ഇന്നത്തെ വിശുദ്ധദിനം : കാരുണ്യ മാതാവ്

September 24: കാരുണ്യ മാതാവ്

നിങ്ങള്‍ നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി തടങ്കല്‍ പാളയങ്ങളില്‍ ഹോമിക്കുവാന്‍ തയ്യാറാണോ? നിങ്ങള്‍ ഒരു തടവുപുള്ളിയുടെ സ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറാണോ? നിങ്ങളുടെ സുഖ സൗകര്യങ്ങള്‍ ഒരു അടിമക്ക് വേണ്ടി ഉപേക്ഷിക്കുവാന്‍ തയ്യാറാണോ? തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അനുതപിക്കുവാനും നിങ്ങള്‍ക്കാകുമോ? മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുരാതന കാലം മുതലേ ക്രിസ്തുവിന്റെ അനുയായികള്‍ ചെയ്തു വന്നതാണ്. പ്രത്യേകിച്ച് മദ്ധ്യകാലഘട്ടങ്ങളില്‍. അക്കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയുടെ എതിരാളികള്‍ ക്രിസ്ത്യന്‍ ഭൂപ്രദേശങ്ങളില്‍ വലിയൊരു ഭാഗം കീഴടക്കുകയും ആയിരകണക്കിന് ക്രിസ്ത്യാനികളെ തടവിലാക്കുകയും ചെയ്തു. ഈ ഹതഭാഗ്യരെ മോചിപ്പിക്കുന്നതിനായി അങ്ങിങ്ങായി പല ധീര മുന്നേറ്റങ്ങളും ഉണ്ടായി.

തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഒരു സഭ സ്ഥാപിക്കണമെന്ന് പരിശുദ്ധ അമ്മ വിശുദ്ധ പീറ്റര്‍ നൊലാസ്കോക്ക് ഒരു ദര്‍ശനം നല്‍കികൊണ്ട് അരുളിച്ചെയ്തു. ഇത് 1218ല്‍ ആണ് സംഭവിച്ചത്. അതിനു മുന്‍പ് 1192ല്‍ സ്പെയിനിലെയും, ബാഴ്സിലോനയിലെയും ചില കുലീന വ്യക്തികള്‍ ചേര്‍ന്ന്‍ ആശുപത്രികളിലെ രോഗികളെയും മൂറുകളുടെ പിടിയില്‍പ്പെട്ട ക്രിസ്ത്യാനികളെയും രക്ഷിക്കുന്നതിനായി ഒരു സംഘടന സ്ഥാപിച്ചിരുന്നു. സെന്റ്‌ പീറ്റര്‍ നൊലാസ്കോയും, പെന്നാഫോര്‍ട്ടിലെ സെന്റ്‌ റെയ്മണ്ടും, ജെയിംസ്‌ രാജാവും ചേര്‍ന്ന്‍ ‘ഔര്‍ ലേഡി ഓഫ് മേഴ്സി’ എന്ന സഭ സ്ഥാപിച്ചു.

ഈ സഭയില്‍ ഉള്‍പ്പെട്ട വൈദികര്‍ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം പ്രാര്‍ത്ഥിക്കുകയും സന്യാസികളും പ്രഭുക്കന്മാരും തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുന്നതിനായി അതീവ പരിശ്രമം നടത്തുകയും ചെയ്തിരിന്നു. ഈ വിജയങ്ങളെല്ലാം തന്നെ വിമോചകരുടെ റാണിയായ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥതയാല്‍ ലഭിച്ചതാണ്. 1198-ല്‍ വിശുദ്ധ ജോണും വാലോയിസിലെ വിശുദ്ധ ഫെലിക്സുമായി ചേര്‍ന്ന്‍ ‘ട്രിനിറ്റേറിയന്‍സ് സഭ’ സ്ഥാപിച്ചു കൊണ്ട് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുവാന്‍ സഭ തീരുമാനമെടുക്കുകയും ചെയ്തു.

അന്നു തുടങ്ങി 1787 വരെ ഏതാണ്ട് 900,000 ക്രിസ്തീയ തടവുകാരെ മോചിപ്പിക്കുകയുണ്ടായി. സെന്റ്‌ പീറ്റര്‍ നൊലാസ്കോ സ്ഥാപിച്ച ‘മേഴ്സിടിയന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ‘ദി ഓര്‍ഡര്‍ ഓഫ് ഔര്‍ ലേഡി ഓഫ് റാന്‍സം’ എന്ന സഭ 1218 നും 1632നും ഇടക്ക് ഏതാണ്ട് 490,736 അടിമകളെയും മോചിപ്പിക്കുകയുണ്ടായി. പില്‍കാലത്ത് അടിമയായിരുന്ന സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ തന്റെ വൈദികര്‍ക്കൊപ്പം 1642നും 1660നും ഇടയില്‍ ഏതാണ്ട് 1200 ഓളം തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ 1,200,000 പൌണ്ട് വെള്ളി മോചന ദ്രവ്യമായി നല്‍കി മോചിപ്പിച്ചിരുന്നു. ആയിരകണക്കിന് തടവുപുള്ളികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന നേട്ടവും ഇക്കാലത്തുണ്ടായി.

ഇക്കാലഘട്ടങ്ങളില്‍ നിരവധി പേര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ക്രൂരമായ പീഡകള്‍ സഹിച്ചു രക്തസാക്ഷിത്വം വഹിച്ചു. ഇക്കാര്യങ്ങളെല്ലാം തന്നെ ബോനെറ്റ്-മോറി എന്ന ആധുനിക പ്രൊട്ടസ്റ്റന്റ് ചരിത്രകാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആ സമയത്ത് യൂറോപ്പിന്റെയോ അമേരിക്കയുടെയോ യാതൊരുവിധ സൈനിക നീക്കങ്ങളും ഈ പ്രാകൃത പ്രദേശങ്ങളിലേക്ക് ഉണ്ടായിട്ടില്ല എന്നദ്ദേഹം രേഖപ്പെടുത്തുന്നു. മറിച്ച് മാതായിലെ വിശുദ്ധ ജോണ്‍, വിശുദ്ധ പീറ്റര്‍ നൊലാസ്കോ, വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയവരുടെ വിനയാന്വിതരായ സഭാമക്കളുടെ ജീവത്യാഗത്തിന്റെ ഫലമായാണ് ഇതെല്ലാം സാധ്യമായത്.

കാരുണ്യ മാതാവെ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles