ഇന്നത്തെ വിശുദ്ധര്‍: രക്തസാക്ഷികളായ വിശുദ്ധ മാര്‍സെല്ലിനൂസും, വിശുദ്ധ പീറ്ററും

June 02: രക്തസാക്ഷികളായ വിശുദ്ധ മാര്‍സെല്ലിനൂസും, വിശുദ്ധ പീറ്ററും

റോമിലെ പുരോഹിത വൃന്ദത്തില്‍പ്പെട്ട വിശുദ്ധ മാര്‍സെല്ലിനൂസ്‌ ഒരു പുരോഹിതനും വിശുദ്ധ പീറ്റര്‍ ഒരു ഭൂതോഛാടകനുമായിരിന്നു. 304-ല്‍ ഡയോക്ലീഷന്റെ മത പീഡനകാലത്ത് മാര്‍സെല്ലിനൂസും, പീറ്ററെയും കൊല്ലാന്‍ വിധിക്കപ്പെട്ടു. ന്യായാധിപന്റെ രഹസ്യ ഉത്തരവിനാല്‍, അവരെ കൊല്ലുവാന്‍ നിയോഗിക്കപ്പെട്ടയാള്‍ അവരെ ഒരു വനത്തിലേക്ക് നയിച്ചു. ഒരു ക്രിസ്ത്യാനിക്കും അവരുടെ കുഴിമാടത്തിന്റെ സ്ഥലത്തേക്കുറിച്ചുള്ള അറിവുണ്ടാകാതിരിക്കുന്നതിനായിരുന്നു ഇത്. മുള്ളുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് അവരെ എത്തിച്ചതിനു ശേഷം അവരെ കൊല്ലുവാനുള്ള തന്റെ ദൗത്യത്തെകുറിച്ച് പടയാളി വിശുദ്ധരോടു വെളിപ്പെടുത്തി. ഇത് കേട്ട വിശുദ്ധര്‍ വളരെ സന്തോഷത്തോടു കൂടി ഇടതൂര്‍ന്ന കുറ്റിച്ചെടികളും, കുന്ന് കൂടികിടക്കുന്ന കല്ലുകളും മറ്റും മാറ്റി തങ്ങളുടെ കുഴിമാടം ഒരുക്കി. തുടര്‍ന്ന് വിശുദ്ധരെ ശിരഛേദം ചെയ്തതിനു ശേഷം അതേ സ്ഥലത്ത്‌ തന്നെ അവരെ അടക്കം ചെയ്യുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ലൂസില്ല എന്ന് പേരായ ഒരു ഭക്തയായ സ്ത്രീ ഒരു വെളിപ്പാട് മുഖേനെ ഇതിനേകുറിച്ച് അറിയുകയും ഫിര്‍മിനാ എന്ന് പേരായ മാറ്റൊരു സ്ത്രീക്കൊപ്പം വിശുദ്ധരുടെ മൃതദേഹങ്ങള്‍ അവിടെ നിന്നും മാറ്റുകയും വിശുദ്ധ തിബര്‍ത്തിയൂസിന്റെ ശവകുടീരത്തിനു സമീപമായി ലവിക്കന്‍ റോഡിലുള്ള ഭൂഗര്‍ഭ ശവകല്ലറയില്‍ വളരെ ആദരപൂര്‍വ്വം അവ അടക്കം ചെയ്യുകയും ചെയ്തു.

വിശുദ്ധരെ കൊലപ്പെടുത്തിയ കൊലപാതകിയുടെ വായില്‍ നിന്നും താന്‍ ഈ വിവരങ്ങള്‍ നേരിട്ട് കേട്ടതായി ദമാസൂസ്‌ പാപ്പാ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ഈ വിവരങ്ങള്‍ അദ്ദേഹം അവരുടെ ശവകുടീരത്തിലെ സ്മരണികാ കുറിപ്പില്‍ ലാറ്റിന്‍ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഗ്രന്ഥാലയ സൂക്ഷിപ്പുകാരനായിരുന്ന അനസ്താസിയൂസ് പുരാണ രേഖകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹാനായ കോണ്‍സ്റ്റന്റൈന്‍ ഈ വിശുദ്ധരുടെ ആദരണാര്‍ത്ഥം അവിടെ ഒരു ദേവാലയം പണികഴിപ്പിച്ചു. തന്റെ മാതാവായ ഹെലേനയെ ഈ ദേവാലയത്തിലാണ് അടക്കം ചെയ്തത്. ഇക്കാര്യങ്ങള്‍ ബീഡ്, അഡോ, സിഗെബെര്‍ട്ട് തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഹെലേനയുടെ ഈ സ്മാരകമണ്ഡപം, ഇപ്പോഴും ആ ബസലിക്കയില്‍ കാണാവുന്നതാണ്.

ചാര്‍ളിമേയിന്റേയും, അദ്ദേഹത്തിന്റെ പത്നിയായ എമ്മായുടെയും സെക്രട്ടറിയായിരുന്ന എജിന്‍ഹാര്‍ഡ്‌ ഒരു സന്യാസിയായി മാറുകയും, ഫോണ്ട്നെല്ലേയിലേയും, ഘെന്റിലേയും ആശ്രമാധിപതിയായി നിയമിതനാവുകയും ചെയ്തു. എമ്മായുടെ മരണത്തേ തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്‍ താന്‍ പണികഴിപ്പിച്ചതും, അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ ആശ്രമങ്ങളെ സമ്പുഷ്ടമാക്കുന്നതിനായി രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ക്കായി എജിന്‍ഹാര്‍ഡിനെ റോമിലേക്കയച്ചു. ഗ്രിഗറി നാലാമന്‍ പാപ്പാ അദ്ദേഹത്തിന് വിശുദ്ധന്‍മാരായ മാര്‍സെല്ലിനൂസ്‌, പീറ്റര്‍ എന്നിവരുടെ ഭൗതീകശരീരങ്ങള്‍ അദ്ദേഹത്തിന് നല്‍കി. അധികം താമസിയാതെ വിശുദ്ധരുടെ ഭൗതീകശരീരങ്ങള്‍ ജര്‍മ്മനിയിലേക്ക്‌ മാറ്റി. ഈ ഭൗതീകശരീരങ്ങള്‍ എജിന്‍ഹാര്‍ഡ് ആദ്യം സ്ട്രാസ്ബര്‍ഗിലും, പിന്നീട് മിച്ച്ലെന്‍സ്റ്റാഡിലേക്കും അവിടെനിന്ന് സെല്‍ജെന്‍സ്റ്റാഡ്‌ എന്നറിയപ്പെട്ട മാലിന്‍ഹെയിമിലേക്കും മാറ്റി.

829-ല്‍ ഈ വിശുദ്ധരുടെ ആദരണാര്‍ത്ഥം അവിടെ ഒരു ദേവാലയവും ഒരു ആശ്രമവും പണികഴിപ്പിച്ചു. ചാര്‍ളിമേയിന്റെ ജീവചരിത്രത്തിലും കൂടാതെ പെപിന്‍, ചാര്‍ളിമേയിന്‍ തുടങ്ങിയവരുടെ ഭരണകാലത്തെ ഫ്രാന്‍സിന്റെ ചരിത്രത്തിലേയും പരാമര്‍ശങ്ങള്‍ക്ക്‌ പുറമേ ലെവിസ് ഡെബൊനൈറിന്റെ ഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങളെകുറിച്ചു വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സിഗെബെര്‍ട്ട്, ഐമോണിനൂസ്‌, റബാനൂസ്‌ മാരുസ്‌ തുടങ്ങിയവരും നമ്മുടെ വിശുദ്ധരുടെ ഭൗതീകശരീരങ്ങള്‍ ജര്‍മ്മനിയിലേക്ക്‌ മാറ്റിയതിനെ കുറിച്ച് പരാമര്‍ശിക്കുന്നു. റോമിലെ ഈ വിശുദ്ധരുടെ ദേവാലയത്തില്‍ മഹാനായ ഗ്രിഗറി പാപ്പാ ഏതാണ്ട് ഇരുപതോളം പ്രാവശ്യം സുവിശേഷ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

വിശുദ്ധ മാര്‍സെല്ലിനൂസ്‌, വിശുദ്ധ പീറ്റര്‍,  ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles