പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിന്നാലാം തീയതി

“പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്കാ 2:51)

പരിശുദ്ധ മറിയത്തിന്റെ വണക്കമാസത്തില്‍ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നു. ദൈവീക പദ്ധതികളോട് സജീവമായി സഹകരിച്ച തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.

പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം

പരിശുദ്ധ  കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത് ഗര്‍ഭിണിയായിരിക്കുന്നുവെന്ന്‍ പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് സേവനം ആവശ്യമാകയാല്‍ അതിനായിട്ടാണ് അവള്‍ പുറപ്പെട്ടത്. ജോസഫും പ.കന്യകയെ അനുഗമിച്ചിരിക്കാം. സുദീര്‍ഘമായ യാത്ര കഴിച്ച് പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിച്ചേര്‍ന്ന മേരി എലിസബത്തിനു അഭിവാദ്യമര്‍പ്പിച്ചു. മറിയത്തിന്‍റെ സ്വസ്തി ശ്രവിച്ച എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ സംപ്രീതയായി തിരിച്ചും അഭിവാദനം ചെയ്തു.

“നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്‍റെ ഉദരഫലവും അനുഗൃഹീതമാവുന്നു. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എവിടെ നിന്ന്‍, കര്‍ത്താവ് നിന്നോട് അരുളിച്ചെയ്ത വാക്കുകള്‍ വിശ്വസിച്ച നീ ഭാഗ്യവതി” എലിസബത്തിന്‍റെ അനുമോദനങ്ങള്‍ ശ്രവിച്ച ദിവ്യകന്യകയുടെ ആത്മാവ് ത്രസിച്ചു. അവള്‍ ആനന്ദാതിരേകത്താല്‍ ഇപ്രകാരമുദ്ഘോഷിച്ചു.

“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്” (വി.ലൂക്കാ 1:46-49).

ദൈവജനനിയുടെ എളിമയും ദൈവത്തോടുള്ള അനുപമമായ കൃതജ്ഞതയും സ്നേഹവും ആന്തരികവുമായ ആനന്ദവും വ്യക്തമാക്കുന്നവയാണ് പ്രസ്തുത കൃതജ്ഞതാലാപനം. അതോടൊപ്പം അത് പ്രവചനപരവുമാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുമെന്നുള്ള പ.കന്യകയുടെ വാക്കുകള്‍ പരിപൂര്‍ണ്ണമായി സ്വാര്‍ത്ഥകമായിരിക്കുന്നു. ഇന്നും എല്ലാവരും പ.കന്യകയെ സ്തുതിക്കുന്നതില്‍ ഉത്സുകരാണ്. അക്രൈസ്തവര്‍പോലും മേരിയുടെ വിശേഷഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നു.

മരിയാംബിക ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടാണ് സേവനത്തിനു പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായെന്ന് പറയപ്പെടുന്നു. ഏലീശ്വ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി, ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു.

നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തുവാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972-ല്‍ മദര്‍ തെരേസയ്ക്ക് നെഹ്‌റു അവാര്‍ഡ് നല്‍കിയതിനുശേഷം മദറിന്റെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോടു മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. “ഞാന്‍ എല്ലാ ദിവസവും രാവിലെ പ.കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. കല്‍ക്കട്ടായിലും ഡല്‍ഹിയിലും ബോംബെയിലുമുള്ള തെരുവീഥികളിലും പരിത്യക്തരിലും കുഷ്ഠരോഗികളിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു” ഇതുപോലെ ഓരോ ക്രിസ്ത്യാനിയും ഒരു ക്രിസ്തുവാഹകനായിരിക്കണം.

സംഭവം

ഫ്രാന്‍സിലെ ഒരു കുഗ്രാമത്തില്‍ ഇടവക വൈദികനായി ജീവിച്ച് അനിതരസാധാരണമായ വിശുദ്ധി കൊണ്ട് ജീവിതകാലത്തും മരണശേഷവും ലോകത്തെ അനുഗ്രഹിച്ച പുണ്യവാനാണ് ജോണ്‍ വിയാനി. 1788-ല്‍ ജനിച്ച വി.വിയാനി സെമിനാരിയില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. സഹപാഠികളോടൊപ്പം പഠിച്ച് പരീക്ഷകള്‍ പാസാകാന്‍ വേണ്ട ബുദ്ധിസാമര്‍ത്ഥ്യമോ കഴിവോ അദ്ദേഹത്തിനില്ലായിരുന്നു. സെമിനാരി പരീക്ഷയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചില്ലയെന്ന്‍ മാത്രമല്ല ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. അങ്ങനെ വൈദികനാകാനുള്ള തന്‍റെ അഭിലാഷം എന്നന്നേക്കുമായി തകര്‍ന്നതില്‍ വിയാനിയുടെ മനസ്സ് വേദനിച്ചു.

എല്ലാ മാര്‍ഗ്ഗങ്ങളും തന്‍റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ജോണ്‍ ദുഃഖിതനായി. പ. കന്യകാമറിയത്തിന്‍റെ സഹായം ഒന്നു മാത്രമാണ് തന്‍റെ കാര്യസാധ്യത്തിനായി അദ്ദേഹം ആശിച്ചത്. ദൈവമാതാവിനോടു വിശുദ്ധന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ സുഹൃത്തായ ബയിലിയുടെ അപേക്ഷപ്രകാരം വീണ്ടും ഒരു പരീക്ഷ കൂടി നടത്തി. ദൈവമാതാവിന്‍റെ സഹായം അപേക്ഷിച്ച് ഒരിക്കല്‍ക്കൂടി പരീക്ഷയ്ക്ക് വിയാനി അണഞ്ഞു.

ആ പരീക്ഷയില്‍ സ്തുത്യര്‍ഹമായ വിധം ഉത്തരം നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവസാനവിധി കല്പ്പിക്കുവാനുള്ള അധികാരി ജനറല്‍ ഫാ.കേര്‍ബന്‍ ആയിരുന്നു. അദ്ദേഹം ചോദിച്ചു.”ജോണ്‍ വിയാനി ഭക്തനാണോ? ദൈവമാതാവിനോടു അയാള്‍ക്ക് ഭക്തിയുണ്ടോ? അങ്ങനെയെങ്കില്‍ പട്ടം കൊടുക്കുവാന്‍ എനിക്കു മടിയില്ല.” ഇതു കേട്ടപ്പോള്‍ ഫാ.ബെയിലിയുടെയും ജോണ്‍ വിയാനിയുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.

പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയെക്കാളധികം സ്നേഹിക്കുന്ന സഭാതനയനാണ് ജോണ്‍ വിയാനി എന്നറിഞ്ഞപ്പോള്‍ കര്‍ദ്ദിനാളിന്‍റെ സ്ഥാനപതിയായ വികാരി ജനറല്‍ പറഞ്ഞു: “ഇയാളില്‍ വേണ്ടതു ദൈവം പ്രവര്‍ത്തിച്ചു കൊള്ളും. പണ്ഡിതരേക്കാള്‍ ഭക്തരായ വൈദികരെയാണ് ഇന്നത്തെ സഭയ്ക്ക് കൂടുതല്‍ ആവശ്യം.” മരണം വരെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അതീവ ഭക്തനായിരുന്ന വി.ജോണ്‍ വിയാനി അങ്ങനെ 1815 ആഗസ്റ്റ്‌ 15 നു പുരോഹിത പദവിയിലേക്ക് ഉയര്‍ന്നു.

പ്രാര്‍ത്ഥന

പരിശുദ്ധ കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടുപോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്കു സേവനം അര്‍പ്പിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യജനനി അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു നല്‍കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

 

സുകൃതജപം

ഏലീശ്വായെ സന്ദര്‍ശിച്ചു സഹായിച്ച പരിശുദ്ധ ദൈവമാതാവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തണമേ.

 

മേയ് മാസത്തില്‍ ദിവസേന ചൊല്ലാന്‍ മാര്‍പാപ്പാ നല്‍കിയ പ്രാര്‍ത്ഥന

ഒന്നാം പ്രാര്‍ത്ഥന

ഓ മറിയമേ, രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ഈ യാത്രയില്‍ എപ്പോഴും അങ്ങ് പ്രകാശിക്കുന്നുവല്ലോ. കുരിശിന്‍ ചുവട്ടില്‍ യേശുവിന്റെ പീഡകളുമായി ഐക്യപ്പെട്ട് സ്ഥിരവിശ്വാസത്തോടെ നിലകൊണ്ട രോഗികളുടെ ആരോഗ്യമായ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങളെ തന്നെ ഭരമേല്‍പിക്കുന്നു.
റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവേ, ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഗലീലിയിലെ കാനായില്‍ അങ്ങ് ചെയ്തതു പോലെ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം അങ്ങ് നല്‍കുമെന്നും ഈ പരീക്ഷണത്തിന് ശേഷം്വ സന്തോഷവും ആഘോഷവും വീണ്ടും കൈവരുമെന്നും അമ്മേ, ഞങ്ങള്‍ അറിയുന്നു.
ദിവ്യസ്നേഹത്തിന്റെ മാതാവേ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് അനുരൂപരായിരിക്കാനും യേശു ഞങ്ങളോട് പറയുന്നത് ചെയ്യാനും ഞങ്ങളെ സഹായിക്കണമേ. കുരിശിലൂടെ ഞങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ ആന്ദനം നല്‍കുവാനായി യേശു ഞങ്ങളുടെ കഷ്ടപ്പാടുകള്‍ തന്റെ മേല്‍ ഏറ്റെടുക്കുകയും ഞങ്ങളുടെ ദുഖങ്ങളാല്‍ ഭാരപ്പെടുകയും ചെയ്തുവല്ലോ. ആമ്മേന്‍.
ഓ പരിശുദ്ധയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കരുതേ. എല്ലാ അപകടങ്ങളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തു പാലിക്കണമേ, മഹത്വപൂര്‍ണയും അനുഗ്രഹീതയുമായ കന്യകേ.

രണ്ടാം പ്രാര്‍ത്ഥന

ഓ ദൈവത്തിന്റെ മാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഈ ദുരന്തപൂര്‍ണമായ അവസ്ഥയില്‍, ലോകം മുഴുവനും യാതനകള്‍ക്കും ആകുലതയ്ക്കും ഇരയായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ദൈവത്തിന്റെയും ഞങ്ങളുടെയും മാതാവേ, ഞങ്ങള്‍ അങ്ങേ പക്കലേക്ക് ഓടി വരുകയും അങ്ങയുടെ സംരക്ഷണത്തില്‍ അഭയം തേടുകയും ചെയ്യുന്നു.
കന്യാമറിയമേ, ഈ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ മധ്യേ അങ്ങയുടെ കരുണാപൂര്‍ണമായ കണ്ണുകള്‍ ഞങ്ങളുടെ നേര്‍ക്കു തിരിക്കണമേ. മനസ്സു തകര്‍ന്നവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും പ്രിയപ്പെട്ടവരുടെ സംസ്‌കാരം സമുചിതമായി നടത്താന്‍ സാധിക്കാതെ ദുഖിക്കുന്നവരെയും അവിടുന്ന് ആശ്വസിപ്പിക്കണമേ. കൊറോണാ രോഗം ബാധിച്ച പ്രിയപ്പെട്ടവരെയോര്‍ത്ത് ആകുലപ്പെടുന്നവര്‍ക്കും രോഗവ്യാപനം തടയുന്നതിനായി അവരോടൊപ്പം ആയിരിക്കാന്‍ സാധിക്കാത്തവര്‍ക്കും അങ്ങയുടെ സ്നേഹസാമീപ്യം അരുളണമേ. ഭാവിയുടെ അനിശ്ചിതത്വമോര്‍ത്തും സാമ്പത്തികപ്രയാസങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ചും പ്രയാസപ്പെടുന്നവരെയും പ്രത്യാശ കൊണ്ട് നിറയ്ക്കണമേ.
ദൈവത്തിന്റെയും ഞങ്ങളുടെയും മാതാവേ, ഈ വലിയ സഹനം അവസാനിക്കുന്നതിനും പ്രത്യാശയും ശാന്തിയും വീണ്ടും പുലരുന്നതിനും വേണ്ടിയും ഞങ്ങള്‍ക്കു വേണ്ടിയും കരുണയുടെ പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ. കാനായില്‍ അങ്ങ് ചെയ്തതു പോലെ, രോഗികളുടെയും ഇരകളുടെയും കുടുംബാംഗങ്ങളും സമാശ്വസിക്കപ്പെടുന്നതിനു വേണ്ടിയും അവരുടെ ഹൃദയങ്ങള്‍ വിശ്വാസവും ശരണവും കൊണ്ടു നിറയാന്‍ അങ്ങയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
ഈ അടിയന്തര സാഹചര്യത്തില്‍ സ്വന്തം സുരക്ഷ പോലും മറന്ന് മുന്നില്‍ നിന്നു പോരാടുന്ന നഴ്സുമാരെയും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പ്രയത്നങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് ശക്തിയും ഉദാരതയും ആരോഗ്യവും പ്രദാനം ചെയ്യുകയും ചെയ്യണമേ.
രോഗികളെ രാവും പകലും ശുശ്രൂഷിക്കുന്നവരെയും സുവിശേഷത്തോടുള്ള വിശ്വസ്തതയെ പ്രതി അജപാലദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരെയും അവിടുത്തെ സാമീപ്യം കൊണ്ട് അനുഗ്രഹിക്കണമേ.
പരിശുദ്ധ കന്യകേ, ഈ വൈറസിനെ കീഴടക്കുന്നതിനായുള്ള മരുന്ന് കണ്ടെത്തുവാന്‍ വേണ്ടി ശാസ്ത്രീയ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ബുദ്ധിയെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കണമേ.
ദേശീയ നേതാക്കളെ അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടുത്തണമേ. അങ്ങനെ അവര്‍ ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവരുടെ സഹായത്തിനെത്തുകയും സാമൂഹികവും സാമ്പത്തികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യട്ടെ.
ഏറ്റവും പരിശുദ്ധയായ മറിയമേ, ആയുധനിര്‍മാണത്തിനായി മാറ്റിവച്ചിരിക്കുന്ന വലിയ ധനശേഖരം ഗവേഷണത്തിനായി ഉപയോഗിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രയോജനപ്പെടുത്താനും അവരെ പ്രചോദിപ്പിക്കണമേ.
പ്രിയപ്പെട്ട മറിയമേ, ഞങ്ങളെല്ലാവരും വലിയൊരു കുടുംബത്തിലെ അംഗങ്ങളാണെന്നും മനുഷ്യര്‍ എല്ലാവരും ഒന്നാണെന്നും തിരിച്ചറിഞ്ഞ് സാഹോദര്യത്തിലും ഐക്യത്തിലും പുലരാനും ദാരിദ്ര്യത്തിന് പരിഹാരം കാണാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും പ്രാര്‍ത്ഥനയിലും ശുശ്രൂഷയിലും സ്ഥിരപ്പെടുത്തുകയും ചെയ്യണമേ.
വേദനിക്കുന്നവരുടെ സമാശ്വാസമായ മറിയമേ, ദുരിതം അനുഭവിക്കുന്ന അങ്ങയുടെ എല്ലാ മക്കളെയും ആശ്ലേഷിക്കുകയും ദൈവം തന്റെ സര്‍വശക്തമായ കരം നീട്ടി ഈ ഭയാനകമായ പകര്‍ച്ചവ്യാധിയില്‍ നിന്ന് ഞങ്ങളെ മോചിപ്പിച്ച് ജീവിതം സ്വച്ഛമായും സാധാരണമായും മുന്‍പത്തെ പോലെ ഒഴുകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ.
ഞങ്ങളുടെ ഈ ജീവിതയാത്രയില്‍ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി പ്രകാശിക്കുന്ന അമ്മേ, ഞങ്ങളെ മുഴുവനായും അങ്ങയുടെ തൃക്കരങ്ങളില്‍ ഞങ്ങള്‍ ഭരമേല്‍പിക്കുന്നു. ഓ കരുണാര്‍ദ്രയും, സ്നേഹ മയിയും മാധുര്യപൂര്‍ണയുമായ മറിയമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles