ദൈവം നിന്നെ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് സാത്താന് ഫൗസ്റ്റീനയെ പരീക്ഷിക്കുന്നു

ദൈവം ഒരു ആത്മാവിനെ ഇപ്രകാരമുള്ള അന്ധകാരത്തിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ആർക്കും അതിനു പ്രകാശമേകാൻ സാധിക്കുകയില്ല. അത് സുവ്യക്തവും ഭീതിജനകവുമായ തരത്തിൽ ദൈവത്തിന്റെ തിരസ്കരണം അനുഭവിക്കുന്നു. വേദനാജനകമായ രോദനങ്ങൾ അതിന്റെ ഹൃദയത്തിൽനിന്ന് ഉയരുന്നു, ഒരു വൈദികനും ഈ വേദനയുടെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കുകയില്ല, അല്ലെങ്കിൽ, അദ്ദേഹംതന്നെ അപ്രകാരമുള്ള പരീക്ഷണങ്ങളിൽക്കൂടി കടന്നുവന്ന വ്യക്തിയായിരിക്കണം. ഈ സന്ദർഭങ്ങളിലെല്ലാം, ദുരാത്മാക്കൾ ഈ ആത്മാവിന്റെ സഹനങ്ങളുടെ തീവ്രത കൂട്ടുന്നു. അവ ഇപ്രകാരം പരിഹസിക്കുന്നു: “കണ്ടോ? തുടർന്നും വിശ്വസ്തയായിരിക്കാൻ നീ ആഗ്രഹിക്കുന്നോ?
ഇപ്പോൾ നിനക്കു നിന്റെ പ്രതിഫലം ലഭിച്ചു. നീ ഞങ്ങളുടെ അധീനതയിലാണ്!” എന്നാൽ ദൈവം അനുവദിക്കുന്ന അളവിൽ മാത്രമേ സാത്താന് ഒരാത്മാവിന്റെമേൽ സ്വാധീനമുള്ളു, നമുക്ക് എത്രമാത്രം സഹിക്കാൻ സാധിക്കുമെന്നതു ദൈവത്തിനറിയാം. സാത്താൻ പറയുന്നു, “നിന്റെ പരിത്യാഗം വഴിയും, നിയമത്തോടുള്ള നിന്റെ വിശ്വസ്തതമൂലവും നിനക്ക് എന്തു ലഭിച്ചു? ഈ പരിശ്രമങ്ങൾ കൊണ്ട് എന്തു പ്രയോജനമുണ്ടായി? ദൈവത്താൽ നീ ഉപേക്ഷിക്കപ്പെട്ടു!” ഉപേക്ഷിക്കപ്പെട്ടു എന്ന വാക്ക് എല്ലാ ചേതനയിലേക്കും അസ്ഥിയുടെ മജ്ജയിലേക്കുംഅഗ്നിപോലെ തുളച്ചുകയറുന്നു.
ആത്മാവിന്റെ മുഴുവൻ അസ്തിത്വത്തേയും അതു മുറിപ്പെടുത്തുന്നു. ഈ അഗ്നിപരീക്ഷണം അതിന്റെ മൂർദ്ധന്യാവസ്ഥയിൽഎത്തുന്നു. ആത്മാവ് ഒരു സ്ഥലത്തുനിന്നും ഇനി സഹായം പ്രതീക്ഷിക്കുന്നില്ല. തന്നിലേക്കുതന്നെ അത് ഉൾവലിയുന്നു, എല്ലാത്തിൽനിന്നും പിൻവലിയുന്നു; ഇപ്രകാരം തിരസ്കരിക്കപ്പെടുന്നതിന്റെ പീഡ സഹിക്കാൻ തയ്യാറാകുന്നു. ഈ അവസ്ഥ വിവരിക്കാൻ എനിക്കു വാക്കുകളില്ല. ഇത് ആത്മാവിന്റെ തീവ്രവേദനയാണ്.
ഖണ്ഡിക – 99
ആദ്യമായി ഇപ്രകാരമുള്ള സമയം അടുത്തുവന്നപ്പോൾ, വിശുദ്ധ അനുസരണമെന്ന പുണ്യംവഴി ഞാൻ അതിൽനിന്ന് ഒഴിവാക്കപ്പെട്ടു. നോവിസ് ഡിറക്ടസ്, എന്റെ അവസ്ഥ കണ്ട് ഭയപ്പെട്ട്, എന്നെ കുമ്പസാരത്തിനയച്ചു, എന്നാൽ ആ കുമ്പസാരക്കാരന് എന്നെ മനസ്സിലാക്കാൻ സാധിച്ചില്ല, എനിക്ക് ഒരു ആശ്വാസവും ലഭിച്ചില്ല. ഓ ഈശോയേ, ഞങ്ങൾക്കു അനുഭവജ്ഞാനമുള്ള കുമ്പസാരക്കാരനെ തരണമേ. ഈ വൈദികനോടു നാരകീയ പീഡനങ്ങൾ സഹിക്കുകയാണെന്നു ഞാൻ പറഞ്ഞപ്പോൾ, എന്റെ ആത്മാവിനെപ്പറ്റി അദ്ദേഹത്തിന് തെല്ലും ആകുലതയില്ലെന്നും, വലിയ ദൈവകൃപ അതിൽ താൻ കാണുന്നുണ്ടെന്നും മറുപടി പറഞ്ഞു. എന്നാൽ എനിക്കൊന്നും മനസ്സിലായില്ല, ഒരു മങ്ങിയ പ്രകാശത്തിന്റെ ഒളിപോലും എന്റെ ആത്മാവിലേക്ക് കടന്നുവന്നില്ല.
ഖണ്ഡിക – 100
എന്റെ ശാരീരികശക്തി ക്ഷയിക്കാൻ തുടങ്ങുന്നുവെന്ന് എനിക്കപ്പോൾ മനസ്സിലായി, എന്റെ കടമകൾ പൂർത്തീകരിക്കുവാൻ പ്രയാസമായിത്തുടങ്ങി. എന്റെ സഹനങ്ങളും മറച്ചുവയ്ക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇവയെപ്പറ്റി ഒരക്ഷരവും ഞാൻ പറഞ്ഞില്ലെങ്കിൽപ്പോലും, എന്റെ വേദനയുടെ മുഖഭാവം എന്റെ അവസ്ഥ വെളിപ്പെടുത്തി. മറ്റു സഹോദരികൾ ചാപ്പലിൽ വച്ച് എന്റെ ദയനീയാവസ്ഥകണ്ട് അലിവുതോന്നി, സുപ്പീരിയറിനോട് എന്നെക്കുറിച്ചു പറഞ്ഞ കാര്യം അവർ എന്നോടു പറഞ്ഞു. എന്നാൽ, എത്ര പരിശ്രമിച്ചിട്ടും ആത്മാവിന് ഈ സഹനങ്ങൾ ഒളിക്കാൻ സാധിച്ചിരുന്നില്ല.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.