ശുദ്ധീകരണസ്ഥലം ശരിക്കും ഉള്ളതാണോ?

ഇവയെല്ലാം സത്യമാണോ ?

ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള കത്തോലിക്കരുടെ ബോധ്യം സുദൃഢമാകയാല്‍ അതിനെപ്പറ്റി ആരും സംശയിക്കാന്‍ മുതിര്‍ന്നിട്ടില്ല. ഈ സത്യം സഭയുടെ ആരംഭകാലം മുതല്‍ പഠിപ്പിച്ചുപോരുന്നതും സുവിശേഷപ്രഘോഷണത്തിലൂടെ സംശയരഹിതമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. സുവിശേഷത്തില്‍ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതും പാരമ്പര്യത്തിലൂടെ പകര്‍ന്നു നല്കപ്പെട്ടിട്ടുള്ളതുമായ ഈ സത്യം സഭയുടെ തെറ്റാവരത്തോടുകൂടെയുള്ള പ്രബോധനത്താല്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളതും അവ്വിധംതന്നെ അനേകംകോടി വിശ്വാസികള്‍ എക്കാലത്തും വശ്വസിച്ചു സ്വീകരിച്ചിട്ടുള്ളതുമാണ്.

എങ്കിലും അതിപ്രധാനമായ ഈ വിഷയത്തെപ്പറ്റിയുള്ള പലരുടെയും അറിവ് തീര്‍ത്തും ഉപരിപ്ലവമാണെന്നു പറയേണ്ടിയിരിക്കുന്നു. ഇവര്‍ കീഴ്ക്കാംതൂക്കായ ഒരു ഗിരിശൃംഗത്തിനരികിലൂടെ കണ്ണടച്ചു യാത്ര ചെയ്യുന്നവരെപ്പോലെയാണ്. ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കേണ്ട കാലം കുറയ്ക്കാന്‍, പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ അറിവും അതിനെക്കുറിച്ചുള്ള ചിന്തയും വേണം. അതില്‍ നിന്നും രക്ഷപ്പെടാന്‍ ദൈവം നല്‍കിയിട്ടുള്ള മാര്‍ഗം സ്വീകരിക്കുകയും വേണ്ടതാണ്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക അപായകരമാണ്. അത് തങ്ങള്‍ക്കായി ഭയാനകമാംവിധം നീണ്ട ഒരു ശുദ്ധീകരണവാസം ഒരുക്കുന്നതിനു തുല്യമാണ്.

പോളണ്ടുകാരനായ രാജകുമാരന്റെ കഥ

ഏതോ രാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നു നാടുകടത്തപ്പെട്ട ഒരു രാജകുമാരന്‍ ഫ്രാന്‍സില്‍ മനോഹരമായ ഒരു കൊട്ടാരവും സ്ഥലവും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഈ കഥ നടക്കുന്ന കാലത്ത് അദ്ദേഹം ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും ഒരു പുസ്തകം എഴുതുകയായിരുന്നു.

ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധസ്ത്രീ വലിയ ദുഃഖത്തോടെ കരയുന്നതുകണ്ടു. എന്തിനാണ് അവള്‍ കരയുന്നതെന്ന് അദ്ദേഹം അന്വേഷിച്ചു.
”എന്റെ രാജകുമാരാ” ആ സ്ത്രീ പറഞ്ഞു: ”ഞാന്‍ അങ്ങയുടെ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ടു ദിവസം മുന്‍പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്ത സേവകനുമായിരുന്നു. ഭര്‍ത്താവിന്റെ രോഗം നീണ്ടുനിന്നതിനാല്‍, ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി കുര്‍ബാന ചൊല്ലിക്കുന്നതിന് കുറച്ചു പണം നല്‍കുകയും ചെയ്തു.

കുറച്ചു നാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന്‍ തന്റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്നും മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോടു കടന്നുവരാന്‍ അദ്ദേഹം വിളിച്ചുപറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്റെ എഴുത്തുമേശയ്ക്ക് അഭിമുഖമായി നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയ! ഒരു പുഞ്ചിരിയോടെ അയാള്‍ അദ്ദേഹത്തെ നോക്കിനിന്നു.

”രാജകുമാരാ, എനിക്കുവേണ്ടി കുര്‍ബാന ചൊല്ലിക്കുന്നതിന് അങ്ങ് എന്റെ ഭാര്യയെ സഹായിച്ചതിനു നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്റെ രക്ഷാകരമായ തിരുരക്തത്തിനു നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗ്ഗത്തിലേക്കു പോകുന്നു. അതിനുമുന്‍പ് അങ്ങയോടു നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു.”

തുടര്‍ന്ന് അയാള്‍ പറഞ്ഞു. ”രാജകുമാരാ ദൈവം ഉണ്ട്. ഭാവിജീവിതം ഉണ്ട്. സ്വര്‍ഗ്ഗവും നരകവും ഉണ്ട്.” ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന്‍ മുട്ടിന്മേല്‍നിന്ന് വളരെ ഭക്തിയോടെ ”വിശ്വാസപ്രമാണം” ചൊല്ലി!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles