്ലാ കലഹവും അവസാനിച്ചു. ദൈവത്തെക്കാള്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാത്ത വിധം മഹത്വമുള്ളവനായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യാശ എന്നത് നിരാശയുടെ വിപരീത പദമോ എല്ലാം ശരിയാകുമെന്ന മിഥ്യാബോധമോ അല്ല, അത് മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ കണ്ടുമുട്ടുന്ന അനുഭവമാണ്.

ലോക ചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം. ഒറ്റിക്കൊടുക്കലും തള്ളിപ്പറയലും വഴി ഒറ്റപ്പെട്ടു പോയവന്‍ ചമ്മട്ടി അടിയും ചാട്ടവാറും കുരിശിലെ മരണവേദനയും മനസില്‍ ധ്യാനിച്ചപ്പോഴാണ് ദിവ്യകാരുണ്യം പിറന്നത്. നന്മയുടെ മേല്‍ തിന്‍മയും വെളിച്ചത്തിന്റെ മേല്‍ ഇരുളും ദൈവത്തിന്റെ മേല്‍ സാത്താനും വിജയം നേടുന്നു എന്ന് വിലയിരുത്താവുന്ന ആ രാത്രിയിലാണ് ദൈവപുത്രന്‍ പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത്. അതിനാല്‍ ദിവ്യകാരുണ്യത്തിനു പരിഹരിക്കാനാവാത്ത നിരാശ ഒന്നും ശേഷിക്കുന്നില്ലായെന്ന് ആ രാത്രിയില്‍ അവന്‍ ഉറപ്പു വരുത്തിയിരുന്നു.

ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനാ ക്രമം പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമമാണെന്ന് ബിഷപ് സമര്‍ത്ഥിച്ചു. മനുഷ്യാവതാരം പകരുന്ന പ്രത്യാശയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ആരാധനാക്രമത്തിന്റെ ആദ്യ രൂപത്തിന് സുവിശേഷങ്ങളോളം പഴക്കമുണ്ടെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി. ഇത് ലോകത്തില്‍ നിലവിലുള്ള ആരാധനാക്രമങ്ങളില്‍ ഏറ്റവും പൗരാണികത്വം അവകാശപ്പെടുന്ന അധ്യായമായി മാറി. അനാഫൊറയിലെ ഓരോ പ്രതീകങ്ങളും പ്രത്യാശയുടെ ആഘോഷങ്ങളാണ്. ‘ മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശയായ മിശിഖായെ’ എന്ന സംബോധന ഈ ആശയത്തിന് അടിവരയിടുന്നുണ്ട്. ബലിപീഠവും സ്ലീവയും വിശുദ്ധ ഗ്രന്ഥവും റൂഹാക്ഷണവുമൊക്കെ പ്രത്യാശയുടെ ആഘേഷമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.

ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദിവ്യബലിയും പഠന ശിബിരങ്ങളുമാണ് നടക്കുന്നത്. ഹംഗറിയിലെ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലും ആതിഥേയത്വത്തിലും നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഹംഗേറിയന്‍ സംസ്‌കാരത്തിന്റെ മഹത്വവും ചരിത്രവും വിളംബരം ചെയ്യുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം അനുഭവിക്കുന്ന വിശ്വാസികളുടെ ഹൃദയഹാരിയായ അനുഭവ സാക്ഷ്യങ്ങള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരുടെ വിശ്വാസത്തെ ജ്വലിപ്പിക്കുന്നതായിരുന്നു. പതിനഞ്ച് കര്‍ദ്ദിനാള്‍മാരും അറുപതോളം മെത്രാന്‍മാരും വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഹംഗറിയിലെ സഭയുടെ തലവനും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ മുഖ്യസംഘാടകനുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ എല്‍ദോ നേതൃത്വം നല്‍കിയ മെഴുകുതിരി പ്രദക്ഷിണം ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അവിസ്മരണീയമാക്കി. സമാപന ദിവസത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് ബുഡാപെസ്റ്റിലെ ഹീറോ സ്‌ക്വയറില്‍ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയില്‍ ലക്ഷങ്ങള്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles