വിശുദ്ധ മാര്‍ട്ടിന്‍ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃകകള്‍

നവംബര്‍ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാന്‍സീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാര്‍ട്ടിന്‍ ഡീ പോറസിന്റെ തിരുനാള്‍.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായില്‍ 1579 ഡിസംബര്‍ ഒന്‍പതിനായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ഡീ പോറസിന്റെ ജനനം. ഹുവാന്‍ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാര്‍ട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സല്‍പ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂര്‍വ്വം മറന്നു. കാരണം അവര്‍ അവിവാഹിതരും അന്ന ഒരു ആഫ്രിക്കന്‍ അടിമയുമായിരുന്നു. 1579 ല്‍ മാര്‍ട്ടിനു ജ്ഞാനസ്‌നാനം നല്‍കിയെങ്കിലും മാമ്മോദീസാ രജിസ്റ്ററില്‍ പിതാവിന്റെ നാമം രേഖപ്പെടുത്തിയിട്ടില്ല. കടുത്ത ദാരിദ്യത്തിനു നടുവില്‍ അമ്മ ഒറ്റയ്ക്കാണു മാര്‍ട്ടിനെ വളര്‍ത്തിയത്. ചെറുപ്പം മുതലേ മറ്റുള്ളവരോടു ഉദാരതയാടെ കൊച്ചു മാര്‍ട്ടിന്‍ പെരുമാറിയിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ അമ്മ മാര്‍ക്കറ്റില്‍ വിട്ടിരുന്നപ്പോള്‍ വിട്ടിലെത്തുന്നതിനു മുമ്പേ അവയെല്ലാം തങ്ങളേക്കാള്‍ പാവപ്പെട്ടവരായവര്‍ക്കു അവന്‍ പങ്കുവെച്ചു നല്‍കിയിരുന്നു. പത്തു വയസ്സു മുതല്‍ രാത്രിയില്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുന്നത് അവന്‍ പതിവാക്കി. ഇതു ജീവിതാവസാനം വരെ മാര്‍ട്ടിന്‍ പാലിച്ചു പോന്നു.

മാര്‍ട്ടിനു എട്ടു വയസ്സുള്ളപ്പോള്‍ ഹുവാന്‍ ഡീ പോറസ് മാര്‍ട്ടിന്‍ തന്റെ പുത്രനാണന്നു അംഗീകരിച്ചു. പന്ത്രണ്ടാം വയസ്സില്‍ ബാര്‍ബറിന്റെ പണി ചെയ്യാന്‍ തുടങ്ങി. പിന്നീടു ശസ്ത്രക്രീയ നടത്തുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍,
മരുന്നുകള്‍ ഉപയോഗിക്കേണ്ട രീതി, മുറിവുകള്‍ വൃത്തിയാകുന്ന മാര്‍ഗ്ഗങ്ങള്‍ എന്നിവ മാര്‍ട്ടിന്‍ ഹൃദ്യസ്ഥമാക്കി. ഭൂമിയില്‍ തന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ജന്മം നല്‍കിയ പിതാവ് സന്നദ്ധനാകാത്തതിനാല്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സ്‌നേഹത്തിലും കാരുണ്യത്തിലും ചെറുപ്പം മുതലേ ആശ്രയിക്കാന്‍ തുടങ്ങി . കുട്ടി ആയിരിക്കുമ്പോഴേ തന്നെ ദൈവാലയത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്താല്‍ ദൈവാലയത്തിന്റെ അകത്തു കയറി സ്വര്‍ഗ്ഗീയ പിതാവിനെ സന്ദര്‍ശിക്കുന്ന ഒരു അവസരവും മാര്‍ട്ടിന്‍ ഒഴിവാക്കിയിരുന്നില്ല. പിതാവിന്റെ തിരസ്‌കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാര്‍ട്ടിനെ രൂപപ്പെടുത്തിയതു ദൈവ പിതാവിന്റെ സ്‌നേഹം ഇളം പ്രായത്തിലെ അനുഭവിച്ചതു മൂലമാണ്.

എല്ലാവര്‍ക്കും വേണ്ടിയുള്ള വിശുദ്ധന്‍
ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ക്കുള്ള വിശുദ്ധനാണ് വി. മാര്‍ട്ടിന്‍ .ബാര്‍ബറായും, തൂപ്പുകാരനായും, കാഴ്ച മുറി സൂക്ഷിപ്പുകാരനായും, രോഗി ശുശ്രൂഷിയായും, ദൈവത്തിന്റെ സൃഷ്ടികളായ മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലകനായും വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കിയും മാര്‍ട്ടിന്‍ പകര്‍ന്നാടിയതു നിരവധി വേഷങ്ങളാണ്, എല്ലാത്തിനും ഉപരിയായി രാത്രിയുടെ പകുതി സമയവും പ്രാര്‍ത്ഥനയ്ക്കായി മാറ്റി വച്ചിരുന്നു. പ്രാര്‍ത്ഥനയുടെ അടിത്തറയില്‍ പണിതുയര്‍ത്തിയതായിരുന്നു വിശുദ്ധ മാര്‍ട്ടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. പിതാവാരെന്നറിയപ്പെടാത്ത ഒരു പുത്രനില്‍ നിന്നു ദൈവത്തിന്റെ പ്രിയപ്പെട്ട മകനായി വിശുദ്ധ മാര്‍ട്ടിനെ രൂപാന്തരപ്പെടുത്തിയത് പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നുമല്ല.

സന്യാസ ജീവിതം
പതിനഞ്ചാം വയസ്സില്‍ സന്യാസ സഭയില്‍ ചേരണമെന്ന ആഗ്രഹം ഉദിച്ചു. ലീമായിലെ ഡോമിനിക്കന്‍ സഭക്കാരുടെ ജപമാല ആശ്രമത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും വര്‍ണ്ണവിവേചനം മൂലം ഒരു പണിക്കാരനായി മാത്രമേ അവര്‍ മാര്‍ട്ടിനെ സ്വീകരിച്ചുള്ളു. പിന്നീടു1603 ല്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ ഡോമിനിക്കന്‍ സഭയില്‍ ഒരു തുണ സഹോദരനായി മാര്‍ട്ടിന്‍ ചേര്‍ന്നു. പൗരോഹിത്യം സ്വീകരിക്കുന്നതില്‍നിന്നു അദ്ദേഹം സ്വയം പിന്മാറി.
മാര്‍ട്ടിന്റെ അനതി സാധാരണമായ വിശുദ്ധിയെ കുറിച്ചു ധാരാളം കഥകളുണ്ട്. പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ മാര്‍ട്ടിന്റെ തലക്കു ചുറ്റും പലപ്പോഴും ഒരു പ്രകാശഗോളം വലയം ചെയ്തിരുന്നു. മറ്റു ചില അവസരങ്ങളില്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാല്‍ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടിരുന്നു. ബൈ ലോക്കേഷനുള്ള ദൈവിക സിദ്ധി മാര്‍ട്ടിനെ ആവശ്യക്കാരുടെ അടുത്തു കൊണ്ടുചെന്നു എത്തിക്കുമായിരുന്നു. അടിച്ചിട്ട മുറികളില്‍ ആരും ആശ്രയമില്ലാതിരുന്ന രോഗികളുടെ അടുത്തു സഹായ ഹസ്തമായി അത്ഭുഭുതകരമായ രീതിയില്‍ മാര്‍ട്ടിന്‍ എത്തുമായിരുന്നു.

സഹിക്കുന്ന പാവങ്ങളുടെ പിതാവ്
മാര്‍ട്ടിന്റെ ജീവിതകാലത്തു ലീമായിലെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് സഹിക്കുന്ന പാവങ്ങളുടെ പിതാവ് എന്നായിരുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുക മാത്രമല്ല മാര്‍ട്ടിന്‍ ചെയ്തിരുന്നത് മറിച്ചു മക്കളെ തേടി അലഞ്ഞിരുന്ന ദൈവ പിതാവിനെ അവര്‍ക്കു കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധവും അടിമത്തവും സര്‍വ്വസാധാരണവും അത്യാഗ്രഹികളുടെ ആര്‍ത്തി സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥ പരിതാപത്തിലാക്കുകയും ചെയ്തിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്‍ ജീവിച്ചിരുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു സാമൂഹിക നരകത്തിന്റെ ഇരയായിരുന്നു മാര്‍ട്ടിന്‍.മിശ്ര വംശജനും അവിവാഹിത ബന്ധത്തിന്റെ സന്തതിയുമായിരുന്നതിനാല്‍ മാര്‍ട്ടിന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. വര്‍ണ്ണവിവേചനത്തിന്റെയും അടിമപ്പണിയുടെയും ക്രൂരത അതിന്റെ എല്ലാ തീവ്രതകളോടും കൂടെ അവന്‍ അനുഭവിച്ചിരുന്നു.
ലീമായിലെ പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതില്‍ മാര്‍ട്ടിന്‍ പ്രദര്‍ശിപ്പിച്ചിരുന്ന ശ്രദ്ധയും താല്‍പര്യവും പലപ്പോഴും ആശ്രമാംഗങ്ങളില്‍ അസൂയ ഉളവാക്കിയിരുന്നു. ഒരിക്കല്‍ തെരുവില്‍ നിന്നു വ്രണം ഒലിക്കുന്ന ഒരു രോഗിയുമായി മാര്‍ട്ടിന്‍ ആശ്രമത്തിലെത്തി. നഗ്‌നനായിരുന്ന ആ വൃദ്ധന്റെ ശരീരത്തില്‍ നിന്നു പുഴുക്കള്‍ പുറത്തു വന്നിരുന്നു. രോഗിയുടെ പിതാവസ്ഥ കണ്ടു മറ്റു ആശ്രമാംഗങ്ങള്‍ ഭയപ്പെട്ടു പിന്മാറുകയും മാര്‍ട്ടിനെ ശകാരിക്കുകയും ചെയ്തു. മാര്‍ട്ടിന്‍ സ്വന്തം കട്ടിലില്‍ ആ പടുവൃദ്ധനെ കിടത്തി ശുശ്രൂഷിച്ചു. ഒരു സഹായത്തിനും തിരിഞ്ഞു നോക്കാതിരുന്ന സഹോദരനോടു വിശുദ്ധന്‍ ഇപ്രകാരം പറഞ്ഞു. ‘ എന്റെ പ്രിയ സഹോദരാ, വൃത്തിയെക്കാള്‍ കാരുണ്യമാണ് കൂടുതല്‍ അഭിലഷണീയം. ഒരല്പം സോപ്പു കൊണ്ട് എന്റെ കിടക്ക വിരി എനിക്കു വൃത്തിയാക്കാന്‍ സാധിക്കും , പക്ഷേ നിര്‍ഭാഗ്യവാനായ ആ മനുഷ്യനെ സഹായിക്കാതെ നിഷ്ഠുരമായി ഞാന്‍ പെരുമാറിയാല്‍ അതു എന്റെ ആത്മാവില്‍ സൃഷ്ടിക്കുന്ന കറ ഇല്ലാതാക്കുവാന്‍ കണ്ണീരിന്റെ ഒരു മലവെള്ളപ്രവാഹം ഒഴിക്കിയാലും മതിയാവുകയില്ല.’

പെറുവില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ വെള്ളക്കാരനോ കറുത്തവനോ എന്ന പക്ഷഭേദം കൂടാതെ മാര്‍ട്ടിന്‍ എല്ലാവരെയും ശുശ്രൂഷിച്ചു. ഒരു ഭിഷഗ്വരനെന്ന നിലയിലും മാര്‍ട്ടിന്റെ കീര്‍ത്തി ലാറ്റിന്‍ അമേരിക്കയില്‍ പെട്ടന്നു പടര്‍ന്നു. മെക്‌സിക്കോയിലെ മെത്രാപ്പോലീത്ത പോലും ഒരിക്കല്‍ മാര്‍ട്ടിന്റെ സഹായം തേടി ലീമായില്‍ എത്തിയിരുന്നു. ഒരു രോഗി സുഖപ്പെടുമോ ഇല്ലയോ എന്നു പരിശോധനയില്‍ മനസ്സിലാക്കാനുള്ള അത്ഭുത സിദ്ധി മാര്‍ട്ടിനുണ്ടായിയിരുന്നു.

മരണവും വിശുദ്ധ പദവി പ്രഖ്യാപനവും
1639 നവംബര്‍ മാസം മൂന്നാം തീയതി പനി ബാധിച്ചാണ് മാര്‍ട്ടിന്‍ അറുപതാമത്തെ വയസ്സില്‍ ലിമായില്‍ നിര്യാതനായത് . ലാറ്റിന്‍ അമേരിക്കയില്‍ പ്രശസ്താനായിരുന്നെങ്കിലും ആഗോള സഭ 1837 ലാണ് മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് .1962 മെയ് മാസം ആറാം തീയതി ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ മാര്‍ട്ടിനെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തി. വംശങ്ങള്‍ തമ്മിലുള്ള ബന്ധം, സാമൂഹിക നീതി, പൊതു വിദ്യാഭ്യാസം, പെറുവിലെ ടെലിവിഷന്‍ , പൊതു ആരോഗ്യം, സെപ്യനിലെ തൊഴിലാളി സംഘടനകള്‍, മിശ്ര വംശജരായ വ്യക്തികള്‍, ബാര്‍ബര്‍മാര്‍ എന്നിവരുടെ മധ്യസ്ഥനാണ് വി. മാര്‍ട്ടിന്‍

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles