31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്ക ഒപ്പിട്ടു

ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് എം. അസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിര്‍ച്വലായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനും, സ്ത്രീകളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുവാനുള്ള ആഹ്വാനമാണ് ‘ദി ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷന്‍’. അമേരിക്കയെ കൂടാതെ ബ്രസീല്‍, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഉഗാണ്ട എന്നീ രാജ്യങ്ങളും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ആദ്യത്തെ ബഹുരാഷ്ട്ര സംഖ്യം എന്ന നിലയില്‍ ജനീവ കോണ്‍സെന്‍സ് ഡിക്ലറേഷന്‍ ചരിത്ര സംഭവമാണെന്നു മൈക്ക് പോംപിയോ പറഞ്ഞു.

ജെനീവ കോണ്‍സെന്‍സ് പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതോടെ തങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, സ്ത്രീകളുടെ ആരോഗ്യവും, ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണവും, സാമൂഹ്യജീവിതത്തിന്റെ അടിത്തറയെന്ന നിലയില്‍ കുടുംബത്തിന്റെ പ്രാധാന്യവും എടുത്തുകാട്ടുകയാണ് പ്രഖ്യാപനത്തിന്റെ ഉള്ളടക്കമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രമെന്നത് ഒരു അന്താരാഷ്‌ട്ര അവകാശമല്ലെന്നും, അബോര്‍ഷനെ സാമ്പത്തികമായി പിന്താങ്ങേണ്ട ബാധ്യത അമേരിക്കയ്ക്കില്ലെന്നും, തങ്ങളുടെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസരിച്ചുള്ള പരിപാടികള്‍ നടപ്പിലാക്കുവാന്‍ രാഷ്ട്രങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷനില്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തിന് അന്താരാഷ്‌ട്ര തലത്തില്‍ യാതൊരു അവകാശവുമില്ലെന്നും, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ഹെല്‍ത്ത് ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് അസര്‍ പറഞ്ഞത്. വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടി ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷനില്‍ ഒപ്പുവെക്കുവാനുള്ള അവസാന അവസരമല്ലെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ സഖ്യത്തില്‍ പങ്കാളിയല്ലാത്ത രാഷ്ട്രങ്ങളെ കൂടി പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുവാന്‍ അസര്‍ ക്ഷണിച്ചു.

എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തരുതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ്‌ ഹുമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന ‘മനുഷ്യാവകാശ’ സംഘടനയാണ് ആംനസ്റ്റി. കടുത്ത ക്രൈസ്തവ വിശ്വാസിയും പ്രോലൈഫ് പ്രവര്‍ത്തകയായ അമി കോണി ബാരെറ്റിനെ യുഎസ് സുപ്രീംകോടതി ജസ്റ്റിസായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതിന് തൊട്ടുപിന്നാലെ ജെനീവ കോണ്‍സെന്‍സ് ഡിക്ലറേഷനില്‍ ഒപ്പുവെച്ചതിലൂടെ തങ്ങളുടെ പ്രോലൈഫ് നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലായെന്ന സൂചനയാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles