നിങ്ങള്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ എത്ര നേരം ചെലവഴിക്കാറുണ്ട്?

പൗരോഹിത്യം ഉപേക്ഷിക്കണമെന്ന ആഗ്രഹവുമായ്‌ എത്തിയതായിരുന്നു സുഹൃത്തായ വൈദികൻ.
പറഞ്ഞതെല്ലാം മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലായിരുന്നു.
ആഗ്രഹിച്ച നിയമനം ലഭിച്ചില്ല, രോഗിയായിരുന്നപ്പോൾ കാണാനെത്തിയില്ല,
ഇടവകയിൽ നിന്നും കിട്ടിയതെല്ലാം തിക്താനുഭവങ്ങളായിരുന്നു.,
വല്ലാത്ത ഒറ്റപ്പെടൽ കൊണ്ട് മുറിപ്പെട്ട ദിനങ്ങൾ.,
ആർക്കു വേണ്ടിയാണിങ്ങനെ അധ്വാനിക്കുന്നതെന്ന ചിന്തയും
പരിധിയില്ലാതെ മനസിനെ പിടിച്ചുകുലുക്കി.

ഞങ്ങൾ ഒരുമിച്ചിരുന്ന് ഏറെ നേരം സംസാരിച്ചു,
പ്രാർത്ഥിച്ചു.
ഞാനവനോട് ചോദിച്ചു: “ഇപ്പോൾ എത്ര സമയം പ്രാർത്ഥിക്കാൻ എടുക്കാറുണ്ട്?”
ചെറിയൊരു മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു:
”പണ്ടത്തെ തീക്ഷ്ണത വല്ലാതെ കുറഞ്ഞുവെന്നതാണ് സത്യം .
ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ നാഥനോടുകൂടെ ചിലവഴിക്കുമെന്ന് തിരുപ്പട്ട സമയത്ത് പ്രതിജ്ഞയെടുത്തതാണ്.
വർഷങ്ങളോളം രാവിലെയും വൈകീട്ടുമായി പ്രാർത്ഥിച്ചിരുന്നു. പിന്നീട് തിരക്കുകളായി. വ്യക്തിപരമായ പ്രാർത്ഥന കുറഞ്ഞു. കുർബാനയും കൂദാശകളുമെല്ലാം യാന്ത്രികമായി മാറി…”

ചില തീരുമാനങ്ങളോടെയാണ് അദ്ദേഹം ഇറങ്ങിയത്.
ഏറ്റവും അടുത്ത ദിവസം തന്നെ അദ്ദേഹം ഒരു ധ്യാനത്തിന് പോയി.
തിരിച്ചു വന്നത് പൗരോഹിത്യത്തിൽ ശക്തമായി തുടരുമെന്ന ഉറച്ച തീരുമാനത്തോടെ.

സംഭവം നടന്ന് വർഷങ്ങൾ കുറച്ചായി.
ആ വൈദിക സുഹൃത്ത് തൻ്റെ പൗരോഹിത്യത്തിൽ സന്തോഷത്തോടെ തുടരുന്നു എന്ന് കേട്ടതിൽ ആനന്ദമുണ്ട്.
സന്യാസ പൗരോഹിത്യ ജീവിതങ്ങളിൽ തീക്ഷ്ണതയും ഉന്മേഷവും കുറയുവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്
ദിവ്യകാരുണ്യനാഥനു മുമ്പിൽ ഇരിക്കുവാൻ സമയം
കണ്ടെത്താനാകുന്നില്ല എന്നതാണ്.

കുടുംബ ജീവിതത്തിലും സ്ഥിതി മറിച്ചല്ല;
കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയാതെ വരിക,
ജീവിത പങ്കാളിയോടും മക്കളോടും കൂടെയായിരിക്കാനും സംസാരിക്കാനും സാധിക്കാതെ വരിക എന്നിവയെല്ലാം തിരക്കേറിയ ലോകത്തിൻ്റെ സമ്മാനങ്ങളാണ്.
ക്രിസ്തു തൻ്റെ ശിഷ്യരെ വിളിച്ചതിൻ്റെ
ഒരു പ്രധാന ലക്ഷ്യം ‘തന്നോടു കൂടെ ആയിരിക്കുക’
എന്നതായിരുന്നു. (മർക്കോ 3:14).

വിളിച്ചവനോട് ചേർന്നിരിക്കാൻ സമയം കണ്ടെത്താതെ വരുമ്പോൾ
വിളിയോടുള്ള ആത്മാർത്ഥത കുറയും.
സുഹൃത്തേ,
ഇന്നൊരു തീരുമാനമെടുക്കാമോ അല്പസമയമെങ്കിലും വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ചിലവഴിക്കുമെന്നും സാധിക്കുമ്പോഴെല്ലാം ദിവ്യകാരുണ്യ നാഥൻ്റെ സന്നിധിയിൽ ആയിരിക്കുമെന്നും.
ദൈവം നമ്മുടെ ശുശ്രൂഷാ ജീവിതത്തെയും കുടുംബ ജീവിതത്തെയും
അനുഗ്രഹിക്കുമെന്ന് നൂറുശതമാനം ഉറപ്പ്.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles